Sunday, May 2, 2010

മുഖങ്ങള്‍

(24 മെയ്‌ 2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ചില ജന്മങ്ങള്‍ ഇങ്ങനെയാണ് എന്നും കരയാനായ്‌ വിധിക്കപ്പെട്ടവര്‍. നഷ്ടങ്ങള്‍ മാത്രം മുതല്‍ കൂട്ടായുള്ള ഇവര്‍ക്ക് മുന്നില്‍ കാലം എന്നുമൊരു ചോദ്യചിഹ്നമായി നില്‍ക്കും. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇത് കുറെ കാലമായി ഇല്ലാത്തതായിരുന്നു. ഇന്നിപ്പോള്‍ വീണ്ടും...

"റിയാസേ അനക്ക് ഉമ്മ കഞ്ഞി കൊണ്ട് ബരട്ടാ... "

ഉമ്മയുടെ ചോദ്യം സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ സഹായിച്ചു എന്ന് വേണം പറയാന്‍

"കുറച്ച് കഴിയട്ടുമ്മ ഞാന്‍ പറയാം" പെട്ടെന്ന് തന്നെ മറുപടി കൊടുത്തു..

എനിക്ക് കഞ്ഞി തന്നിട്ട് വേണം ഉമ്മയ്ക്കൊന്നു വിശ്രമിക്കാന്‍. ഈയിടെയായി വിശപ്പ് തീരെയില്ല. അതെങ്ങനാ ഉച്ചയ്ക്ക് കഴിച്ചത് ദാഹിച്ചാലല്ലേ രാത്രി വീണ്ടും കഴിക്കാന്‍ പറ്റു. സ്വയം പരാതി പറഞ്ഞു.

ഇങ്ങനെ ഒരേ കിടപ്പല്ലേ, പിന്നെ എങ്ങനെ ദഹിക്കാന്‍. ആരോടെന്നില്ലാതെ അരിശം തീര്‍ക്കാന്‍ രണ്ട് കാലും ഇട്ടടിച്ചു. തളര്‍ന്നു കിടന്നു കൊണ്ട് തല പൊക്കി നോക്കി. കാലിനു പകരം ചുരുട്ടി കൂട്ടിയ പുതപ്പു മാത്രം കാണാം. വേദനയോടെ തല താഴ്ത്തി കിടന്നു. മറവിയും ഓര്‍മ്മയും എന്തെന്നറിയാതെ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് മാസം എട്ടു കഴിയുന്നു...

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഉടല് മാറാതെ കിട്ടിയ രണ്ടാം ജന്മം ആശുപത്രി കിടക്കയില്‍ മൂന്നാം നാള്‍ ദുഖങ്ങളെ കൂട്ടുപിടിച്ച് ജനിച്ചു വന്നപ്പോള്‍ ശരീരത്തില്‍ നിന്നും അറ്റുപോയത് സ്വന്തം കാലുകള്‍. ഇന്ന് ആര്‍ക്കും വേണ്ടാതെ, ഇവിടെ ഒരു മൂലയില്‍.. പണ്ടൊക്കെ ഏവരും ഇവിടെ എത്തുന്നത് അനുകമ്പയോടുള്ള മിഴികളുമായി മാത്രം... പിന്നീട് ചോര കട്ട പിടിച്ച മുറിവുകള്‍ നക്കി തുടക്കുവാന്‍ ഈ പണി തീരാത്ത വീട്ടിലേക്ക് എനിക്ക് കൂട്ടായെത്തിയത് എവിടെ നിന്നോ വിളിക്കാതെ അതിഥിയായെത്തുന്ന ഒരുപറ്റം എലികള്‍ മാത്രമായിരുന്നു. അന്നൊക്കെ അവരെ ആട്ടിയോടിക്കാന്‍ ഞാന്‍ പാടു പെടുമായിരുന്നു. ഒടുവിലെന്നോ അതേ എലികളുടെ മിഴികളിലും ഞാന്‍ കണ്ടു ഒന്നിനും കൊള്ളാത്തവനോടുള്ള അനുകമ്പ.

ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. പുറത്ത് വെയില്‍ അകന്നിരിക്കുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട്. പതിവായി ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില് പോലും ഈ മരവിച്ച ശരീരം കണ്ടു ജനാലയോളമെത്തി പരിഹസിച്ച് പോകുന്നതായി. മരവിച്ച ഇന്നലെകള്‍ക്കും സ്വപ്‌നങ്ങള്‍ നിറച്ച നാളേക്കുമിടയില്‍ ഈ മുറിയില്‍ വിശ്രമിച്ച് സ്വയം നീറി നീറി ഒടുങ്ങാനാകും വിധി എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷെ എത്ര നാള്‍?...

മുറിയില്‍ വീണ്ടും നിശബ്ദത പടര്‍ന്നുവോ? . ഈ നിശബ്ദതയെ ഞാന്‍ എന്ത് വിളിക്കണം..ഇന്ദ്രിയങ്ങള്‍ ഇല്ലാതാകുന്ന നിമിഷമെന്നോ? ഞാന്‍ കരയാറില്ല,, എന്റെ കണ്ണ് നിറയുന്നത് ഉമ്മയ്ക്ക് താങ്ങാനാവില്ല എന്നറിയാം. എന്നിട്ടും ഇന്ന് ഞാന്‍ എന്തെ കരഞ്ഞു? .

പാവം എന്റെ ഉമ്മ, എന്നോ ഒരിക്കല്‍ ഉമ്മയുടെ സ്നേഹത്തിനു വിലപറഞ്ഞ് , ബാപ്പ വീടുവിട്ടിറങ്ങിയ അന്ന് തുടങ്ങിയതാണ്‌ ഉമ്മയുടെ ഈ വിശ്രമമില്ലാത്ത നെട്ടോട്ടം. നാളത്തെ അന്നമെന്ന ചിന്തയില്‍ വീടുകള്‍ മാറി കയറി വൈകീട്ട് വീട്ടില്‍ കൊണ്ട് വരുന്ന മുഷിഞ്ഞു നാറിയ സഞ്ചിയിലെ ഒരു പിടി അന്നമായിരുന്നു ഈ രണ്ട് ജന്മങ്ങളെ ഇവിടെ വരെ എത്തിച്ചത്. അതിനപ്പുറമൊരു സമ്പാദ്യം എന്ന് പറയാന്‍ ഉമ്മയ്ക്ക് ഞാന്‍ മാത്രം. എന്നോ ഒരിക്കല്‍ ആരോ പറഞ്ഞറിഞ്ഞു താന്‍ ബാപ്പ എന്ന് വിളിച്ച ആ മനുഷ്യനെ കുറിച്ചും അദ്ധേഹത്തിന്റെ പുതിയ ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും. അന്നൊക്കെ ഉമ്മയുടെ നേര്‍ത്ത തേങ്ങല്‍ ഹൃദയസ്പര്‍ശിയായ നേര്‍ത്ത സംഗീതമാക്കി മാറ്റി ഞാന്‍ മുഖം പോത്തിയിട്ടുണ്ട് . ആരോടും ഒന്നും പറയാന്‍ കഴിയാതെ.

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുവോ?


ഇരുട്ട് വീഴുന്ന മിഴികളില്‍ സ്വപ്‌നങ്ങള്‍ മുറിവേറ്റ പുഴുക്കളാല്‍ ഇഴഞ്ഞു നീങ്ങി എന്റെ കഴിഞ്ഞ കാലത്തേക്ക്, ആ നശിച്ച ദിവസത്തിലേക്ക്.


സ്കൂളില്‍ രാവിലേയും വൈകീട്ടും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനു മുന്നില്ലൂടെ പോകുമ്പോള്‍, ഗ്രൌണ്ടില്‍ ചുവന്ന ജേഴ്സി അണിഞ്ഞു ഇടതു വിങ്ങിലൂടെ കുതിരയെപ്പോലെ കുതിക്കുന്ന ഒരു ഫോര്‍വേര്‍ഡ് പ്ലയറായി ഞാന്‍ എന്നെ സ്വയം കാണുമായിരുന്നു. ആ കാലുകളുടെ കാന്തശക്തിയില്‍ നിന്നും തെറിച്ചു പോകാതെ ഒട്ടി നില്‍ക്കുന്ന ഫുട്ബാള്‍. എങ്ങിനെയും അതിനെ അടിച്ചു തെറിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന എതിര്‍ കളിക്കാര്‍. പേരെടുത്ത കളിക്കാരുകള്‍ ബൂട്ടിട്ട അതേ മൈദാനിയില്‍ തന്നെ ആയിരുന്നു ഞാനും കളിച്ചു വളര്‍ന്നത്. മകനെ പഠിപ്പിച്ചു ഒരു വലിയ ഉദ്യോഗസ്ഥനാക്കണം എന്നാഗ്രഹിച്ച പാവം ഉമ്മ, പഠിപ്പിനെക്കാളും മകന്‍ ആരാധിച്ചത് ഫുട്ബാളിനെ ആണെന്നറിഞ്ഞിട്ടും ആ പാവം ഉമ്മ എന്റെ മോഹങ്ങള്‍ക്ക് എതിരുനിന്നില്ല. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍, ആരോ പറഞ്ഞറിഞ്ഞു കോഴിക്കോട്ട് നടക്കുന്ന കേരള ഫുട്ബാള്‍ ടീം സെലക്ഷനെ കുറിച്ച്. എന്നെങ്കിലുമൊരുനാള്‍ മകന്‍ കളിച്ചു വലിയ നിലയില്‍ എത്തുമെന്ന് കരുതിയ ഉമ്മ എതിരുനിന്നില്ല.


ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അന്ന്, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ ഏറ്റി ഫുട്ബാള്‍ സെലെക്ഷന് വേണ്ടി കോഴിക്കോട്ട് ബസ്സ്‌ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ നിമിഷം, എതിരെ ഓടിവന്ന ആരോ ഒരാള്‍, എന്നെ ഇടിച്ചു താഴെയിട്ടു. ഒടുക്കം രണ്ട് പേരും എഴുന്നെറ്റയുടന്‍ അയാള്‍ എന്നോടായി ചോദിച്ചത് ആദ്യം എന്റെ പേരായിരുന്നു. റിയാസെന്നു പറഞ്ഞ എന്നോട് അയാള്‍ പറഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു. അഞ്ച് നേരം നിസ്ക്കരിക്കുന്ന ഇസ്ലാമു തന്നെയാണ് ഞാനും അതുകൊണ്ട് ഇവിടെ അതികം നില്‍ക്കേണ്ട ഓടിക്കോ.. അയാള്‍ എന്നില്‍ നിന്നും ഓടി മറഞ്ഞു.

ഒന്നും മനസ്സിലാകാതെ ഞാന്‍ അവിടെ നിന്നു, നിമിഷങ്ങള്‍ക്കകം ഒരു വലിയ ശബ്ദവും നിലവിളിയും പുകയും മാത്രമായിരുന്നു എന്റെ മുന്നില്‍. ആളുകള്‍ എനിക്ക് മുകളിലൂടെ ജീവന് വേണ്ടി പരക്കം പാഞ്ഞു. ജീവന്‍ തിരിച്ചു പിടിക്കുവാനുള്ള ഓട്ടത്തില്‍ എന്റെ നിലവിളി ആരും കേട്ടില്ല. ചോരയും മണ്ണും നിറഞ്ഞ വിരൂപമായ മുഖങ്ങള്‍ എനിക്ക് ചുറ്റും കിടന്നു. ഒരു ഭാഗം തകര്‍ന്നു പോയ മുഖത്ത് നിന്നും മണ്ണ് തുടച്ചു മാറ്റാനായി ശ്രമിക്കുന്ന അവരുടെ നിലവിളി എനിക്കിപ്പോഴും കേള്‍ക്കാം. എവിടെ നിന്നോ തെറിച്ചു വന്ന കൈകള്‍ എനിക്കുമേല്‍ പതിച്ചതിന് ശേഷം ഞാന്‍ പിന്നീട് ഉണരുന്നത് ആശുപത്രിയിലെ ഒരുപാടു നിലവിളികള്‍ക്കു ചുറ്റുമായിരുന്നു.


"റിയാസേ, ഇതാ ഈ കഞ്ഞി കുടിക്ക് മോനെ..." ഉമ്മയുടെ സ്വരം.


ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഉമ്മ മുന്നില്‍ ഒരു കോപ്പയില്‍ കഞ്ഞിയുമായി നില്‍ക്കുന്നു. ഉമ്മയുടെ ശബ്ദം ഇടറിയിരിക്കുന്നു.


എനിക്ക് നേരെ നീട്ടിയ കോപ്പ ഞാന്‍ ചുണ്ടോടടുപ്പിച്ചു.


നെറുകയില്‍ തലോടി ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.


"എന്നോടു ക്ഷെമിക്കു മോനെ..., ഈ ഉമ്മയ്ക്ക് മുന്നില്‍ വേറെ വഴിയില്ല, നാളെയൊരുനാള്‍ ഞാന്‍ ഇല്ലാതായാല്‍ ഈ നശിച്ച ലോകത്ത് എന്റെ മോന്‍ തനിച്ച്, ആരും തുണയില്ലാതെ..." പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ ഉമ്മ എന്റെ മടിയിലേക്ക്‌ ചെരിഞ്ഞു. മരണം കാത്ത നിശയുടെ നൊമ്പരം നിറച്ച മിഴികളുമായി ഉമ്മ എന്നെ നോക്കി. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പതിവിനു വിപരീതമായി എനിക്ക് നേരത്തെ കുടിച്ച കഞ്ഞിയില്‍ ചേര്‍ത്ത ഫുരിടാന്‍ ശരീരം പുറംതള്ളവേ ചോരയൊഴുകിയ ഉമ്മയുടെ ചുണ്ടിലുമുണ്ടായിരുന്നു അനുകമ്പയുടെ പുഞ്ചിരി.


പിന്നീട് ആര്‍ത്തിയോടെ കഞ്ഞി വലിച്ചു കുടിച്ചു. കണ്ണുനീരിന്റെ ഉപ്പുരസമോ, അതോ ഫ്യൂരിടാന്റെ അമ്ലരസമോ അറിയില്ല, അന്ന് ഉമ്മ എനിക്ക് നല്‍കിയ കഞ്ഞിക്ക് പതിവിലേറെ ഉപ്പുരസമുണ്ടായിരുന്നു. എന്റെ നെഞ്ഞിടിപ്പ്‌ വല്ലാതെ കൂടിയതായി തോന്നുന്നു. കണ്ണുകളില്‍ ഇരുട്ട് മൂടുന്നത് പോലെ, ആ നശിച്ച ദിവസം എന്റെ മുന്നിലൂടെ കടന്നുപോയ മുഖങ്ങള്‍ എനിക്ക് മുന്നില്‍ പൊട്ടി ചിരിച്ചുകൊണ്ട് മിന്നി മറയുന്നു. എന്തിനു വേണ്ടിയായിരുന്നു അവര്‍ ഇതൊക്കെ ചെയ്തത്? മരിച്ചു വീഴുന്ന ദുഃഖകണങ്ങള്‍ പെറുക്കിയെടുത്ത് ആവര്‍ത്തനചരിതമെഴുതാന്‍ അവതാരങ്ങള്‍ പോലും മറന്നു പോകുന്ന കാലം. മൂല്യം നിര്‍ണയിക്കുന്നത് താണ്ടിയ വഴികളോ ചെയ്തു തീര്‍ത്ത പ്രവര്‍ത്തികളോ അല്ലെന്നു അവര്‍ അറിയുന്നുണ്ടോ? എന്നെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ ആ മുഖങ്ങള്‍ക്കാകുമോ? കണ്ണുകള്‍ തുടച്ച് ഉമ്മയോട് ചേര്‍ന്ന് കിടന്നു. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. ആ നീണ്ട നിദ്രയുടെ സുഖമറിയാന്‍, ഞാന്‍ ഉമ്മയെ കെട്ടിപിടിച്ചു കിടന്നു.


8 comments:

  1. saijush.... mughangal enna kadhayiloode matha theevravadathinte bheekara mughangalum ,nishahaayaraaya oru ummayudeyum makanteyum neduveerppukalum varachu kaattuvan shaijushinu sadhichirikkunnu... iniyum ithu polulla nalla kadakal rachikkan shajushinte toolikakal chalikkatte ennashamshikkunnu......

    ReplyDelete
  2. Nannayittund saijush...ingane ethrayethra mukhangal namukku munnil....

    ReplyDelete
  3. ആരും ഇല്ലാത്ത ഒരു ഉമ്മയുടേയും നഷ്ടസ്വപ്‌നങ്ങള്‍ കൂട്ടായുള്ള ഒരു മകന്റെയും കഥ, നന്നായിരിക്കുന്നു സൈജുഷ്... കുറച്ച് ക്രൂരമെങ്ങിലും മനസ്സിലാക്കാം അവരുടെ വേദന... ഇനിയും ഒരുപാട് നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  4. സൈജുഷ് വളരെ നന്നായിട്ടുണ്ട് എന്നത്തേയും പോലെ......പച്ചയായ ജീവിതത്തെ വരച്ചു കാട്ടാന്‍ ശരിക്കും കഴിഞ്ഞിരിക്കുന്നു ....ഇനിയും ഇതു പോലെ രചനകള്‍ തീര്‍ക്കാന്‍ സര്‍വേശ്വരന്‍ ശക്തി നല്‍കട്ടെ....

    ReplyDelete
  5. Hi Saiju,
    valere nannayittundu.....sukham m athram aagrahikkunna oru bhappeyudeyum,swantam puthranu mathram jeevicha oru ummayudeyum ee katha vayikkunna ethoru vyakthiyudeyum kannuka niranjupokum. evide mathru sneham enthennu eduthu kattiyittundu Saiju. A umma ellam vedhanakalum othukki jeevichathu thante puthranu vendi mathramanu.Ethayakum very very good story. All the best Saiju....

    ReplyDelete
  6. ദുഃഖം മേഘമായി ഘനീഭവിച് മനസ്സിലങ്ങനെ നില്‍ക്കുന്നു....
    ഓരോ മുഖങ്ങള്‍ക്കും പറയാനുള്ള കഥകള്‍...
    കേട്ടുകൊണ്ടേ ഇരിക്കാന്‍ തോന്നുന്നു...
    നല്ല കഥ.....

    ReplyDelete
  7. there is novelty in theme, in kolapathakam 'asn' surayude yathra '. good observation also.

    ReplyDelete