Saturday, May 8, 2010

കൊലപാതകം

(2010 ജൂലൈ 12നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ആത്മാഭിമാനമുള്ള ഏതൊരു ചെറുപ്പക്കാരനും സഹിക്കാന്‍ പറ്റുന്നതല്ല ഇതൊന്നും. എത്രകാലം ഇങ്ങനെപ്രതികരിക്കാതിരിക്കും. ഇവിടെ എന്നെ തേടി എത്തില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു ഇന്നലെ രാത്രിവരെ. പക്ഷെ ഇന്നലെ രാത്രിയിലെ സംഭവം. കുഞ്ഞമ്മയുടെ മകള്‍ ചിന്നുവിന്റെ തേങ്ങിയുള്ളകരച്ചില്‍ കാതില്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കാം. ഇനി ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല, ഇതിനൊരുപരിഹാരം കണ്ടെത്തിയേ തീരു. മനസ്സില്‍ അങ്ങനെ ഒരു ഉറച്ച തീരുമാനം എടുത്തു. പക്ഷെ എങ്ങനെ തീര്‍ക്കണം എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കൊച്ചിയിലോ മട്ടാഞ്ചേരിയിലോ പോയി കൊട്ടേഷന്‍ കൊടുക്കാം എന്ന് വച്ചാല്‍, ഇവിടെ നിന്നും അവിടെ വരെ പോകേണ്ടുന്ന ചെലവ്, പിന്നെ അവരുടെ ചെലവ് ഇതിനൊക്കെയുള്ള സാമ്പത്തികം എവിടെ നിന്ന് വരും എന്ന് ആലോചിച്ചപ്പോള്‍ കൂടുതല്‍ തല പുകയ്ക്കേണ്ടി വന്നില്ല. ഒരു പദ്ധതി ഒഴിവാക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെയിരിക്കെ നാട്ടിലെ ചട്ടമ്പി കീറി വാസുവിനെ ഏല്‍പ്പിച്ചാലോ എന്ന ചിന്തയായി അടുത്തത്. പക്ഷെ കീരിയെ ഏല്‍പ്പിച്ചാല്‍ നാട്ടിലാകെ അയാള്‍ പാടി നടന്നാല്‍ മാനക്കേടാകും. നമ്മുടെ നാട്ടുകാരുടെ കാര്യമല്ലേ, കാര്യ ഗൌരവം അറിയാതെ അവര്‍ പലതും പറഞ്ഞുണ്ടാക്കുകയും ചെയ്യും. പിന്നെ അവരെ തിരുത്താന്‍ നടക്കണം. അതുകൊണ്ട് അതും വേണ്ട എന്ന് തീരുമാനിച്ചു. പിന്നെയോര്‍ത്തു ഞാന്‍ എന്തിനു മറ്റൊരാളുടെ സഹായം തേടണം? ഒരുകാലത്ത് കൊല്ലും കൊലയും കച്ചവടമാക്കിയിരുന്ന തറവാടല്ലേ എന്റേത്. അങ്ങനെ ഒരു കഥ പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള തറവാട്ടില്‍ പിറന്ന ആണ്‍തരിക്ക് പുറത്തു നിന്നും ഒരാളെ കൊണ്ട് വരേണ്ട കാര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ ഉദിച്ചു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി, ഇതിനു ഞാന്‍ തന്നെ മതി.

കൊല്ലാന്‍ സ്വയം തീരുമാനിച്ച സ്ഥിതിക്ക്, അത് എങ്ങനെ എന്നതായിരുന്നു അടുത്ത ചിന്ത. കൃത്യം നടത്തുന്നത് സ്വന്തം കൈകൊണ്ട് ആയതുകൊണ്ട് അത് മാന്യമായ രീതിയില്‍ തന്നെ ആകണം എന്ന ഒരു നിര്‍ബന്ധം എന്നിലുണര്‍ന്നു. ഇതിനെ ഒരുപക്ഷെ വേണമെങ്കില്‍ ഒരു കൊലപാതകിയുടെ ആഗ്രഹാമെന്നോ അത്യാഗ്രഹമെന്നോ പറയാം. നാടന്‍ തോക്ക് മുതല്‍ എക്കെ 47 വരെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കാലമാനിന്നു. ഒരു കൊലപാതകമാകുമ്പോള്‍ ഒരു ത്രില്ലൊക്കെ വേണ്ടേ എന്ന് തോന്നി. അതുകൊണ്ട് എകെ 47 തന്നെ മതി എന്ന് തീരുമാനിച്ചു. പക്ഷെ ഇവിടെയും സാമ്പത്തികം ഒരു വലിയ പ്രശ്നം തന്നെയാണ്. സാമ്പത്തികം ഒരു വലിയ തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ മറിച്ചൊന്നു ചിന്തിക്കാന്‍ അധികം സമയമെടുത്തില്ല.

നാടന്‍ തോക്കാകുമ്പോള്‍, അതിനൊരു ഗമയില്ല. അതിനു റിസ്ക്കും കൂടുതലാണ്. ചിലപ്പോള്‍ അത് പോട്ടിയില്ലേല്‍ തന്ത്രങ്ങള്‍ ആകെ പാളിപ്പോകും. ഇന്ന് രാത്രി തീര്‍ത്തിലെങ്കില്‍ നാളെ അവര്‍ കൂട്ടുകാരെയും കൂട്ടി വരും. അതിനു അവസരം കൊടുത്തു കൂടാ. പിന്നീട് കത്തിയും കൊടുവാളിനെയും കുറിച്ചായിരുന്നു ചിന്ത. മലപ്പുറം കത്തി മുതല്‍ കണ്ണൂരിലെ രാഷ്ട്രീയകാരുടെ വടിവാള്‍ വരെ നാട്ടിലിന്നു സുലഭം. പക്ഷെ ലോഹങ്ങള്‍ക്കൊന്നും പഴയതു പോലെ ഉറപ്പില്ല ചിലപ്പോള്‍ അത് ഒടിഞ്ഞു പോയേക്കാം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം ചൈനയുടെ സാധനങ്ങള്‍ അല്ലെ നാട്ടില്‍. ഒന്നിനും ഒരു ഗ്യാരണ്ടിയും ഇല്ല. അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ അതില്‍ നിന്നും പിന്തിരിഞ്ഞു. ഒടുവില്‍ മാറ്റ് എന്തിനേക്കാളും വിശ്വസിക്കാവുന്നത് സ്വന്തം കൈകളെ മാത്രമാണെന്ന തീരുമാനത്തിലെത്തി.

ഏതൊരു കാര്യവും ജീവിതത്തില്‍ അനുഭവിച്ചറിയാനുള്ള കൌമാരത്തിന്റെ അല്ലെങ്കില്‍ ഒരു കൌമാരക്കാരന്റെ ആഗ്രഹാമെന്നോ, ആവേശമെന്നോ പറയാം. കോളേജിലെ ഒഴിവു സമയങ്ങളില്‍ കൂടുകാരുമൊത്ത് വെറും ഒരു തമാശയ്ക്കായിരുന്നു തുടക്കം. സിഗരറ്റും കള്ളും രുചിച്ചു നോക്കാന്‍ തുടങ്ങിയ നാളുകള്‍. ആദ്യമാദ്യം വെറുമൊരു രസത്തിന് പിന്നീടത് ലഹരി കിട്ടാനായി. അതിനായി കൂടുതല്‍ കൂടുതല്‍ വഴികള്‍ തേടി പോകാന്‍ തുടങ്ങി. സിഗരറ്റില്‍ നിന്നും കഞ്ചാവിലേക്കുള്ള ദൂരം ഒട്ടും അധികമായിരുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ ലഹരി അതിലേക്കു വല്ലാതെ അടുപ്പിച്ചു. ശരിയേയും തെറ്റിനേയുംകുറിച്ചുള്ള തിരിച്ചറിവ് എന്നോ ഒരിക്കല്‍ എന്നില്‍ നിന്നും അകന്നു പോയിരുന്നു. അതുകൊണ്ടായിരിക്കാം തെറ്റില്‍ നിന്നും തെറ്റിലേക്ക് വളരെ എളുപ്പം ഓടി അടുത്തത്‌. പിന്നീട് ചിരിക്കുവാനും ചിന്തിക്കുവാനും എന്തിനും ഏതിനും ഒരു ധൂമ പടലം ആവശ്യമായി വന്നത്. ഓരോ ദിവസവും കൂടുതല്‍ വശ്യമായി ലഹരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങുകയായിരുന്നു. ശരീരമാകെ ഒരു തരം ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, എന്തിനെയും ഏതിനെയും എതിര്‍ത്തു തോല്‍പ്പിക്കുവാനുള്ള ഒരു തരം അസാമാന്യ ശക്തിയും. ആരും കാണാത്ത കാഴ്ചകളും ആരും കേള്‍ക്കാത്ത രോദനങ്ങളും കേള്‍ക്കാന്‍ തുടങ്ങി.
ഒടുവില്‍ ലഹരി കിട്ടാതാകുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയും അസ്ഥികള്‍ പൊടിഞ്ഞു പോകുന്നത് പോലെയും ഉള്ള ഒരു തരം ഭ്രാന്തമായ അവസ്ഥ ഒരുവില്‍ ഈ ഇരുട്ട് മുറിയുടെ ജനാലയുമായി ബന്ധിച്ച ചങ്ങലയുടെ ഒരറ്റത്ത് കൊണ്ടെത്തിച്ചു.

പതിവിലും നേരത്തെ ഭക്ഷണമൊക്കെ കഴിച്ച് ഒരുങ്ങിയിരുന്നു. പുറത്ത് നല്ല മഴയുണ്ട് . ഇടവപ്പാതി അതിന്റെ സംഹാര ശക്തി എടുത്തു കഴിഞ്ഞു. ഇന്ന് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവര്‍. മനസ്സില്‍ എന്തൊക്കെയോ കണക്കു കൂട്ടി തീരുമാനം എടുത്തു. ഒരുതരി വെളിച്ചം പോലും കടക്കാത്ത ഈ ഇരുട്ട് മുറിയിലേക്ക് കടന്നു വരിക എന്നത് അസാദ്യമെങ്കിലും ഇന്നലെ രാത്രി അവര്‍ ഇവിടെ വരെ എത്തിയത് ശത്രുക്കള്‍ എത്രമാത്രം ശക്തരാണെന്ന് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. മഴയുള്ളത്‌ ഒരു കണക്കിന് നന്നായി, കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കില്ല. പുറത്തെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാമെങ്കിലും മറ്റെന്തിനെയോ കാതോര്‍ത്തിരുന്നു. ഒരു കൊലയാളിയുടെ കാത്തിരിപ്പ്‌.

എവിടെയോ ഒരു മൂളല്‍ കേള്‍ക്കാം. ഒന്ന് കൂടെ ശ്വാസം അടക്കി പിടിച്ചു. അതെ അത് അവര്‍ തന്നെ. പിന്നീട് ഒട്ടും താമസിച്ചില്ല. ശബ്ദം കേട്ട ദിശയിലേക്കു ആഞ്ഞൊന്നു കൈ വീശി. ഇരു കൈകള്‍ കൊണ്ടും ആഞ്ഞടിച്ചു. കാലില്‍ കെട്ടിയ ചങ്ങലകള്‍ തനിക്കൊരു തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ അത് പിടിച്ചു വലിച്ചു പൊട്ടിക്കാന്‍ നോക്കി. കഴിയാതെ വന്നപ്പോള്‍ ആരോടെന്നില്ലാതെ ആര്‍ത്തു. വീണ്ടും അതെ മൂളല്‍... ശബ്ദം കേട്ട മാത്രയില്‍ അവിടേക്ക് കൈകള്‍ വീശി... വീണ്ടും വീണ്ടും...

മാസാ മാസം കോര്‍പ്പറേഷന്‍കാര്‍ കൊതുകിനു മരുന്നടിക്കാന്‍ എന്ന് പറഞ്ഞു കാശും വാങ്ങി പോകുന്നതല്ലാതെ കൊതുകിനോന്നും ഒരു കുറവുമില്ല. ഇനിയിപ്പോ അതിനകത്തെ കൊതുകിനെ കൊല്ലാതെ അവന്റെ ഭ്രാന്തു അടങ്ങില്ലല്ലോ ഈശ്വര. ഇവിടെ ആര്‍ക്കും ഇന്ന് ഉറക്കവും ഇല്ല. മുറിയുടെ പുറത്തു നിന്നും ആരോ പിറുപിറുത്തു.

പുറത്തെ മഴയുടെ ശക്തി കൂടി വന്നു. ഇടിയും മിന്നലും ഇടതടവില്ലാതെ രുദ്രതാണ്ടവം നടത്തി പൊട്ടി ചിരിക്കാന്‍ തുടങ്ങി.

4 comments:

  1. നല്ല ഭംഗിയുള്ള എഴുത്ത്.
    മര്‍മ്മം നോക്കി അടിക്കാനിരുന്നാല്‍ ഒന്നും നടക്കാതെ വരും.
    ആശംസകള്‍

    ReplyDelete
  2. സൈജു ചേട്ടാ ... എന്നെ അങ്ങ് കൊല്ലു ....
    വല്ലാത്ത എഴുത്ത് തന്നെ....
    ഹും.... എന്നാലും ഞാന്‍ വേറെ എന്തൊക്കെയോ ആണെന്ന് വിചാരിച്ചു.
    ശ്വസമടക്കിപ്പിടിച്ചാ വായിച്ചത്.. കൊള്ളാം....

    ReplyDelete
  3. Hi Saiju,
    Really one of ur good story. Kolapathakam enna peru kettappol enikku oru pediyayirunnu. Oro linum vaikkumbolum pediyayirunnu.Vaichu nokkiyappolalle manasillayathu oru കൊതുകിnte kolapathakamanu. Kollam. U r really a good writer. God bless u. All the best.

    ReplyDelete
  4. Saijush,

    Veendum parayunnu.. bhangi ulla ezhuthu, suspensilude kai mari vanna humor manoharamayirikunnu..keep going!

    ReplyDelete