Tuesday, April 23, 2013

12 AM


ചിരിച്ചും കളിച്ചും (പഠിച്ചും എന്ന് പറയുന്നതിനു പ്രസക്തിയില്ല) കഴിഞ്ഞു പോയ മൂന്നു വര്‍ഷം. എന്നും ഓര്ക്കുവാന്‍ ഇഷ്ടപ്പെടുന്ന നല്ല കുറേ ഓര്‍മ്മകള്‍.. എല്ലാം ഇന്നലത്തേതു പോലെ. മുന്‍ വിധികള്‍ ഒന്നും തന്നെയില്ലാത്ത , യാതൊന്നിനെ കുറിച്ചും ചിന്തകളോ, വിചാര വികാരങ്ങളോ ഇല്ലാതെ വെറുതേ കടന്നു പോയ കുറേ ദിവസങ്ങൾ. മൂന്നു വർഷം കൂടെ ഒരുമിച്ചിരുന്നവർ, ഒരുമിച്ചു നടന്നവർ, ഒരേ പോലെ ചിന്തിച്ചവർ അന്യോന്യം വിട പറയുവാൻ ഒരുങ്ങുന്നു. ആരുടേയും മുഖത്ത്‌ സന്തോഷമില്ലെങ്കിലും എല്ലാവരും എന്തിനൊക്കെയോ വേണ്ടി ഓടിനടക്കുന്നു. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല എന്ന സത്യം അംഗീകരിക്കുവാൻ ഇന്ന് ഞാൻ നിർബന്ധിതനാകുന്നു.

വെറുതെ ഒരു നേരം പോക്കിനോ, അതോ മറ്റുള്ളവരെ പിരിഞ്ഞു പോകുന്നതിലുള്ള വിഷമമാണോ എന്നറിയില്ല, കോളേജ്‌ ഹോസ്റ്റലിലെ വറാന്തയുടെ ഒരു മൂലയിൽ ഞാൻ എല്ലാവരേയും നോക്കിയിരുന്നു.  ഇവിടെ ഈ വറാന്തയിലിരുന്നാൽ മുന്നിലെ കോളേജ്‌ വ്യക്തമായി കാണാം.  ചിലരൊക്കെ ഓട്ടോഗ്രാഫുകൾ കൈമാറുന്നു, മറ്റുചിലർ അന്യോന്യം കൈകൊടുത്തും കെട്ടിപിടിച്ചും വിടപറയൽ ആഘോഷിക്കുന്നു.

"നീ എന്താടാ ഇവിടെ തനിച്ചിരിക്കുന്നത്‌ ?" ശ്യാം എന്റെ പിറകിൽ വന്ന് ചോദിച്ചു.

മൂന്നു വർഷം എന്റെ റൂം മേറ്റ്‌ ആയിരുന്നു ശ്യാം. ഒരുമിച്ച്‌ ഒരുപാട്‌ കുസ്രുതികൾ ഒപ്പിച്ചിട്ടുണ്ട്‌ നമ്മൾ. അന്യോന്യം പറയാത്തതും അറിയാത്തതുമായ കാര്യങ്ങൾ ഒന്നും തന്നെയില്ല നമുക്കിടയിൽ. എന്നത്തേയും നല്ല കൂട്ടുകാരൻ അവൻ മാത്രമായിരുന്നു എനിക്ക്‌..

"ഏയ്‌, ഒന്നുമില്ല" ഞാൻ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.

"പിന്നേ... അതു വെറുതെ, എന്താടാ നിനക്ക്‌ വിഷമമുണ്ടോ?" അവൻ കളിയാക്കി.

"ഏയ്‌, ഞാൻ വെറുതെ." ഞാൻ തലകുനിച്ചു.

"നിനക്കെന്താടാ, എന്നെങ്കിലുമൊരുനാൾ വേർ പിരിഞ്ഞു പോകേണ്ടവരല്ലെ എല്ലാരും, ചില നല്ല സൗഹ്യദങ്ങൾ അത്‌ എല്ലാകാലവും നിലനിൽക്കും, ചിലതൊക്കെ ഇതാ ഇതോടെ വേരറ്റു പോകും. അല്ലെങ്കിലും ബന്ധങ്ങൾക്കൊന്നു പഴയതുപോലെ കെട്ടുറപ്പില്ല ഇന്ന്, ചിലതൊക്കെ വെറും ഹായ്‌ ബൈയിൽ ഒതുങ്ങും മറ്റ്‌ ചിലത്‌ ചിലപ്പോൾ കുറച്ചുനാൾ ഫോൺ വിളിയിലും ചിലപ്പോൾ വല്ലപ്പോഴും കുത്തിക്കുറിക്കുന്ന രണ്ട്‌ വരി കത്തിലുമായി ഒതുങ്ങുന്നു. കുറെ കഴിയുംബോൾ അതും നിലക്കുന്നു." ഇത്രയും പറഞ്ഞ്‌ ശ്യാം മിണ്ടാതെ നിന്നു.

" നീ പറഞ്ഞു വരുന്നത്‌, നീയും അതുപൊലെ ഒക്കെ തന്നെ ആകും എന്നാണൊ? എന്റെ ചോദ്യം അവനെ ചൊടിപ്പിച്ചു.

"ഒന്ന് പോടാ", നീ ഒന്ന് കോളേജിലെക്ക്‌ പോയി എല്ലാവരേയും കണ്ട്‌ വരു, ഈ മൂഡ്‌ ഔട്ടൊക്കെ മാറു, ഹും, പോ." അവൻ എന്നെ നിർബന്ധിച്ചു.

"അപ്പോൾ നീയ്യോ?, നീ വരുന്നില്ലേ? വാ നമുക്ക്‌ ഒരുമിച്ച്‌ പോയി വരാം." ഞാൻ അവനെ കൂട്ടിനു വിളിച്ചു.

"ഇല്ലടാ, ഞാനില്ല, എന്തൊ ഒരു വല്ലായ്ക്‌, പനി വരുന്നത്‌ പോലെയുണ്ട്‌, നീ പോയി കറങ്ങി വാ, നമ്മുടെ പുഷ്പൻ പെൺകുട്ടികൾക്കിടയിൽ മേഞ്ഞ്‌ നടക്കുന്നു എന്നാണു കേട്ടത്‌. നീ അവനേയും കൂട്ടി വരു." ഇത്രയും പറഞ്ഞപ്പോഴേക്കും അവൻ വല്ലാതെ കിതച്ചു.

ഞാൻ അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി, നല്ല പൊള്ളുന്ന പനി.

"ടാ ശ്യാമേ, നല്ല പനിയുണ്ടല്ലോ? വാ നമുക്ക്‌ വല്ല ഡോക്ടറിന്റെ അടുത്തും പോകാം" ഞാൻ വേവലാതി പെട്ടു.

"ഓ, അതൊന്നും സാരമില്ലട. നല്ല ചൂടുവെള്ളം കുടിച്ച്‌ പുതച്ചു മൂടി കിടന്നാൽ എല്ലാം ശെരിയാകും. അല്ലെങ്കിലും പനിയെന്നൊക്കെ പറഞ്ഞു കിടന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല. മൂന്നാഴ്ച കഴിഞ്ഞാൽ പരീക്ഷയുമായി. നിനക്കങ്ങനെ വല്ല ചിന്തയുമുണ്ടോ?" അവൻ ഉപദേശ സ്വരത്തിൽ പറഞ്ഞു.

ഇത്‌ കേട്ട്‌ കൊണ്ട്‌ ബിനു അതുവഴി വന്നു.
"ഇവൻ തുടങ്ങിയോ ഉപദേശം?" ബിനു കളിയാക്കി.

"അതെ അതെ, നിനക്കൊക്കെ അങ്ങനെ പറയാം. നിന്റപ്പന്റെ റബ്ബർ തോട്ടത്തിലെ റബ്ബറു തൂക്കി വിറ്റാൽ നിനക്ക്‌ ജീവിതകാലം മുഴുക്കെ ജീവിക്കുവാനുള്ള വക കിട്ടും. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ച ഏക സന്തതി. എന്റെ സ്ഥിതി അതാണോ, എനിക്ക്‌ താഴെ ഞാനോ നീയോ എന്നും നോക്കി വളരുന്ന മൂന്ന് പെങ്ങന്മാരാടാ, അപ്പനുള്ളത്‌ ഒന്നര സെന്റിൽ ഒരു ചെറിയ സൈക്കിൽ ഷോപ്പും. അപരിചിതരുടേയും അടുപ്പമില്ലാത്തവരുടേയും വിയർപ്പിന്റെ ഗന്ധം ഇഷ്ടമില്ലാത്തതിനാലാവണം അച്‌ ഛൻ ജീവിതകാലം മുഴുവൻ സ്വയം വിയർത്ത്‌ തീർക്കുന്നത്‌. നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല." ഇത്രയും പറഞ്ഞപ്പോഴേക്കും ശ്യാമിന്റെ മുഖം വല്ലാതായി.

"ഒന്ന് നിറുത്തെടാ, ടാ ബിനു നീ വന്നെ നമുക്കൊന്ന് കോളേജിൽ കറങ്ങിയിട്ടു വരാം, അല്ലെങ്കിലും ഇനിയെപ്പോഴാണു ഇങ്ങനെ എല്ലാവരേയും ഒരുമിച്ച്‌ കാണാൻ പറ്റുക." ഞാൻ അവർക്കിടയിൽ കയറി പറഞ്ഞു.

"അതെ അതെ" ബിനു എന്റെ അഭിപ്രായത്തോട്‌ യോജിച്ചു.

"ശ്യാമേ, നീ പോയി കിടന്നോളു. ഇവന്മാരൊക്കെ ഇന്ന് പോകും. ഹോസ്റ്റലിൽ നമ്മൾ രണ്ടു പേരും മാത്രെ കാണു. ഞാൻ എല്ലാവരേയും ഒന്ന് പോയി കണ്ടിട്ടു വരട്ടെ. രണ്ടാഴ്ചത്തെ സ്റ്റഡീലീവിനാണു പോകുന്നതെങ്കിലും ഒരോരുത്തന്മാർക്ക്‌ ഗൾഫിൽ പോകുന്ന ഗമയാണു." ഞാൻ ഇതും പറഞ്ഞ്‌ ബിനുവിന്റെ കൂടെ കോളേജിലേക്ക്‌ നടന്നു. ശ്യാം ഹോസ്റ്റലിനകത്തേക്കും.


കോളേജിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. പിരിഞ്ഞു പോകുന്നതിന്റെ വിഷമം ആരുടേയും മുഖത്ത്‌ നിഴലിച്ചു കാണാൻ ഉണ്ടായിരുന്നില്ല. വിഷമം ഉണ്ടായിരുന്നത്‌ എന്നത്തെയും പോലെ പ്രണയിക്കുന്നവർക്കിടയിൽ മാത്രം. അതും വളരെ ചുരുക്കം പേരിൽ. പക്ഷെ പ്രണയം ഇല്ലാഞ്ഞിരുന്നിട്ടും എനിക്ക്‌ മാത്രം എന്തിനാണു ഈ വിഷമം എന്നറിയില്ല. ഞാൻ വല്ലാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു.

"അളിയാ... " പിറകിൽ നിന്നും വിളികേട്ട്‌ തിരിഞ്ഞു നോക്കി. പുഷ്പൻ വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ വന്നു.

പുഷ്പൻ എന്നുള്ളത്‌ അവന്റെ വിളിപ്പേരാണു, യഥാർത്ത പേരു സുനിൽ എന്നാണു. സ്നേഹം തോന്നിയ പെണ്ണിന്റെ പേരു പുഷ്പലത എന്നായത്‌ കൊണ്ടുമാത്രം സ്നേഹത്യാഗം നടത്തിയ ത്യാഗിയായ മഹാൻ. അന്ന് മുതൽ പുഷ്പൻ എന്ന വിളിപ്പേരു അവന്റെ കൂടെയുണ്ട്‌ മാത്രമല്ല അന്ന് തൊട്ട്‌ പുഷ്പലതയെ സ്വന്തം പെങ്ങളുമാത്രമായി കാണുവാനുള്ള ഉദാര മനസ്ക്കതയും അവനുണ്ടായി. അതിനു ശേഷം ബാക്കി വരുന്ന മുഴുവൻ പെൺകുട്ടികളുടെ ഇടയിലും അവൻ പുഷ്പിച്ചു നടന്നു.

അളിയാ.. ഇത്രയും പീസുകൾ നമ്മുടെ കോളേജിൽ ഉണ്ടായിരുന്നോ...? ഇവളുമാരൊക്കെ ഏത്‌ മാളത്തിൽ പോയി ഒളിച്ചിരുന്നു എന്റളിയാ... പുഷ്പ്പൻ ഒരറ്റശ്വാസത്തിൽ പറഞ്ഞു.

"ഹ ഹ ഹ... എന്ത്‌ പറ്റിയെടാ..." ബിനു വളരെ താൽപര്യപൂർവം ചോദിച്ചു.

"ഞാനിന്ന് തളരുമളിയാ...എല്ലാവരോടും സംസാരിച്ച്‌ മതിവരുന്നില്ലടെയ്‌, നമ്മൾ കഴിഞ്ഞ മൂന്ന് വർഷം വെറുതെ... പാഴാക്കി കളഞ്ഞുവെന്ന് എനിക്‌ ഇപ്പോഴാണു തോന്നുന്നത്‌. എന്തോരം കളറുകളാണു നിറഞ്ഞു നിക്കുന്നത്‌." അവൻ ചുറ്റും നോക്കി പറഞ്ഞു.

"എല്ലാവരും നിന്നെ പേടിച്ച്‌ ഒളിച്ചിരുന്നതാവാം..." ബിനു പരിഹസിച്ചു.

"എന്തായാലും സംസാരിച്ച്‌ നിൽക്കാൻ സമയമില്ലളിയാ... ഒരുപാട്‌ പേരെ ബസ്സ്‌ കയറ്റി വിടാനുണ്ട്‌...ഏതെങ്കിലും ഒന്നിന്റെ കൂടെ ഞാനും അങ്ങ്‌ കയറി പോകും. വീടുവരെ എത്താൻ ഒരുത്സാഹമൊക്കെ വേണ്ടെ..." അവൻ തെല്ല് മയക്കത്തോടെ പറഞ്ഞു.

"എടാ, നിന്നെ ശ്യാമിനൊന്ന് കാണണം എന്ന് പറഞ്ഞു." ഞാൻ അവനെ അറിയിച്ചു. 

"ഇപ്പോൾ സമയമില്ലളിയാ... അവനോട്‌ പറഞ്ഞേക്ക്‌ ഇനി എക്സാമിന്റെ അന്ന് കാണാമെന്ന്.  ഒക്കെടാ... " അവൻ ധ്യതിയിൽ ഓടി മറഞ്ഞു.

"ഇങ്ങനെ ഒരു വായിനോക്കി...ഇവൻ നന്നാവില്ല.." ബിനു ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

"നീ എന്താടാ കൊരങ്ങ്‌ ചത്ത കൊറോനെ പോലെ നിക്കുന്നത്‌" ബിനുവിന്റെ ചോദ്യം എന്നോടായിരുന്നു.

"ഏയ്‌ ഒന്നുമില്ല.."ഞാൻ അലസമായി പറഞ്ഞു.

"എന്നാൽ ഞാൻ ഇപ്പോൾ വരാം. കാന്റീനിലെ കണക്ക്‌ ഒന്നു സെറ്റിൽ ചെയ്യട്ടെ.." ബിനു ധ്രുതിയിൽ പറഞ്ഞു.

"ഓക്കെ... ഞാൻ എന്നാൽ ഹോസ്റ്റലിലേക്ക്‌ നടക്കട്ടെ. ശ്യാം അവിടെ തനിച്ചല്ലെയുളളു." ഞാൻ പറഞ്ഞു.

"ശരിടാ, ഞാൻ എന്നാൽ ഞാനും അതിലേ വീട്ടിലേയ്ക്കു പോകും, ഇനി തിരിച്ച്‌ ഹോസ്റ്റലിലേക്ക്‌ വരുന്നില്ല. എല്ലാവരും പോയി കഴിഞ്ഞു എന്നാണു തോന്നുന്നത്‌. എന്നാൽ പിന്നേ ഓക്കെ മച്ചാ... എക്സാമിന്റെ അന്ന് കാണാം." ബിനു തോളിൽ തട്ടി യാത്ര പറഞ്ഞു.

ക്ലാസ്സ്‌ റൂമുകളൊക്കെയും ഒഴിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. ഞാൻ വറാന്തയിലൂടെ നടന്നു. കേട്ടറിഞ്ഞ സത്യങ്ങൾ കേൾക്കാത്ത കള്ളങ്ങൾ കുഴിച്ചു നോക്കാത്ത പൊള്ളുകൾ ഉപമകളും ചമത്ക്കാരങ്ങളും ഇല്ലാത്ത പ്രണയലേഖനങ്ങൾ എല്ലാം ഈ കലാലയ ജീവിതത്തിനുമാത്രം സ്വന്തം. ഞാൻ ഹോസ്റ്റലിലേക്ക്‌ നടന്നു. എല്ലാവരും പോയ്‌ കഴിഞ്ഞിരിക്കുന്നു. സമയം നാലായി. വാർഡനച്ഛൻ റൂമിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ സ്റ്റപ്പ്‌ കയറി റൂമിലെത്തി. ശ്യാം എന്തോ ചിന്തിച്ച്‌ കിടക്കുകയായിരുന്നു. എന്നേ കണ്ടതും അവൻ എഴുന്നേറ്റു.

"എവിടെടാ പുഷ്പൻ..? അവൻ വന്നില്ലേ?" ശ്യാം കതകിനു നേരെ നോക്കി ചോദിച്ചു.

"ഓ, അവനെങ്ങും വന്നില്ല" ഞാൻ കാര്യമാക്കാതെ പറഞ്ഞു.

"എടാ അവന്റെ ബുക്ക്‌ എന്റെ കയ്യിലാണു." ശ്യാം വേവലാതിയോടെ പറഞ്ഞു.

"അതിനു നിനക്കെന്താ, അവനു അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,  ആവശ്യമെന്ന് തോന്നുമ്പോൾ തനിയെ വന്ന് വാങ്ങിച്ചു കൊള്ളും. നീ നിന്റെ പണി നോക്ക്‌ ശ്യാമെ..." ഞാൻ ദേഷ്യപ്പെട്ടു.

"ഓക്കെ, അവനു വേണ്ടെങ്കിൽ വേണ്ട" ശ്യാം പരിഭവം പറഞ്ഞു.

"അതല്ലെ ഞാനും പറഞ്ഞത്‌.." ഞാൻ ചിരിച്ചു.

"നിന്റെ പനി എങ്ങനെയുണ്ട്‌ ഇപ്പോൾ?" ഞാൻ ചോദിച്ചു.

"കുറവുണ്ട്‌. ഞാനൊരു ക്രോസിൻ കഴിച്ചു." അവൻ ഒരു ദീർഗ്ഘ നിശ്വസത്തോടെ പറഞ്ഞു.

ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. മൂന്ന് വർഷത്തെ ഓർമ്മകൾ അയവിറക്കി. നേരം ഇരുട്ടിയിരിക്കുന്നു. നമ്മൾ രണ്ടു പെരും ചെന്ന് മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചു. എട്ട്‌ മണി കഴിഞ്ഞാൽ മെസ്സടക്കും അതിനു ശേഷം ഭക്ഷണം കൊടുക്കരുത്‌ എന്നാണു ഹോസ്റ്റലിലെ നിയമം. അതുകൊണ്ട്‌ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ മതിലു ചാടി  പുറത്തുള്ള തട്ടുകടയിൽ നിന്നും പുട്ടും മുട്ടയും തട്ടാറാണു പതിവ്‌. ഇന്ന് പിന്നെ ശ്യാമിന്റെ വയ്യയ്ക കാരണം മെസ്സിൽ നിന്നും തന്നെ കഴിച്ചു. 8 മണി കഴിഞ്ഞു ഏത്‌ സമയവും വാർഡനഛ്ചന്റെ റൗണ്ട്സ്‌ ഉണ്ടാകും അപ്പോൾ എല്ലാവരും കൊടുമ്പിരി കൊള്ളുന്ന പടിത്തമായിരിക്കും. ഇന്നും പതിവുപോലെ വാർഡനഛ്ചന്റെ റൗണ്ട്സ്‌ കഴിഞ്ഞ്‌ പോയി. ശ്യാം ബുക്കുകൾ മടക്കി വച്ചു.

"എനിക്ക്‌ വയ്യടാ ഞാൻ കിടക്കുന്നു. ഇനി രാവിലെ എഴുന്നേറ്റ്‌ പടിക്കാം. വല്ലാത്ത ക്ഷീണം." ശ്യാം കട്ടിലിലേക്ക്‌ കിടന്ന് കൊണ്ട്‌ പറഞ്ഞു.

"ശെരി നീ കിടന്നോ, വയ്യാത്തപ്പോൾ ഉറക്കമൊഴിയേണ്ട. എനികെന്തായാലും ഉറക്കം വരുന്നില്ല. മണി ഒൻപതല്ലെ ആയുള്ളു, ഞാൻ കുറച്ച്‌ നേരം കൂടെ വായിച്ചു കിടക്കാം." ഞാൻ പറഞ്ഞു. അവൻ പുതപ്പ്‌ മൂടി കിടന്നു. ഞാൻ ബുക്കിലേക്ക്‌ ശ്രദ്ധ കൊടുത്തു.

എപ്പോഴാണു ഉറങ്ങിപോയത്‌ എന്നറിഞ്ഞില്ല. ശ്യാം തട്ടി വിളിച്ചപ്പോഴാണു എഴുന്നേറ്റത്‌. വാച്ചിൽ സമയം നോക്കിയപ്പോൾ പന്ത്രണ്ട്‌ മണി. ഉറക്കചവടിൽ ഞാൻ ശ്യാമിനെ നോക്കി.

"എടാ എനിക്കൊന്ന് മൂത്രമൊഴിക്കാൻ പോകണം. തനിച്ച്‌ പടിയിറങ്ങാൻ വയ്യ. നീ കൂടെ വന്നെ" ശ്യാം വിഷമത്തോടെ പറഞ്ഞൊപ്പിച്ചു.

ഞാൻ കൈകൊണ്ട്‌ മുഖം തുടച്ച്‌ അവന്റെ കൈ പിടിച്ച്‌ നടന്നു. ഹോസ്റ്റലിൽ താഴെ പുറത്ത്‌ പുറകു വശത്താണു ബാത്ത്‌ റൂമും ടോയിലറ്റുമൊക്കെ. ഞാൻ അവനെ ടോയിലറ്റിനു മുന്നിലാക്കി ഞാൻ അടുത്ത ബാത്ത്‌ റൂമിലേക്ക്‌ കയറി. ഇനി എതായാലും ഉറക്കമൊന്നും വരില്ല. ഞാൻ മുഖം കഴുകി മൂത്രമൊക്കെ ഒഴിച്ച്‌ ശ്യാമിന്റെ അടുത്തേക്ക്‌ വന്നു. ടോയിലറ്റിന്റെ കതകിൽ തട്ടി നോക്കി അവന്റെ ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട്‌ കതക്‌ തുറന്ന് നോക്കി. അവൻ അവിടെ എങ്ങുമില്ലായിരുന്നു. ഞാൻ അവിടെയെല്ലാം നടന്ന് നോക്കി. ലൈറ്റിട്ട്‌ എല്ലാ ബാത്ത്‌ റൂമിലും ടോയിലറ്റിലും നടന്ന് നോക്കി.

"ഇവനിത്‌ എവിടെ പോയി? ഇനി റൂമിലേക്ക്‌ തിരിച്ചു പോയോ?" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

"ഇവനു കൂട്ടിനു വന്നിട്ട്‌, ഇപ്പൊ എന്നെ തനിച്ചാക്കി പോയൊ!!!" ഞാൻ പിറുപിറുത്തുകൊണ്ട്‌ റൂമിലേയ്ക്ക്‌ മടങ്ങി.

റൂമിലെത്തിയപ്പോഴേക്കും ശ്യാം കട്ടിലിൽ കിടക്കുന്നു.

" ഇതെന്ത്‌ കോപ്പിലെ ഏർപ്പാടാടാ, നീ എന്നെ കാത്തു നിൽക്കാതെ തനിച്ച്‌ വന്നൊ?" ഞാൻ അവനോട്‌ കയർത്തു.
അവൻ നിശബ്ദമായി കേട്ടു.

"പോകുമ്നോൾ നിനക്ക്‌ തനിച്ച്‌ നടക്കാൻ വയ്യയിരുന്നല്ലോ? തിരിച്ചു വരുമ്പോൾ നീ എന്താ പറന്നെത്തിയ്യോ?" ഞാൻ വീണ്ടും ഉറക്കെ പറഞ്ഞു.

ഇത്തവണയും അവന്റെ ഭാഗതു നിന്നും മറുപടി ഒന്നുമുണ്ടായില്ല.

ഞാൻ അവന്റെ അടുത്ത്‌ പോയി തട്ടി വിളിച്ചു. അവന്റെ ശരീരമാകെ തണുത്ത്‌ മരവിച്ചിരിക്കുന്നു.

എന്റെ ഹൃദയമിടിപ്പ്‌ കൂടി. കണ്ണുകളിൽ ഇരുട്ട്‌ കയറുന്നത്‌ പോലെ, ഞാൻ പതുക്കെ അവന്റെ മൂക്കിനു താഴെ വിരൽ വച്ച്‌ നോക്കി.

എന്റെ കൈകാലുകൾ വിറച്ചു.
"ഇല്ല... അഛ്ചോ...." നിലവിളിച്ചുകൊണ്ട്‌ ഞാൻ വാർഡനച്ഛന്റെ റൂമിനു നേരെ ഓടി.

അച്ഛൻ കതക്‌ തുറന്നപ്പോൾ ഞാൻ കിതച്ചുകൊണ്ട്‌ കാര്യം പറഞ്ഞു. അച്ഛൻ എന്റെ കൂടെ റൂമിലേക്ക്‌ വന്ന് കാര്യം ഉറപ്പ്‌ വരുത്തി. അതിനു ശേഷം ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞു. അച്ഛൻ എന്നെ അദ്ധേഹത്തിന്റെ റൂമിൽ പിടിച്ചിരുത്തി. എന്റെ നാവു വറ്റിവരണ്ടു ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. ഹൃദയമിടിപ്പിന്റെ വേഗം കൂടി ഞാനപ്പോൾ മരിച്ച്‌ പോകുമെന്ന് തോന്നി, ഞാൻ കുനിഞ്ഞിരുന്ന് കരഞ്ഞു. വാർഡനച്ഛൻ ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ ആംബുലൻസും ഡോക്ടറുമെത്തി, ആംബുലൻസിന്റെ ശബ്ദത്തിൽ ഞാൻ സ്വഭോദം വീണ്ടെടുത്തു, അതു വരെ മരവിപ്പായിരുന്നു. ഞാൻ മുറിക്ക്‌ പുറത്തിറങ്ങി, ആരൊക്കേയോ വന്നിരിക്കുന്നു. ഡോക്ടറുടെ കൂടെ ഞാനും റൂമിലേക്ക്‌ പോയി. ഡോക്ടർ പരിശോദിച്ച്‌ മരണം ഉറപ്പു വരുത്തി. ഡോക്ടർ, വാർഡനച്ഛനോടായി പറഞ്ഞു:

" ഒരുപാട്‌ നേരമായല്ലോ ഫാദർ, ഈ കുട്ടി മരിച്ചിട്ട്‌ ഏകദേശം രണ്ട്‌ മണിക്കൂർ കഴിഞ്ഞു."

"എന്ത്‌?" ഞാൻ ഞെട്ടലോടെ ചോദിച്ചു.

"യെസ്‌, എറൗണ്ട്‌ മോർ ദാൻ ടൂ ഹവേർസ്സ്‌, ഏകദേശം പത്തര മണിയോടെ ഈ കുട്ടി മരിച്ചിരിക്കുന്നു." ഡോക്ടർ എന്നെ നോക്കി പറഞ്ഞു.

"ഇല്ല്ല, അരമണിക്കൂർ മുന്നെ വരെ ഞങ്ങൾ സംസാരിച്ചതാണു. ഒരുമിച്ച്‌ നടന്നതാണു. നിങ്ങൾക്ക്‌ തെറ്റ്‌ പറ്റിയതാവാം." ഞാൻ തർക്കിചു

"ഇമ്പോസ്സിബിൾ, ഞാൻ ഈ പണി തുടങ്ങിയിട്ട്‌ കാലം കുറെ ആയി മോനെ." ഡോക്ടർ പരിഹസിച്ച്‌ കൊണ്ട്‌ പറഞ്ഞു.

"പക്ഷെ അച്ഛോ ഞാൻ... ഇയാൾ പറയുന്നത്‌..." ഞാൻ വാർഡനച്ഛനെ നോക്കി പറഞ്ഞു.

അച്ഛൻ എന്നെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചു പറഞ്ഞു. " റിലാക്സ്‌ മൈ സൺ...റിലാക്സ്‌."

"പക്ഷേ അച്ഛോ ഞാൻ... ഞാൻ പറയുന്നത്‌ സത്യമാണു... അവൻ എന്റെ കൂടെ ഉണ്ടായിരുന്നു. ആരും എന്നെ വിശ്വസിക്കുന്നില്ല.." ഞാൻ വാവിട്ട്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

" യെസ്‌ മൈ സൺ... എനിക്കറിയാം... എനിക്കറിയാം...ഞാൻ വിശ്വസിക്കുന്നു... ഡോക്ടർ പറഞ്ഞത്‌ ശാസ്ത്രമാണു, ശാസ്ത്രത്തിനുമപ്പുറം നമ്മൾ കാണാത്ത, നിർവ്വ്ചികാനാവാത്ത ഒരു സത്യം. ചില ബന്ധങ്ങൾ അങ്ങനെയാണു, ശരീരം മരണമെന്ന പ്രപഞ്ച സത്യത്തിനു കീഴടങ്ങുമെങ്കിലും ആത്മാവ്‌ പ്രിയപ്പെട്ടവരിൽ  നിന്നും വിട്ടു പോകില്ല. പോ, പോയി പ്രാർത്ഥിച്ചു കിടന്നുറങ്ങ്‌." വാർഡനച്ഛൻ എന്നെ ചേർത്ത്‌ പിടിച്ചു പറഞ്ഞു.

രണ്ടു പേർ സ്ട്രച്ചറിൽ കിടത്തിയ ശ്യാമിന്റെ ശരീരം എടുത്തു പോകുകയായിരുന്നു. ഞാൻ നിറമിഴികളൊടെ നോക്കി നിന്നു.

Thursday, April 18, 2013

കോളിംഗ്‌ ഫ്രം ...


കൊല്ലവർഷം 1188 കാലപുരിയിൽ 
പതിവുപോലെ ഒരു ദിവസം.

ദേഹമാസകലം കുഴമ്പ്  പുരട്ടി തടവി കൊണ്ടിരിക്കുന്ന കാലൻ .

കാലൻ (ഉറക്കെ വിളിക്കുന്നു)
"എടോ    ചിത്രഗുപ്താ ... ഇയാളിതെവിടെ പോയി കിടക്കുന്നു" (പിറു പിറുക്കുന്നു)

ചിത്രഗുപ്തൻ: ദീപം .... ദീപം. .. ദീപം. ..
(കൈയ്യിൽ കത്തിച്ചു പിടിച്ച മെഴുകുതിരിയുമായി കടന്നു വരുന്ന ചിത്രഗുപ്തൻ)

കാലൻ: താനെന്താടോ ഈ കാണിച്ചു വെക്കുന്നത്??? (അതിശയത്തോടെ ചിത്രഗുപ്തനെ നോക്കുന്ന കാലൻ)

ചിത്രഗുപ്തൻ: നിങ്ങൾക്ക് ഇത് വല്ലതും അറിയണോ? ഇപ്പൊ പഴയത് പോലെ ഒന്നുമല്ല . ദിവസവും എത്രയാണെന്നു വച്ചാണ് ആൾക്കാര് വരുന്നത്. അതിന് കണക്കായി വരുമാനം വല്ലതുമുണ്ടോ ഇവിടെ? ചിലവോട് ചെലവ് തന്നെ. കൂടാതെ വിലക്കയറ്റവും. അങ്ങ് തന്നെയല്ലേ കഴിഞ്ഞ മീറ്റിംഗിൽ ചെലവ് ചുരുക്കാൻ വേണ്ടി കൽപിച്ചത്‌. എന്തിനേറെ പലിശ അടക്കാത്തതിന്റെ പേരിൽ അങ്ങയുടെ പോത്ത് പോലും പണയത്തിലാണ്, അതിനെയെങ്കിലും തിരിച്ചെടുക്കേണ്ടുന്ന വിചാരം അങ്ങേയ്ക്കുണ്ടോ!!! (ചിത്രഗുപ്തൻ നിന്ന് കിതച്ചു)

കാലൻ (താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു): അതെ...പക്ഷെ ഇത് ?

ചിത്രഗുപ്തൻ: ഇതൊക്കെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വരും. ഏതായാലും വിളക്കുവെക്കുന്ന നേരം ഇതാ  ഈ മെഴുകുതിരി കത്തിച്ചു വെക്കണം അപ്പോൾ പിന്നെ ഏതെങ്കിലും ഒന്ന് പോരെ ?ചെലവ് അത്രയും ചുരുങ്ങിയില്ലേ. എങ്ങനെയുണ്ട് എന്റെ ബുദ്ധി?

കാലൻ: ഓ സമ്മതിച്ചു താനൊരു ബുദ്ധിശാലി തന്നെ.

ചിത്രഗുപ്തൻ:  ഡമോക്രസിക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് എവിടെയും, അതോർത്താൽ നന്ന്.

കാലൻ:  പക്ഷെ നാം ചെയ്യുന്നതൊക്കെയും ഇവിടെയുള്ള നമ്മുടെ ജനങ്ങൾക്ക്‌ വേണ്ടിയല്ലേ. അവരുടെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപെടുത്താൻ വേണ്ടിയല്ലേ. ഗുപ്താ, താനൊരുമാതിരി സോഷ്യലിസ്റ്റ് വർത്താനം പറയരുത്.

ചിത്രഗുപ്തൻ: ഞാൻ ഈയിടെയായി ഇവിടെ ജനങ്ങൾക്കിടയിൽ കേട്ടുവരുന്ന അടക്കം പറച്ചിലിന്റെ വ്യക്തമായ രൂപം ധരിപിച്ചുവെന്നു മാത്രമേയുള്ളൂ. പൊറുക്കണം.

കാലൻ:  താനെന്താടോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?

ചിത്രഗുപ്തൻ: ഏയ് വെറുതെ, ഒന്ന് ഇന്റലക്ച്വൽ ആകുവാനുള്ള ഒരു ശ്രമം.

കാലൻ: ആ അതൊക്കെ പോട്ടെ, ഇനിയിപ്പോൾ എത്ര മിനിറ്റ് ഉണ്ടെന്ന് പറ.

ചിത്രഗുപ്തൻ: ആയി, ദെ വെറും അഞ്ച് മിനിറ്റ് കൂടെ.

കാലൻ: ഈ പവർകട്ട് തുടങ്ങിയതിനു ശേഷം കൃത്യമായി കുഴമ്പ് തേച്ചു കുളിക്കാൻ സമയം കിട്ടുന്നുണ്ട്.

(പറഞ്ഞു കൊണ്ട് കാലൻ ഒന്നുടെ അമർത്തി കുഴമ്പ് തടവി )

(പറഞ്ഞു തീര്ന്നതും കറന്റ് വന്നു.)

കാലൻ: ചിത്രഗുപ്ത, ഞാൻ പോയി ഒന്ന് കുളിച്ചു വരാം. ഞാൻ വരുമ്പോഴേക്കും താനൊന്നു ആ ലാപ്ടോപ് ഓണ്‍ ചെയ്തുവെക്ക്.
(കാലൻ ഇരുന്ന സിംഹാസനവും തലയിൽ ചുമന്നോണ്ട് പോകുന്നു)

ചിത്രഗുപ്തൻ: വന്നു വന്നു അങ്ങേയ്ക്ക് എന്നെയും വിശ്വാസമില്ലാതായിരിക്കുന്നു.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, പറയുന്നത് കൊണ്ട്ട് വേറെ ഒന്നും തോന്നരുത്. ചില രാഷ്ട്രീയ പാര്ട്ടികാരുടെ കൂടെയുള്ള തന്റെ സമ്പർക്കം കാരണം തന്നെയും എനിക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു. ഈ കസേര ഒന്ന് ഒഴിഞ്ഞു കിട്ടാൻ നോക്കി ഇരിക്കുവല്ലേ ഇവിടെ അവർ. എന്നെ വലിച്ചു താഴെയിട്ടു ഇതിൽ കയറി ഇരിക്കാൻ. വേണ്ട എന്നെകൊന്റ്റ് ഒന്നും പറയിക്കണ്ട. 
(കാലൻ ഒന്നും രണ്ടും പറഞ്ഞുകൊണ്ട് ബാത്ത്റൂമിന്റെ കതകടച്ചു)

**************

കുളിച് കുട്ടപ്പനായി സിംഹാസനത്തിൽ മടിയിലൊരു ലാപ്ടോപും അതിലെ എക്സൽ ഷീറ്റും നോക്കി ചിന്താമഗ്നനായിരിക്കുന്ന കാലനും ഇമചിമ്മാതെ കാലനെ തന്നെ നോക്കി നില്ക്കുന്ന ചിത്രഗുപ്തനും.

കാലൻ: ഇതെന്തു പറ്റി ? ഈ വര്ഷം ഡിസംബർ 18നു മരിക്കേന്ടുന്ന ഇയാളുടെ cause of death എന്ന കോളം താൻ  എന്തുകൊണ്ട് ഫിൽ ചെയ്തില്ല മിസ്റ്റർ ഗുപ്തൻ?

ചിത്രഗുപ്തൻ: അത് പിന്നെ മിസ്റ്റർ കാലേഷ്....

കാലൻ: വാട്ട്‌?

ചിത്രഗുപ്തൻ: ഓ സോറി... കാലൻ സർ. അത് പിന്നെ അതിൽ പറയുന്ന വിനയൻ എന്ന വ്യക്തി പരമസാത്വികനും സത്യസന്ധനും ശാന്തനും ഒക്കെ ആയതുകൊണ്ട്. അദ്ദേഹത്തിന്റെ മരണം ഏതു രീതിയിൽ ആകണം എന്നതിനെ കുറിച്ചൊരു സംശയം.

കാലൻ: പക്ഷെ ഗുപ്താ അയാളുടെ മരണം നേരത്തേ നിശ്ചയിച്ചുവച്ചിട്ടുള്ളതാണ്‌. നമ്മൾ അത് നടപ്പിലാക്കുന്നു എന്ന് മാത്രം. പ്രസ്തുത തീയ്യതിക്ക് ശേഷം അയാള്ക്ക് ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശമില്ല അതൊരു സത്യമാണ്. നമുക്ക് മാത്രം അറിയാവുന്ന സത്യം. താൻ വല്ല ഹൃദയാഘാതമോ മറ്റോ രേഖപെടുത്തിയേക്ക്.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ, അതിലൊരു പ്രശ്നമുണ്ട് അന്നേ ദിവസം മറ്റു മൂന്നു പേര് കൂടെയുണ്ട് അതും അയാളുടെ കുടുംബത്തിൽ നിന്ന് തന്നെ. അപ്പോൾ ഹൃദയാഘാതം സാധ്യമല്ല.


കാലൻ: അതാരടോ അയാളുടെ കൂടെ വരുന്നവർ?

ചിത്രഗുപ്തൻ: അതെ,  ഫീമയിൽ ലിസ്റ്റിലും ചിൽഡ്രൻസ് ലിസ്റ്റിലും രേഖപെടുത്തിയിട്ടുണ്ട്‌. ഒന്ന് അയാളുടെ ഭാര്യയും മറ്റു രണ്ട്  പേര് അയാളുടെ കുട്ടികളും. 

കാലൻ: എടോ,  എന്നാൽ പിന്നെ എളുപ്പമല്ലേ. വല്ല ആക്സിടന്ടോ മറ്റോ പോരെ. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു. ഇതൊന്നും പുതുതായി നടക്കുന്ന കാര്യമല്ലല്ലോ. ഒരുമിച്ചൊരു യാത്ര പോയി വരുമ്പോൾ അവർ സഞ്ചരിച്ച വാഹനം ലോറിയിലോ ബസ്സിലോ ഇടിച് മരിക്കുന്നു.

ചിത്രഗുപ്തൻ: പക്ഷെ അദ്ദേഹത്തിനാണെങ്കിൽ സ്വന്തമായൊരു കാറോ ലൈസൻസൊ ഇല്ലല്ലോ  ഒരു  ആക്സിഡന്റോ  മറ്റോ നടത്താൻ.

കാലൻ: ശുംഭൻ,അതിനെന്തിനാ എന്നാൽ ലൈസന്സും കാറുമൊക്കെ ഒരു ബസ്സ് യാത്ര പോരെ? അല്ലെങ്കിൽ ഒരു ട്രെയിന യാത്ര അതുമല്ലെങ്കിൽ ഒരു പ്ലെയിൻ ക്രാഷ്. സോ സിമ്പിൾ ... യൂ നോ.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ അതിനും തരമില്ല. അന്നേയ്ക്കു  ഡാറ്റാബേസിൽ വേറെ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല.

കാലൻ (കുറച്ചു ചിന്തിച്ച ശേഷം): ആണോ? ഈ പറഞ്ഞ വ്യക്തി ഇപ്പോൾ എവിടെയാണ് താമസം?

ചിത്രഗുപ്തൻ: അങ്ങ് പേർഷ്യയിൽ...

കാലൻ: പേർഷ്യയിലൊ?

അതെ, ഇന്നത്തെ ദുബായി ചിത്രഗുപ്തൻ മൊഴിഞ്ഞു.

കാലൻ: അങ്ങനെയെങ്കിൽ ഗ്യാസ് സ്റ്റവ് പൊട്ടിതെറിച്ചോ മറ്റോ കൂട്ടത്തോടെ ഒരു മരണം അത് പോരെ?

ചിത്രഗുപ്തൻ: പക്ഷെ അത് പ്രഭോ, ഇത്രയും നല്ലൊരു മനുഷ്യന് ഇത്തരത്തിലൊരു മരണം. നമുക്ക്‌ കുറച്ച്‌ നാൾകൂടെ അയാളുടെ ജീവൻ നീട്ടി കൊടുക്കാൻ കഴിഞ്ഞെങ്കിൽ.

കാലൻ: മിസ്റ്റർ ഗുപ്തൻ,  തന്റെ ഇതുപോലുള്ള സ്വഭാവം ഈ പണിക്ക് ചേര്ന്നതല്ല എന്ന് തന്നോട് നൂറു പ്രാവശ്യം പറഞ്ഞതാണ്.

ചിത്രഗുപ്തൻ:  (ശബ്ദം താഴ്ത്തി) കാലാ.... ഇതൊരുമാതിരി കോപ്പിലെ പണിയായി പോയി.

കാലൻ (ഒരു നിമിഷം ആലോചിച്ചു കൊണ്ട്): ആക്സിഡന്റ് ... കൂട്ട മരണം.... വാഹനം പാടില്ല... വേറെ ആരും കൂടെ പാടില്ല... ഇവര്ക്ക് മാത്രമായി വല്ല ഡങ്കി പനിയോ പക്ഷി പനിയോ അങ്ങനെ വല്ലതുമോ... അങ്ങനെ വല്ലതുമായാലോ ഗുപ്താ?

ചിത്രഗുപ്തൻ: ഐഡിയ ഒക്കെ കൊള്ളാം പക്ഷെ ഗൾഫിൽ ഇവര്ക്ക് മാത്രമായി ഇത്തരം പനിയും ഇവര് വന്ന ഉടനെ അവിടെ അതൊക്കെ മാറി. ശ്ശെ... ശ്ശെ...ഇതൊന്നും നടക്കുന്നതല്ല. ഐ കാൺട്‌ ഇവൻ തിങ്ക്‌ ഓഫ് എനിതിങ്ങ്‌ വേർസ്സ്‌ ലൈക്‌ ദിസ്‌. അതുമാത്രമല്ല അപ്പോൾ കൂടുതല് ആൾക്കാരെ ഇതേ കാരണം വച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഈ മൊത്തം  ഡാറ്റാബേസ്സ്‌ തന്നെ മാറ്റി എഴുതണം. അതൊക്കെ വലിയ മെനക്കെടാന്. ഇയർ എൻഡ്‌ ആണ് കൂട്ടത്തോടെ ആൾക്കാരു വന്നാൽ എല്ലാവരെയും അക്കോമഡേറ്റ്‌ ചെയ്യാനുള്ള ബുദ്ധിമുട്ട് വേറെയും. ഇതൊക്കെ ഓടിചാടി പണിയെടുക്കാൻ ഞാൻ ഒരുത്തനെയുള്ളു എന്ന കാര്യം താങ്കൾ മറക്കുന്നു പ്രഭോ. കൈയ്യാളായി
രണ്ട്പേരെ സഹായത്തിനെടുക്കാൻ പറഞ്ഞാൽ അപ്പോൾ മാത്രം ദാരിദ്ര്യം വിളമ്പും.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, ഐ വാണ്ട്‌ യു ടൂ ഡവലപ്പ് എ കൾചേർഡ്‌ ആൻറ് സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് വിച്ച് വിൽ ഹെൽപ്  യു ടു എക്സ്പാന്റ് ഔവർ നെറ്റ് വർക്ക്, ആൻറ് മൂവ് അഹെഡ് തിങ്ങ്സ്‌ പ്രൊഫെഷനലി ആൻറ്  ടു മേയ്ക്ക് എ പോസിറ്റീവ്‌ സോഷ്യൽ ഇമ്പ്രഷൻ അമങ്ങ്  പീപ്പിൾ യൂ നോ.

ചിത്രഗുപ്തൻ: സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് മണ്ണാങ്കട്ട. മടുത്തു ഈ കണക്കപിള്ളയുടെ പണി. ടൈപ് റൈറ്റർ വന്നപ്പോൾ കുറെ കാലം അതിൽ കുത്തി. പിന്നെ ദെ കമ്പ്യൂട്ടർ വന്നപ്പോൾ ഈവിനിങ്ങ് ക്ലാസ്സിനു പോയി മെനക്കെട്ട് അതും പഠിച്ചു. ഇപ്പൊ ഇതാ ലാപ്ടോപും ഐപാടും വരെയായി അതോടെ എന്റെ ഊപ്പാടും പോയി.

കാലൻ: എന്താടോ എന്നാൽ തനിക്കു പകരം ഞാൻ വേറെ ഒരു ആളെ എടുക്കട്ടെ. തന്റെ പേരും ഈ ലിസ്റ്റിൽ ചേർക്കാം എന്തേ?

ചിത്രഗുപ്തൻ: ദാ, അപ്പോഴേക്കും പിണങ്ങിയാ. എൻറെ ആവലാതിയും വേവലാതിയും ഞാൻ പിന്നെ ആരോടു പറയാനാ എൻറെ പോന്നു തമ്പുരാനെ... അങ്ങേയ്ക്ക് അവിടെ ഇരുന്നും കൊണ്ട്‌ ഓരോരുത്തരുടെ നേരെ വിരൽ ചൂണ്ടി കാണിച്ചാൽ പോരെ. ഇതൊക്കെയും സ്കെഡ്യൂൾ ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ.

കാലൻ: അങ്ങനെ വഴിക്ക് വാ,  താൻ അതൊക്കെ വിട്ട് കാര്യത്തിലേക്ക് കടക്ക്‌.  ആ ലൊക്കേഷൻ ഫൈന്റർ  വച്ച് ഈ പറയുന്ന വ്യക്തിയെ ഒന്ന് കണക്റ്റ് ചെയ്യ്. നമുക്ക് നോക്കാം ഇയാളുടെ കറന്റ്‌ സ്റ്റാറ്റസ് എന്താണെന്ന്.

ചിത്രഗുപ്തൻ: ശരി പ്രഭോ, ഇതാ അയാളിപ്പോൾ അയാളുടെ ഓഫീസിൽ ഇരിക്കുന്നു. ചിത്രഗുപ്തൻ മോണിറ്റർ കാലന്  നേരെ തിരിച്ചു കാണിച്ചു കൊടുക്കുന്നു.

ഭൂമിയിൽ വളരെ ശാന്തനായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന വിനയന്റെ ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നു അപ്പോൾ.  അയാള് ഫോണിൽ കാൾ അറ്റന്റ്‌ ബട്ടൺ അമർത്തി.

"ഹല്ലോ മിസ്റ്റർ വിനയൻ" മറുതലയിൽ സൌമ്യനായ ഒരു വ്യക്തിയുടെ ശബ്ദം. 

"യെസ്" വിനയൻ മറുപടി പറഞ്ഞു.


"സർ ഐ ആം നവീൻ കാളിങ്ങ് ഫ്രം ഗൾഫ്‌ ഇന്റർനാഷണൽ ബാങ്ക് സർ . വുഡ് യു ലൈക് ടു ഗോ ഫോര് എ ക്രഡിറ്റ് കാര്ഡ് സർ ?"

ഇത് കണ്ടു കൊണ്ടിരിക്കുന്ന കാലൻ ഉറക്കെ ചിരിക്കുന്നു.

കാലൻ: കണ്ടോ ഗുപ്താ അയാളിപ്പോൾ യെസ് പറയും.

ചിത്രഗുപ്തൻ: ഏയ് അയാള് നോ പറയും.

കാലൻ: എന്നാൽ അടി ബെറ്റ്. ഒരു ഫുൾബോട്ടൽ .

ചിത്രഗുപ്തൻ: ഓക്കേ ബെറ്റ്...
(അവർ വീണ്ടും മോണിട്ടറിലേക്ക്‌ നോക്കി)

ബാങ്ക് ഇടപാട്കാരൻ വായതോരാതെ സംസാരിക്കുന്നു. വിനയൻ ശാന്തനായി കേട്ടിരിക്കുന്നു.

ചിത്രഗുപ്തൻ: കണ്ടോ കണ്ടോ അയാള് ഇതിലൊന്നും വീഴുന്നയാളല്ല.

കാലൻ: എന്റെ ഒരു ഫുൾബോട്ടൽ പോയാ?

ചിത്രഗുപ്തൻ: അയാള് വിവേകമുള്ള ഒരു ചെറുപ്പക്കാരനാണ്

കാലൻ: ഹും, എന്ത് വിവേകം? സാഹചര്യങ്ങൾക്ക്‌ മുന്നിൽ ബുദ്ധിയും വിവേകവും ചിലപ്പോളൊക്കെ അടിയറവു വെക്കേണ്ടി വരുമെടോ ഗുപ്താ.

ബാങ്ക് ഇടപാടുകാരൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടെയിരുന്നു.

ഒടുവിൽ "വാട്ട് ആര് ദ ഡൊക്ക്യുമെന്റ്സ് യൂ റിക്ക്യൊയേർഡ്‌ ?" വിനയനിൽ നിന്നുമായിരുന്നു ചോദ്യം.

കാലൻ പൊട്ടി ചിരിച്ചു.

കാലൻ: കണ്ടോടോ ഗുപ്താ ഇതാണ് ഞാൻ പറഞ്ഞത്. ചേർക്കേണ്ടുന്ന തന്റെ വിട്ടു പോയ കോളം കോസ് ഓഫ് ഡത്ത്,  സൂയിസൈഡ്‌ അതെ ആത്മഹത്യ...ഒരു കൂട്ട ആത്മഹത്യ. കാലന് തെറ്റു പറ്റില്ലടോ...  

ചിത്രഗുപ്തൻ: പക്ഷെ ഇത്?

കാലൻ: അതേടോ ഗുപ്താ, ഇത് ഒരു തരാം ലഹരിയാണ്. മനുഷ്യന്റെ വിവേകം നഷ്ടപെടുത്തുന്ന ലഹരി. കണ്ടില്ലേ ഇന്ന് ഒന്ന്, നാളെ രണ്ട്,  മറ്റന്നാള് മൂന്ന് കാർഡുകളുടെ എണ്ണം കൂടി വരും ജീവിതത്തിലെ സ്വസ്ഥത കുറഞ്ഞും. ഇത്രയൊക്കെ പോരെ ഗുപ്താ തനിക്ക് തന്റെ വിട്ടു പോയ കോളം നിറക്കാൻ.

കാലൻ പൊട്ടി ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ഹ ഹ ഹ യസ് ഇറ്റ്‌സ് ദ കാൾ ... കാൾ ഫ്രം ദ ഹെവൻ..."

Tuesday, September 28, 2010

കന്‍ഹാറിന്റെ തീരം...


ആവൊ ആസ്മാന്‍ മാത്ര സുന്ദയന്തു
ക്രിതെനാനോ കൃതഖ്ക്വ കുനാന്‍തു...
പിണ്ഡം സമര്‍പ്പയാമീ..

ഒരു നിമഷം നിറുത്തി അയാള്‍ ചോദിച്ചു..

"പേര്?"


"ആര്‍ക്കാണ് പിണ്ഡം വയ്ക്കേണ്ടത്? എന്താണ് കര്‍മ്മം ചെയ്യേണ്ടുന്ന ആളിന്റെ പേര്?

"പേര്...പേര്...അറിയില്ല" ഞാന്‍ പറഞ്ഞു.

"ആരെന്നു ചോദിച്ചാല്‍.. അതും അറിയില്ല..." ഞാന്‍ മുഴുമിപിച്ചു.


ഒരു നിമിഷം ആ ശുദ്ധ ബ്രാഹ്മണന്‍ എന്റെ മുഖത്തേക്ക് ശങ്കിച്ചു നോക്കി.

"അതായിരുന്നു സത്യം - ആ കുട്ടിയുടെ പേരെന്തായിരുന്നുവെന്നു എനിക്കറിയില്ലായിരുന്നു , ഞാന്‍ ചോദിച്ചപ്പോഴോക്കെയും അവള്‍ ഈ നദിയിലേക്ക് നോക്കി ചിരിച്ചു നിന്നതേയുള്ളൂ ." ഞാന്‍
ഓര്‍ത്തു.

പേരറിയാതെ ആര്‍ക്കാണ് ബലിയിടുന്നത്... അയാല്‍ കുപിഷ്ടനായി.

"അറിയാം പേരറിയാം... പേര്.. പേര് - കന്‍ഹാര്‍..." ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.


അയാള്‍ എന്റെ മുഖത്തേക്ക് നോക്കി, പിന്നീട് എന്തോ മനസ്സിലാക്കിയ പോലെ കര്‍മ്മങ്ങളില്‍ മുഴുകി.

" അതേ കന്‍ഹാര്‍", ഈ നദിയുടെ പേരുതന്നെ ആയിരുന്നിരിക്കാം അവള്‍ക്കും...

"പക്ഷെ അത് എന്റെ വെറും ഊഹം മാത്രമല്ലെ?" ഞാന്‍ സ്വയം ചോദിച്ചു.

"ഞാന്‍ അവള്‍ക്കു ആരെന്നു ചോദിച്ചാല്‍...
എന്താ പറയുക... ഓരോ മനസ്സിന്റെ ഉള്ളിലും മൌനമായ ഒരു ഭാഷയുണ്ട്. അതില്‍ കൂടി അന്യോന്യം സംവദിക്കാന്‍ കഴിയുന്നു. അവിടെ ഒരു വാചിക ഭാഷയുടെ ആവശ്യമില്ലാതെ തന്നെ എല്ലാം മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യാം. അതില്‍ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.... അങ്ങനെ ഒരു ബന്ധമാണോ നമ്മളെ തമ്മില്‍...? അറിയില്ല... പക്ഷെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ മാത്രം അവള്‍ എനിക്ക് .‍.."

ചിന്തകള്‍ കാടു കയറുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍... അവള്‍ക്കായ് ചെയ്യുന്ന കര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്തു.

ആ ബ്രാഹ്മണന്‍ കര്‍മ്മങ്ങള്‍ ഒക്കെയും തീര്‍ത്ത് പോകുന്നത് വരെ ഞാന്‍ അയാളെ തന്നെ നോക്കി നിന്നു.

എല്ലാം കഴിഞ്ഞതിനു ശേഷവും ഞാന്‍ കുറെ നേരം അവിടെ, ആ നദിയുടെ തീരത്ത്‌ തന്നെയിരുന്നു. എന്റെ മനസ്സ് വല്ലാതെ ആഗ്രഹിചിട്ടുണ്ടായിരുന്നു - ഇവിടെ ഈ തീരത്ത് ഇന്ന് ഒരുപാടു നേരം
ഇരിക്കാനായി‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ തീരത്ത്‌ വച്ചായിരുന്നു ഞാന്‍ അവളെ ആദ്യം കാണുന്നത്. ഇപ്പോഴും എത്രയോ വ്യക്തമാണ്, എന്റെ മനസ്സില്‍ ഇന്നും - എന്നും തെളിയുന്ന അവളുടെ മുഖം. ഓര്‍മ്മകള്‍ അഞ്ചാറു വര്‍ഷം പിറകോട്ടു സഞ്ചരിച്ചു.


ജീവിതം യൌവനാരംഭഘട്ടത്തിലായിരുന്നു. ലക്ഷ്യമോ മാര്‍ഗാമോ ഇല്ലാതെ മനസ്സ് മുന്‍പേ നടന്ന കാലം, കടന്നു പോയ വഴികളില്‍ ഹൃദയത്തെ സ്പര്‍ശിച്ച കാഴ്ചകളും ആളുകളും അനേകം എന്ന് എടുത്തു പറയാം. ഓരോ യാത്രയ്ക്കിടയിലും ഓരോ മുഖങ്ങളെ നാം കണ്ടു മുട്ടുന്നു.  ഒരു മിന്നായം പോലെ മാഞ്ഞു പോകുന്ന കുറെ മുഖങ്ങള്‍, അതില്‍ മനസ്സില്‍ പതിയുന്നവ ചിലതും. അങ്ങനെ ഒരുനാള്‍ എവിടെക്കെന്നില്ലാത്ത യാത്രയില്‍ ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ മിര്‍സപൂര്‍ എന്ന ഗ്രാമത്തില്‍. തികച്ചും അപരിചിതമായ ഗ്രാമം, വഴിയോരങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ഖവാലിയുടെ താളം മാത്രമായിരുന്നു എനിക്ക് പരിചിതമായിരുന്നത്. വഴിനീളെ വഴിവാണിഭക്കാര്‍ മഞ്ഞില്‍ നിന്നും രക്ഷനേടാന്‍ വലിയ കുടകള്‍ നിവര്‍ത്തി കച്ചവടം ചെയ്യുന്ന കാഴ്ചകളായിരുന്നു എവിടെയും. എന്റെ മുഖം അപരിചിതമായത് കൊണ്ടാകാം, അതോ എനിക്ക് തോന്നിയതോ എന്നറിയില്ല, എല്ലാം ഒരു സംശയ ദൃഷ്ടിയോടെ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ജനങ്ങളായിരുന്നു അവിടുത്തേത്. ബസ്സില്‍ നിന്നുമിറങ്ങി അടുത്തു കണ്ട ഒരു ലോഡ്ജില്‍ തന്നെ മുറിയെടുത്തു. അതിനെ ലോഡ്ജെന്നു പറയാന്‍ പറ്റില്ല, ഒരു പീടികയുടെ മുകളിലെ മുറി. കയ്യില്‍ ഒരു ബാഗുമായി നടക്കുന്ന തനിക്ക് അത് തന്നെ അതികമായിരുന്നു.

മുറിയിലിരുന്നു മടുക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ പതിവായി അവിടുത്തെ വിജനമായ തെരുവിലൂടെ നടക്കുക പതിവാക്കി ഞാന്‍.
അറ്റം നോക്കാതെയുള്ള നടത്തം, ഒടുവില്‍ എന്നും എത്തിച്ചേരുന്നത് ഈ കാന്‍ഹാറിന്റെ തീരത്ത് മാത്രം. വാസ്തവം എന്തെന്നാല്‍ അവിടം വരെ നടക്കുമ്പോള്‍ എനിക്ക് കിതച്ചു തുടങ്ങുമായിരുന്നു. എന്തോ ഈ നദിയുമായി എനിക്കെന്തോ ആത്മബന്ധം ഉള്ളതുപോലെ ഒരു അനുഭൂതി അവിടെ എത്തുമ്പോള്‍ എന്നും എന്ന്നിലുണര്‍ന്നു എന്നും പറഞ്ഞു ഞാന്‍ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തും. ‌പിന്നീടോര്‍ക്കുമ്പോള്‍ അത് ശരിയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. അതുകൊണ്ടാവാം അകലെ ചെങ്കുത്തായ മലനിരകള്‍ക്ക്‌ മുകളില്‍ തെളിഞ്ഞ്‌ ചിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കാണുന്നതു വരെ ഞാന്‍ അവിടെ ഇരുന്നിരുന്നത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അവിടെയും അവിടുത്തെ ചുറ്റുപാടുകളും ശ്രദ്ധിച്ചു തുടങ്ങി, ഒപ്പം അവളെയും - എന്നെപോലെ വൈകുന്നേരങ്ങളില്‍ ഈ തീരത്ത്‌ വന്ന്, ശാന്തമായി ഒഴുകുന്ന ഈ നദിയിലേക്ക് നോക്കിയിരിക്കുന്ന സുന്ദരിയായ പതിനെട്ടുകാരിയെ. അവളുടെ വശ്യമായ കണ്ണുകളും പ്രസരിപ്പുമുള്ള മുഖഭാവത്തോട് കൂടിയ വെളുത്തു നീണ്ട ശരീരവും എന്റെ മനസ്സ് അവളിലേക്ക്‌ അടുപ്പിക്കാന്‍ ധൃതി കൂട്ടി. എന്നും അവളുടെ കണ്ണിലെ നക്ഷത്രതിളക്കം എന്നിലേക്കെത്താന്‍ ഞാന്‍ ആകാംഷയോടെ കാത്തിരുന്നു. പിന്നീട് എന്നും ആ നദിയുടെ ഏതെങ്കിലും ഒരു ഓരത്ത്‌ അവള്‍ ഇരിപ്പുണ്ടാകും എന്ന പ്രതീക്ഷ എന്നെ സായാഹ്നയാത്രകളിലേക്ക്‌ നയിക്കുമായിരുന്നു. കുറച്ചേറെ ദിവസം ആ ഗ്രാമത്തില്‍ തങ്ങുവാനും അവള്‍ ഒരു കാരണമായി. ആ മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന് തന്നെ വേണം പറയാന്‍, അല്ലായിരുന്നെങ്കില്‍ ഒരു പരിചയവുമില്ലാതെ അവളോട് സംസാരിക്കുവാനുള്ള ധൈര്യം കാണിക്കില്ലായിരുന്നു  ഞാന്‍.

അങ്ങനെ ഒരുദിവസം സധൈര്യം ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു,

"എത്ര മനോഹരമാണ് ഈ നദി അല്ലെ... നിങ്ങളെ പോലെ ഞാനും എന്നും ഈ നദിയുടെ തീരത്ത്‌ വന്നിരിക്കാറുണ്ട്.. എത്ര ദിവസം എന്നറിയില്ല, എങ്കിലും ഇവിടെ ഉള്ളപ്പോഴൊക്കെ എന്നും വന്നിരിക്കാന്‍ തോന്നും... നിങ്ങള്‍...? "

വിളിക്കാതെ വന്ന വിരുന്നുകാരനെ പോലെ അവള്‍ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
"ഞാന്‍... ഞാന്‍..." അപരിചിതത്ത്വം പാടെ വിഴുങ്ങി, അവള്‍ ആ നദിയിലേക്ക് നോക്കി തുടര്‍ന്നു.

"അതേ, മനോഹരം... കാണുന്നവര്‍ക്ക് എത്രയോ മനോഹരം.. പക്ഷെ ഈ നദിക്കുമുണ്ടാകില്ലേ അവളുടെ ദുഃഖങ്ങള്‍ പറയാന്‍... ആ ദുഖങ്ങളൊന്നും കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല..." അവള്‍ എന്നെ നോക്കി കണ്ണുകള്‍ തുടച്ചു.
പിന്നീട് തിരിഞ്ഞു നോക്കാതെ എവിടേക്കോ ഓടി മറഞ്ഞു.

ഞാന്‍ ഒന്നും മനസ്സിലാകാതെ അവിടെ തരിച്ചു നിന്നു... എന്നില്‍ നിന്നും യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ ആ കുട്ടി ഇങ്ങനെ പ്രതികരിച്ചത്, എന്നില്‍ അത്ഭുത
വും പേടിയും ഉളവാക്കി. ഞാന്‍ ചുറ്റുംനോക്കി, ആരും തന്നെ ശ്രെദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവിടെ നിന്നും മുറിയിലേക്ക് മടങ്ങി. അന്ന് കിടന്നിട്ടു ഉറക്കം വന്നതേയില്ല. ആ കുട്ടിയുടെ നിറകണ്ണുകള്‍ എന്റെ മുന്നില്‍ മിന്നി മറഞ്ഞു.

പിറ്റേ ദിവസം ഒരു ഭയത്തോടെ ആണെങ്കിലും ഞാന്‍ അവിടേക്ക് പോയി.. എന്നത്തെയും പോലെ ഇന്നും അവള്‍ അവിടെയുണ്ടാകും എന്ന പൂര്‍ണ്ണ ബോദ്യമുണ്ടായിരുന്നു എനിക്ക്. ഇന്നും അവള്‍ അവിടെ ഉണ്ടായാല്‍, എങ്ങനെ എന്നോടു പെരുമാറും എന്ന് ഞാന്‍ ഭയന്നു. പക്ഷെ ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ, പിന്നെ ഞാന്‍ എന്തിനു ഭയക്കണം..? മനസ്സ് പ്രതികരിച്ചു.

എന്തിനായിരുന്നു ആ കുട്ടി എന്നോട് അങ്ങനെ...? മനസ്സില്‍ ഈ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ പോകുമ്പോഴേക്കും ആ നിളയുടെ തീരത്ത്‌ അവള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.
എന്നെ കണ്ടയുടനെ അവള്‍ എന്റെ അരികിലേക്ക് ഓടി വന്നു.
ഞാന്‍ ആദ്യമൊന്നു പതറി. അവള്‍ കിതച്ചുകൊണ്ട് നിന്നു.

"ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു..." അവള്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

"ഇന്നലെ ഞാന്‍ അങ്ങേയോടു എന്തൊക്കെയോ പറഞ്ഞു. ഒന്നും വേണമെന്ന് കരുതിയല്ല... മനസ്സില്‍ എന്തോ ഓര്‍ത്തു,
മൊഴിയില്‍ മറ്റെന്തോ വന്നു.." അവള്‍ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

വിഷാദത്തിന്റെ സ്ഥായിയായ ഒരേയൊരു ഭാവം മാത്രമായിരുന്നു ആ മുഖത്തപ്പോള്‍ തെളിഞ്ഞു വന്നത്.. ആ മുഖത്തെ ഓരോ ഭാവങ്ങളും വെവ്വേറെ വായിച്ചെടുക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. ദിവസവുമുള്ള ഞങ്ങളുടെ കണ്ടു മുട്ടലുകളുടെ ഇടയിലുണ്ടാകുന്ന ഏതോ ഒരു വികാരം കൊണ്ടാകാം ചിലപ്പോള്‍ അവളെ കുറിച്ചറിയാനും കൂടുതല്‍ അടുക്കുവാനും എന്റെ മനസ്സ് മോഹിച്ചത്. അതുകൊണ്ട് തന്നെയാകാം ഓരോ ദിവസവും അവളെ കാണുവാനുള്ള ആകാംഷയുടെ തീവ്രത വര്‍ദ്ധിച്ചു വന്നതും.
 

ദിവസങ്ങള്‍ കഴിഞ്ഞു, നമ്മുടെ സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി . പക്ഷെ എന്നും അവളെ കുറിച്ച് ഒര്കുംപോഴൊക്കെയും മനസ്സില്‍ ശൂന്യത മാത്രമായിരുന്നു. കാരണം അവള്‍ എന്നും സംസാരത്തില്‍ അവളെ കുറിച്ച് മാത്രം പറഞ്ഞില്ല. എന്നും അവള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ ചിന്തിച്ചത് ഇനി വീണ്ടും തമ്മില്‍ കാണാന്‍ നാളെയെന്ന ആ നീണ്ട സമയത്തെ വരവേല്‍ക്കെണമെന്ന സത്യം മാത്രമായിരുന്നു. അത്രയതികം അവള്‍ എന്നില്‍ ആഴ്ന്നു കഴിഞ്ഞിരുന്നു. ഒരു വാക്കുകൊണ്ട് പോലും ഏതെങ്കിലും ഒരു ബന്ധത്തിന്റെതായ ഇഴകള്‍ പാകിയിട്ടില്ലാത്ത അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഒരു ദിവസം വളരെ വൈകിയാണ് അവള്‍ വന്നത്, ചോദിച്ചപ്പോള്‍ മൌനം മാത്രമായിരുന്നു അവളുടെ മറുപടി, കുറെനേരം അവള്‍ മൌനമായി ആ നിളയെ നോക്കിയിരുന്നു, ഒടുവില്‍ ഒരു ദീര്‍ഖ നിശ്വാസത്തിനു ശേഷം എന്നെ നോക്കി പറഞ്ഞു.

"നിലവിളക്കില്‍ മരണം കാത്ത് സ്വയം എരിയുന്ന അഗ്നിയെപ്പോലെയാണ് ഇന്ന് ഞാന്‍. നാളെയോ മറ്റന്നാളോ അത് സംഭവിച്ചേക്കാം - എന്റെ മരണം " ഒരു വിങ്ങലോടെ അവള്‍ പറഞ്ഞു.

ഞാന്‍ ഭയത്തോടെ അവളെ നോക്കി... ആ കുട്ടിയുടെ മിഴികളില്‍ ഭീതിയുടെ നിഴല്‍ തെളിഞ്ഞു കാണാം.

"അതേ സാര്‍, ഒരു പെണ്ണിനെ സംബന്ധിച്ച് അവള്‍ക്ക് മരണം രണ്ടാണ്. ഒന്ന് ആത്മാവ് ശരീരം വിട്ടു പോകുമ്പോള്‍, രണ്ടാമത്തേത് ശരീരം ആത്മാവിനെ വിട്ടു പോകുമ്പോള്‍." അവള്‍ തുടര്‍ന്നു.

"മനസ്സിലായില്ല..." ഞാന്‍ പറഞ്ഞു. സ്ത്രീ ഒരു നിഗ്ഗൂഡതയാണെന്നും, അവളെ അളക്കുവാനുള്ള നമ്മുടെ ശ്രമം വിഫലമാകുമെന്നും പറഞ്ഞ ഓഷോയുടെ വാക്കുകള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ അവളെ നോക്കി നിന്നു.

" അതേ സാര്‍ അവള്‍ തുടര്‍ന്നു, ആദ്യം പറഞ്ഞത്, ആര്‍ക്കും മാറ്റി എഴുതാന്‍ കഴിയാത്ത സത്യം. ഏതു സമയവും ആരുടെ ജീവിതത്തിലും കടന്നുവരാവുന്നതും ആര്‍ക്കും തടുക്കാന്‍ കഴിയാത്തതുമായ സത്യം."

"മരണത്തിനു ഒരു മുഹൂർത്തം ഞാന്‍ കുറിച്ചിരിക്കുന്നു. അല്ലെങ്കിൽ നല്ല മുഹൂർത്തത്തിൽ മരിയ്ക്കാനായി ആത്മഹത്യയുടെ വഴി! " കുറച്ച് എന്തോ ആലോചിച്ചതിനു ശേഷം അവള്‍ തുടര്‍ന്നു.

"ഇല്ല ഒരിക്കലുമില്ല ആത്മഹത്യ ഇല്ല, എനിക്കറിയില്ല സാര്‍ ഇതില്‍ ഏതാണു ശരിയെന്ന്..? ഏതു വഴിയായാലും എന്റെ മരണം ഞാന്‍ വിധിച്ചു കഴിഞ്ഞു."

"ദേ നോക്കു സാര്‍ എല്ലാവരും ദൃതിയില്‍ എവിടെക്കോ പോകുന്നു.. " അവള്‍ നടന്നു പോകുന്ന യാത്രക്കാരെ ചൂണ്ടി കാണിച്ചു.

"ഈ ധൃതിയേറിയ യാത്ര മരണത്തിലേക്കെന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ? " അവള്‍ എന്നെ നോക്കി ചോദിച്ചു.

എനിക്ക് ഉത്തരമുണ്ടായില്ല. ആ പതിനെട്ടുകാരിയുടെ മുന്നില്‍ ഞാന്‍ തീരെ ചെറുതായ പോലെ തോന്നി...

"ഇന്ന് നമ്മുടെ കണ്ടുമുട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. നാളെ ഒരുപക്ഷെ താങ്കള്‍ ഇവിടെ തനിച്ചായിരിക്കും. ഇല്ല എനിക്ക് പകരം ഇവള്‍
ഈ നദി എന്നും കൂട്ടിനുണ്ടാകും.." അവള്‍ ആ നദിയെ ചൂണ്ടി പറഞ്ഞു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു.

"എനിക്ക് മനസ്സിലായില്ല.. " ഞാന്‍ വിറച്ചു കൊണ്ട് പറഞ്ഞു.

"മരണം അതാണോ ഉദേശിച്ചത്..? എന്തിന്നാണ് ഇങ്ങനെയൊക്കെ... " ഞാന്‍ മുഴുമിപിച്ചു.

"അതേ മരണം തന്നെ..." അവള്‍ തുടര്‍ന്നു.

"ഒരു തരത്തില്‍ അത് എന്റെ മരണം തന്നെയല്ലേ... അല്ലെങ്കില്‍ മരണത്തിനു തുല്യം... ഞാന്‍ പറഞ്ഞത് തന്നെ... ശരീരം ആത്മാവിനെ വിട്ടു പോകുന്നു..."
ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി....

"മനസ്സും ശരീരവും ഒന്നാകാതെ വന്നാല്‍... അതും മരണം തന്നെയല്ലേ... നാളെ എനിക്ക് പതിനെട്ടു തികയുന്നു. ഒരുപാടു നാളായി വിലപറഞ്ഞു ഉറപ്പിച്ച മാംസ കച്ചവടത്തിന് നാളെയന്ത്യം. എനിക്ക് മുമ്പേ പോയ നാല് ചേച്ചിമാരുടെ വഴിയെ ഞാനും. ഇതുവരെ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ കൂടെ എവിടെക്കെന്നറിയാതെ... എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് കാശ് കിട്ടും, കൊല്ലാനായാലും തിന്നാനായാലും അവര്‍ക്ക് തുല്യം. നാളെ ഞാന്‍ ഈ നിളയോടു വിടപറയും... ഒപ്പം എന്റെ മനസ്സിനോടും ശരീരത്തിനോടും..."
അവള്‍ പറഞ്ഞു...

"ജീവിതം ഒരു മഴ പോലെയാണ്. മഴ പെയ്യുന്നത് വരെ മേഘത്തിനു സ്വന്തം, മേഘം മുതല്‍ ഭൂമിവരെ വായുവിനു സ്വന്തം, മഴയായ് പെയ്തു കഴിഞ്ഞാല്‍ ഭൂമിക്കു സ്വന്തം... അതുപോലെയാണ് ജീവിതവും. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങള്‍. ബാല്യവും, കൌമാരവും, വാര്‍ദധഖ്യവും. നമ്മള്‍ ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്നു.. ഒടുവില്‍ ഭൂമിക്കു മാത്രം സ്വന്തം..."

"നിങ്ങള്‍ ഒരു എഴുത്തുകാരന്‍ എന്നല്ലേ പറഞ്ഞത്, എന്നെങ്ങിലും നിങ്ങള്‍ എന്നെകുറിച്ച് എഴുതുമോ സര്‍..?" അവള്‍ ആകാംഷയോടെ ചോദിച്ചു.

"എഴുതാം.." ഞാന്‍ പറഞ്ഞു...

"ഇല്ല സാര്‍, നിങ്ങള്‍ക്ക് അതിന് കഴിയില്ല, കാരണം തന്‍റെ ജീവിതത്തെ കുറിച്ച് എഴുതാനുള്ള അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍ അങ്ങയുടെ ഭാഷയ്ക്ക് നിറമില്ല" അവള്‍ നദിയിലേക്ക് നോക്കി പറഞ്ഞു.

"നമ്മുടെ ഭാഷ രണ്ടും രണ്ടാണ്..., നിങ്ങള്‍ എന്നെ കുറിച്ച് എന്തെഴുതാന്‍..."

"എന്നെ പൂര്‍ണമായും മനസ്സിലാക്കിയത് ഈ ഓളങ്ങള്‍ മാത്രമാണ്... മറ്റാരെക്കാളും ഇവയ്ക്കു എന്നെ അറിയാം... ഒരുപക്ഷെ അവയ്ക്ക് എന്നെകുറിച്ച് ഒരുപാട് എഴുതാനുണ്ടാകും." അന്ന് അവള്‍ കുറെ നേരം സംസാരിച്ചു,

ഞാന്‍ ഒരുപാട് തടയാന്‍ നോക്കിയെങ്ങിലും അവള്‍ എന്നെ പറഞ്ഞു സമാധാനിപിച്ചു...

"മനസ്സ് കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുട്ടിയാണ് സാര്‍, അത് കരയും, കരഞ്ഞുകൊണ്ടെയിരിക്കും അടുത്ത കളിപ്പാട്ടം തേടിയെത്തും വരെ..." അത്രയും പറഞ്ഞു അവള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.

ഞാന്‍ ചിന്തിച്ചു ഇത്രയും ചെറുപ്രായത്തില്‍ ഇത്രയധികം ജ്ഞാനം, അവള്‍ക്കു വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം.

പിന്നീട് ദിവസങ്ങളും ആഴ്ചകളും
തീരത്തു ഞാന്‍ അവളെ കാത്തിരുന്നു. കാത്തിരിപ്പിന്റെ വേദനയ്ക്ക് ആക്കം കൂടിയതല്ലാതെ അവളുടെ കാലൊച്ചകള്‍ എനിക്ക് അന്യമായിരുന്നു.. ഒരുപക്ഷെ ഇത് വിധിയായിരിക്കാം, ഇവിടെ ഈ കന്‍ഹാറിന്റെ തീരത്ത്‌ വരാനും, അവളെ കാണുവാനും, സംസാരിക്കുവാനും കഴിഞ്ഞത്. വിധിയുടെ ക്രൂരമായ ഒരു അദ്ധ്യായം. പക്ഷെ ഇന്ന് അവള്‍ക്കു വേണ്ടി ചെയ്ത ഈ കര്‍മ്മം കൊണ്ട് മനസ്സിന് ശരീരത്തില്‍ നിന്നും, ഓര്‍മകള്‍ക്ക് മറവിയില്‍ നിന്നും മോക്ഷം ലഭിക്കുമെങ്കില്‍ ‍, അത് ആരോ ചെയ്ത പുണ്യം, ഞാന്‍ അവള്‍ക്കായി ചെയ്യുന്നുവെന്നു മാത്രം. ആ കുട്ടിയുടെ ആത്മാവിനു മോക്ഷം ലഭിക്കട്ടെ, അവള്‍ തിരഞ്ഞെടുത്ത മരണം - അത് ഏതായാലും അതിന് വിധിയെ പഴിചാരാം. ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല, വര്‍ഷങ്ങള്‍ പഴക്കമുള്ള എന്റെ ഓര്‍മ്മകള്‍ ഒരുപിടി ചാരമായി ഈ തീരത്ത്‌ ഞാന്‍ ഒഴുക്കുന്നു. കാലം എന്റെ മനസ്സിന്റെ മുറിവുകളെ ഉണക്കുമായിരിക്കും...

ഇത് വേര്‍പാടിന്റെ വിജനതീരം, അകലെ നദീ തീരത്തെങ്ങോ ആഘോരികളുടെ ആവതാളത്തിന്റെ ഈണം കാതില്‍ മുഴങ്ങി കേള്‍ക്കാം... ഇനി ഒരു തിരിച്ച് വരവില്ല. ഞാന്‍ ഈ കന്‍ഹാറിനോട് വിടപറയുന്നു. ഒപ്പം അവളുടെ ഓര്‍മകളോടും...

Thursday, July 1, 2010

മുരുഗന്റെ മാന്ദ്യം

സെക്രട്ടറിയേറ്റിന് മുന്നില്‍ പതിവ് കാഴ്ചകള്‍ ഒന്നും തന്നെയില്ല. സമരപന്തലുകളോക്കെയും ഒഴിഞ്ഞു കിടക്കുന്നു. അവിടവിടായി പണിമുടക്കിന്റേയും സംസ്ഥാന-ദേശിയ സമ്മേളനങ്ങളുടെയും അനാഥമായി കിടക്കുന്ന പോസ്ടറുകള്‍ കാണാം. പൊതുവേ സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രം കണ്ടുവരാറുള്ള അവജ്ഞയും താല്പര്യമില്ലായ്മയും സര്‍വത്ര ജനങ്ങളേയും ബാധിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ നാട്ടിലും നാട്ടുകാരിലും ബാധിച്ചില്ല എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് മണിക്കൂറായി ഞാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അതിനെ കുറിച്ച് നിരീക്ഷിച്ചു വരികയാണ്. ഇതിലൂടെ പോകുന്ന ഓരോരുത്തരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാന്ദ്യം നല്ലവണ്ണം ബാധിച്ചിട്ടുണ്ടെന്ന് കണ്ടറിഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാരി രാധാമണി ചേച്ചിയേയും ബാധിച്ചിരിക്കുന്നു മാന്ദ്യം. എന്നുമെന്നും പുത്തന്‍ സാരി ഉടുത്തു വന്നിരുന്ന അവരുടെ സാരിയുടെ നിറം മങ്ങിയതായി കാണാം, ഒപ്പം അവരുടെ മുഖവും. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഇടയില്‍ ആകെയുള്ള ഒരു ഗള്‍ഫുകാരന്റെ ഭാര്യയാണ് രാധാമണി ചേച്ചി. ഇപ്പോള്‍ ഭര്‍ത്താവ് മാന്ദ്യം കാരണം ജോലി നഷ്ട്ടപെട്ട് നാട്ടില്‍ എത്തിയിരിക്കുകയാണ് കേട്ട്‌ കേള്‍വി. അതുകൊണ്ട് തന്നെ രാധാമണി ചേച്ചിയുടെ മുഖത്ത് പതിവ് പ്രസന്നതയില്ല. എന്തിനേറെ തൊട്ടപ്പുറത്തെ മുറുക്കാന്‍ കടക്കാരന്‍ രാഘവന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയതിനു രാഘവന്‍ പറഞ്ഞ കാരണവും മാന്ദ്യം തന്നെ. അത് സാമ്പത്തിക മാന്ദ്യമാണോ അതോ രാഘവനിലുള്ള മാന്ദ്യമാണോ എന്നത് ഇന്നും ഇവിടം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

എല്ലാം ഒരു സ്വപ്നം പോലെ കാണുവാന്‍ മാത്രം ആഗ്രഹിക്കുന്നു. കഴിഞ്ഞയാഴ്ച വരെ റോഡിന്‍റെ മറുവശം തൊട്ടപ്പുറത്തായി സര്‍വ്വപ്രൌടിയോടും കൂടെ തുറന്നു കിടന്നിരുന്ന തുണിപീടിക ഇന്ന് അടഞ്ഞു കിടക്കുന്നു. ജീവിതത്തെ സുന്ദരമായ ഒരു കാവ്യം പോലെ കണ്ട ഒരു മനുഷ്യന്‍, ഏവരും ആരാധനയോടെ നോക്കി കണ്ടിരുന്നയാള്‍ ഒരു ദിവസം രാത്രി വിളമ്പിവച്ച ചോറില്‍ ഒരുപിടി വിഷം ചേര്‍ത്ത് ഭാര്യക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും കരഞ്ഞുകൊണ്ട് ഉരുളവച്ചു. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് കാരണം എന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. ഒന്നുമറിയാതെ ചിരിച്ച് കളിച്ചു നടന്നിരുന്ന കുട്ടികള്‍ വിഷം ചേര്‍ത്ത ചോറ് രുചിയോടെ കഴിച്ചു കിടക്കയില്‍ മൃത്യുകെട്ടിപുണരുമ്പോള്‍ അറിഞ്ഞു കാണില്ല സ്വന്തം അച്ഛനെ ബാധിച്ച മാന്ദ്യത്തെകുറിച്ച്.

മുരുഗന്‍ പറഞ്ഞത് 2008ല്‍ വന്ന സുനാമിയായിരുന്നു ആഗോളസാമ്പത്തിക മാന്ദ്യം എന്നാണ്. പക്ഷെ അങ്ങനെ നോക്കുമ്പോള്‍ 2005ലെ സുനാമി എന്നെപോലുള്ളവര്‍ക്ക് വെറും ലാഭം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇതിപ്പോ ഓരോ വ്യക്തിയും ബാധിക്കുന്ന പ്രശ്നം ആയതു കൊണ്ട് ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ ആകുന്നു. പ്രതിസന്ധി രാജ്യത്തെ തൊഴില്‍ മേഖലയെയും ബാധിച്ചിരിക്കുന്നുവത്രേ. ഇരുപത്തി അഞ്ച് മുതല്‍ മുപ്പത് ശതമാനം ജോലിക്കാരെ വരെ പിരിച്ചു വിടുമെന്നാണ് മുരുഗന്‍ പറഞ്ഞറിഞ്ഞത്. വായ്പ്പ ലഭ്യതയില്‍ വന്ന കുറവ്, ഉപഭോഗത്തിലെ ഇടിവ് സാമ്പത്തിക മാന്ദ്യവും വിനിമയമൂല്യത്തിന്റെ ഇടിവും കാരണം കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയുമാണ് തൊഴില്‍ മേഖലയെ ഭീഷണിയുടെ കരിനിഴലിലാക്കിയത്. മുംബൈയിലെ കയറ്റുമതി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ആള്‍ക്കാരെ പിരിച്ചു വിടുകയും ചെയ്തുവത്രേ. ഇങ്ങനെ പറഞ്ഞു വിടുന്നതിനു മുരുഗന്‍ ഒരു പേരും പറഞ്ഞിരുന്നു. റിസപ്ഷന്‍ എന്നോ റിസിഷന്‍ എന്നോ മറ്റോ ആയിരുന്നു. എന്തോ അതിനെ കുറിച്ചൊന്നും ഞാന്‍ തല പുകഞ്ഞു ചിന്തിക്കാന്‍ പോയില്ലേ.. അത് മാത്രമോ ഇനിയുമുണ്ട് മുരുഗന്റെ വാദങ്ങള്‍.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ തിരഞ്ഞെടുപ്പ് വരെ മാറ്റിവച്ചുവെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ വേണ്ടിയാണിതെന്നും മുരുഗന്‍ പറഞ്ഞിരുന്നു. നമ്മുടെ പ്രധാനമന്ത്രി തൊഴിലാളികളെ പിരിച്ചു വിടരുതെന്നും പുതിയ തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ പാടില്ലെന്നും ഒക്കെ പറഞ്ഞു പോലും. എന്തായാലും മുരുഗന്റെ ലോക വിവരം സമ്മതിച്ചേ പറ്റു. ഈയൊരു കാരണം കൊണ്ട് തന്നെയാണ് മുരുഗനെ നമ്മുടെ ഇടയിലെ ബുദ്ധിജീവി ആക്കുന്നത്. മുരുഗന്റെ നിഗമന പ്രകാരം ഇനി ഇത് കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് നമ്മളെ ഒക്കെ ആണത്രേ. മാന്ദ്യം ഇനിയും കൂടുതല്‍ കഠിനമാകുമെന്നും നീണ്ടുനില്‍ക്കാനുമാണ് സാദ്യതയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയൊക്കെ അറിയാനും ഇതേ കുറിച്ച് പറയാനും മുരുഗന്‍ ആരെന്നായിരിക്കും നിങ്ങളുടെ ചിന്ത. ഇദ്ദേഹം തമിഴ്നാട്ടുകാരന്‍ ആണെങ്കിലും വളര്‍ന്നതും ജോലി ചെയ്യുന്നതുമൊക്കെ കേരളത്തിലാണ്. കൂട്ടത്തില്‍ വിവരമുള്ളവനും നമ്മളെക്കാള്‍ ലോകം കണ്ടിട്ടുള്ളവനുമാണ് മുരുഗന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും മുരുഗന്‍ സഞ്ചരിച്ചിട്ടുണ്ട്. ഒട്ടുമിക്ക ബസ് സ്റ്റാന്‍ടിലും മുരുഗന് സ്വന്തം പേരില്‍ സ്ഥലങ്ങളുണ്ട്.

ഓരോ കാര്യം ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. തലയുയാര്‍ത്തി മുകളിലേക്ക് നോക്കി. വെയിലിനു കാഠിന്യം കൂടി വരുന്നതല്ലാതെ വിരിച്ചിട്ട തുണിയില്‍ നയാ പൈസ വന്ന് വീഴുന്നില്ല. ഇനിയിപ്പോ ഇവിടെയിരുന്നു സമയം കളഞ്ഞു കാര്യമില്ല, മനസ്സില്‍ ഇങ്ങനെ ഒരു വിളിപ്പാടുണ്ടായി. ഇന്നത്തെ കളക്ഷന്‍ വളരെ കുറവാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും..? മാന്ദ്യം ഞങ്ങളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവോ...? മനസ്സിലെവിടെയോ ഇങ്ങനെയൊരു ചിന്തയുടെ മുള പൊട്ടിയോ.. ? ഉടനെ മുന്നില്‍ വിരിച്ചിരുന്ന തുണി വരിഞ്ഞു കെട്ടി. ഇനി മ്യൂസിയത്തിന് മുന്നില്‍ ചെന്നിരിക്കാം. അവിടെയാകുമ്പോള്‍ കാമുകീ കാമുകന്മാരായ കോളേജു കുട്ടികള്‍ കാണും. ഒരുകാലത്തും ഒരു മാന്ദ്യവും ബാധിക്കാത്തവര്‍. ഏന്തി വലിഞ്ഞു മതിലില്‍ ചാരി വച്ച ശീമകൊന്ന വടിയെടുത്ത് കുത്തിപിടിച്ച്‌ നടന്നു. ആദ്യം എതിരെ വന്ന ഓട്ടോ റിക്ഷയ്ക്കു കൈ നീട്ടി. ഒരു സംശയത്തോടെ നിറുത്തിയ ഓട്ടോ ഡ്രൈവറോടായ് പറഞ്ഞു.
"
മ്യൂസിയം റോഡ്‌.."
തിരിച്ചൊരു ചോദ്യത്തിന് അവസരം കൊടുക്കാതെ ഓട്ടോയില്‍ വലിഞ്ഞു കയറിയിരുന്നു പറഞ്ഞു.
"
സംശയിക്കേണ്ട മീറ്റര്‍ കാശ് തരം.."
ഡ്രൈവര്‍ ഒരു ചെറു പുഞ്ചിരിയോടെ മീറ്റര്‍ കറക്കിയിട്ടു.
ഓട്ടോയിലിരുന്നു മുരുഗന്‍ പറഞ്ഞ മാന്ദ്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. തെരുവ് പട്ടികളോട് പൊരുതി നേടിയ എച്ചില്‍ ചോറിലൂടെ ഇവിടം വരെയെത്തി. തെരുവിലെ ചവറ്റു കൂനയുടെ മറവില്‍ പിറന്നു വീണ ജന്മങ്ങള്‍ക്ക് എന്ത് മാന്ദ്യമെന്നു ആലോചിച്ചു സ്വയം ആശ്വസിച്ചു....



Wednesday, May 19, 2010

മുത്തശ്ശിമരം

വീടിന്റെ തെക്ക് ഭാഗത്താണ് എന്റെ മുത്തശ്ശിമരം. ഭൂമി ദേവിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളും വാനം നോക്കി നിലവിളിക്കുന്ന ശിഖരങ്ങളും മുത്തശ്ശി മരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. അനാഥമായി ഊരും പേരുമറിയാതെ പാറി വരുന്ന ദേശാടന പക്ഷികളെ തന്റെ ചില്ലകള്‍ക്കിടയില്‍ അമ്മകോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ആര്‍ക്കും കൊടുക്കാതെ കാത്തു വച്ചും, ഊഞ്ഞാല് കെട്ടിയാടുന്ന വവ്വാലുകളെ നേര്‍ത്ത തലോടലായി ആട്ടിയുറക്കിയും പ്രകൃതിയോടു തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. തെക്ക് ഭാഗത്ത് നിന്നും വരുന്ന കാറിനെയും കോളിനെയും തടുത്തു നിറുത്തി വീടിനെ കാക്കുന്ന ഒരു ചെങ്കോട്ടയുടെ പ്രൌഡിയായിരുന്നു എന്റെ മുത്തശ്ശിമരത്തിന്.

ചെറുപ്പം തൊട്ടേ മരത്തിന് മനസ്സിലൊരു ദിവ്യപരിവേഷമായിരുന്നു. മുത്തശ്ശി പറഞ്ഞു തന്നിരുന്ന രാജകുമാരന്റെ കഥയില്‍, കാലം തുറങ്കല്ലില്‍ അടച്ചിരുന്ന ജീവന് തുല്യം സ്നേഹിച്ച രാജകുമാരിക്ക് വേണ്ടി മഞ്ചാടിമണി കൊണ്ട് കൊട്ടാരം തീര്‍ത്ത രാജകുമാരന്റെ കഥ. കാക്കതൊള്ളായിരം മഞ്ചാടിമണി കൂട്ടിവച്ച് രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു എന്ത് പ്രാര്‍ഥിച്ചാലും അത് സാധിക്കുമെന്ന് മുത്തശ്ശിപറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. രാജകുമാരനോടുള്ള ആരാധനയോ കുഞ്ഞു മനസ്സിന്റെചാപല്യമോ - അന്നുമുതല്‍ എന്നും ഞാന്‍ അവിടെ വന്നു അതിന്റെ ചുവട്ടില്‍ കുത്തിയിരുന്നു വീണുകിടന്നിരുന്ന കരിയിലക്കിടയില്‍ നിന്നും മഞ്ചാടിമണി പെറുക്കിയെടുത്ത് അത് ചെപ്പില്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ രാത്രിയില്‍ എനിക്ക് മുത്തശ്ശിമരത്തെ നോക്കാന്‍ പേടിയായിരുന്നു. കാരണം, നീട്ടി വച്ച കാലില്‍ കുഴംബിട്ട് തിരുമ്മി കൊണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥയില്‍ യക്ഷികളുംപ്രേതങ്ങളും ഉണ്ടായിരുന്നു.
പലപ്പോഴും അവര് വരുന്നതായി മുത്തശ്ശി ചൂണ്ടി കാണിച്ചിരുന്നത് എന്റെ മുത്തശ്ശിമരത്തിന്റെ ഇടയിലൂടെയായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുത്തശ്ശിമരം എനിക്കൊരു ഭയമായിരുന്നു. മുത്തശ്ശിമരത്തിനു താഴെ യക്ഷികള്‍ പതുങ്ങി നിക്കറുണ്ടത്രെ, അപ്പോള്‍ പാലപ്പൂവിന്റെമണവും ഉണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ വാദം. ഇത്തരം കഥകള്‍ പറയുമ്പോള്‍ കോലായിലിരുന്നു അച്ഛന്‍ വിളിച്ചു പറയുമായിരുന്നു, എന്തിനാ അമ്മേ അവനെ പറഞ്ഞു പേടിപ്പിക്കുന്നത് എന്നും പറഞ്ഞു അച്ഛന്‍ ധൈര്യം തരുമായിരുന്നെങ്കിലും സന്ധ്യകഴിഞ്ഞാല്‍ മുത്തശ്ശിമരത്തെ നോക്കുന്ന പതിവേ എനിക്കില്ലായിരുന്നു.

അച്ഛന്‍ എനിക്കെന്നുമൊരു ധൈര്യമായിരുന്നു. എന്തിനും ഏതിനും എനിക്ക് അച്ഛന്‍ വേണമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സില്‍ അച്ഛന്റെ സ്ഥാനം ദൈവങ്ങള്‍ക്കും മുകളിലായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ആദ്യം സ്കൂളില്‍ പോയ ദിവസം. അന്നൊരു മഴക്കാലമായിരുന്നു. പുത്തനുടുപ്പിട്ട് പുതിയ കുടയുമെടുത്ത് അച്ഛന്റെ വിരലില്‍ തൂങ്ങി മഴയോട് കിന്നാരം പറഞ്ഞു പോയത്. മഴയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാകില്ല. ആകാശമാകെ കരുത്തിരണ്ട് വെളിച്ചം മങ്ങി ആര്‍ത്തിരമ്പി പെയ്യുന്ന മഴ. സൂര്യഭഗവാന്‍ ഭൂമി ദേവിയെ കാണാന്‍ കഴിയാതെ നിരാശനായി നില്‍ക്കുന്ന സമയം. കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മും നേരം കൊണ്ട് ദേഹത്ത് തളര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍. അവയെ ഞാന്‍ അഗാധമായി പ്രണയിച്ചിരുന്നു. വീട്ടിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ സിമാന്റിടാത്ത മുറ്റത്ത് പതിക്കുമ്പോള്‍ അവിടം കുഴിയുന്നതും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. ആദ്യത്തെ മഴ കൊള്ളുമ്പോഴുള്ള അനുഭൂതി അതിന്റെ കൂടെ അമ്മയുടെ ശകാരവും. വീടിനു മുറ്റത്തെ ഇടവഴിയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കി വിടുമ്പോള്‍ അമ്മ വിളിച്ചു
പറയും " പനി വരുത്തേണ്ട കുട്ടാ എന്ന്." അത് കേള്‍ക്കാത്തപാതി പ്രകൃതിയുടെ കൂടെ മഴ നനഞ്ഞുനിന്നു ഒടുവില്‍ അമ്മ വടി എടുക്കുന്നത് വരെ മഴ കൊള്ളും.

അന്ന് സ്കൂള്‍ കഴിയുന്നത്‌ വരെ അച്ഛന്‍ അവിടെ തന്നെ നിന്നു. ഒരു പക്ഷെ അച്ഛന് അത്രപെട്ടെന്ന് എന്നെ തനിച്ചാക്കി പോരാന്‍ തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ കരയുന്നത്
അച്ഛന് സഹിക്കില്ലായിരിക്കും. അല്ലെങ്കിലും അച്ഛന് ഞാന്‍ കരയുന്നത് സഹിക്കില്ലയിരുന്നു, ധനുമാസത്തിലെ തിരുവാതിരയില്‍ മുക്കുത്തിക്കാവിലെ ഉത്സവത്തിന്റെ മൂന്നാം നാള്‍ കോഴിയെ അറുത്ത് ദേവിക്ക് നേദിക്കുന്ന ഒരു പ്രത്യേക പൂജയുണ്ട്. അന്ന് നല്ല തിരക്ക്‌ കാണും, കിഴക്കേ നടയില്‍ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വാളെടുത്ത് തലയില്‍ ആഞ്ഞാഞ്ഞു വെട്ടുമ്പോള്‍ തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകുന്നത് കാണുമ്പോള്‍ അച്ഛന്റെ മുണ്ടില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ട്‌ നിക്കുമായിരുന്നു ഞാന്‍. അച്ഛന്‍ അപ്പോള്‍ പറഞ്ഞു തരും വെളിച്ചപ്പാട് നമ്മുടെ സങ്കടങ്ങള്‍ ദേവിയോട് പറയുന്നതാണെന്ന്.

ഒരു ദിവസം ഓഫീസില്‍ പോയ അച്ഛനെ അന്ന് വൈകീട്ട് കാണുന്നത് വെള്ളയില്‍ പൊതിഞ്ഞ മൃതദേഹമായി വീട്ടിന്നു മുന്നില്‍ വന്നു നിന്ന ആംബുലന്സിലായിരുന്നു. അന്നൊന്നും ഹാര്‍ട്ട് അറ്റാക്കിനെകുറിച്ച് അറിയുവാനുള്ള പ്രായമായിരുന്നില്ല. മരണം എന്നാല്‍ ദൈവങ്ങളുടെ അടുത്തു പോകല്‍ എന്നതായിരുന്നു കുഞ്ഞു മനസ്സില്‍ മുത്തശ്ശി പതിപ്പിച്ച ചിത്രം. ദൈവങ്ങളുടെ അടുത്തു പോയ അച്ഛനെ തിരിച്ചു കൊണ്ട് വരാന്‍ രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു മഞ്ചാടി മണി കൂട്ടി വച്ചു ഞാനും പ്രാര്‍ഥിച്ചിരുന്നു. ആരും കേള്‍ക്കാത്ത ഒരു പ്രാര്‍ത്ഥന. എന്തോ എനിക്കേറ്റവും പ്രിയപെട്ടതുകൊണ്ടാകം, അച്ഛന്റെ അസ്ഥിതറയ്ക്ക് തണലേകാന്‍ എന്റെ മുത്തശ്ശിമരം തന്നെ നിമിത്തമായത്.

കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു അത് പ്രപഞ്ച സത്യം. ജീവിതവും കാലത്തോടൊപ്പം സഞ്ചരിക്കുക എന്നത് എവിടെയോ എഴുതിവച്ച മായാത്ത ലിപികള്‍. വിദ്യാഭ്യാസത്തിന്നു ശേഷം ഒരുജോലിക്കായി
അലഞ്ഞപ്പോഴൊക്കെയും ഭാഗ്യം ഒരു വഴിമുടക്കിയായി മുന്നില്‍ വന്നു നിന്നു. അച്ഛന്റെ മരണവും അനുജന്റെ പഠിപ്പും വരുത്തിവച്ച കടബാധ്യതകള്‍ എന്നും എനിക്ക് മുന്നിലൊരു ചോദ്യച്ചിഹ്നമായിരുന്നു. വായനശാലയിലെ വാരികകളും പീടിക തിണ്ണയിലെ നാട്ടുവര്‍ത്തമാനങ്ങളുംഎല്ലാം ചെവിയില്‍ മൂളിപ്പറക്കുന്ന കടന്നലുകള്‍ പോലെ തോന്നി തുടങ്ങി. ഒരു ദിവസം കോലായിലെ അരഭിത്തിയില്‍ പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍, മുരടനക്കി പടിക്കെട്ടുകള്‍ കയറിവന്ന ശങ്കരന്‍മാമയുടെ കയ്യില്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഉണ്ടായിരുന്നു. ജാതക ദോഷംകാരണം വിവാഹം മുടങ്ങി നിന്ന വല്യേടത്തെ രാമനാഥന്റെ മകള്‍ അമ്മു, ആയിരവില്ലന്‍ക്ഷേത്രത്തിലെ കത്തുന്ന കല്‍വിളക്കിന്നു മുന്നില്‍ കൈ പിടിച്ചു ജീവിത സഖിയായി. യാഥാര്ത്യങ്ങള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സാദ നാട്ടിന്‍പുറത്തുകാരിയുടെ മനസ്സായിരുന്നുവെങ്കിലും, ഇടവഴിയിലും വാകച്ചുവട്ടിലും പൂത്തുലഞ്ഞ പ്രണയത്തിലെ നായിക നാണത്താല്‍ ചുവക്കുന്ന കവിളിണകളും പരല്‍ മീന്‍ പോലെ പിടയുന്ന മിഴികളും കാട്ടി മനസ്സില്‍ എന്നുമവള്‍ വസന്തംനിറച്ചിരുന്നു.

യാന്ത്രികമായി വികാരങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും നടത്തിയ വിവാഹ ജീവിതത്തിനു തടയിട്ടുഒരു ട്രാവല്‍ ഏജന്‍സി മുഖേന ഗള്‍ഫിലൊരു ജോലി. വിട പറയലിന്റെ വേളയില്‍ മിഴികള്‍തുളുംബിയില്ല. പറയാന്‍ ഉള്ളതൊക്കെയും വാക്കുകള്‍ ആയി പുറത്തു വരാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.

" കുട്ടാ, എന്നും എണ്ണ തേച്ചു കുളിക്കണം, രാസ്നാദി നെറുകില്‍ തിരുമ്മണം ", യാത്രയയക്കുന്ന വേളയില്‍അമ്മയുടെ ഉപദേശം. ഈറനണിഞ്ഞ അമ്മയുടെയും അനുജത്തിയുടെയും കണ്ണുകള്‍ കണ്ടില്ലെന്നുനടിച്ചു. വിരഹ താപം ഗ്രഹിച്ച അമ്മുവിന്‍റെ വേര്‍പാട് പൂണ്ട ചുണ്ടുകളുടെ വിതുമ്പല്‍ അവഗണിച്ചു യാത്രപുറപ്പെടുമ്പോള്‍ മുത്തശ്ശിമരത്തിന് താഴെ അച്ഛന്റെ കുഴിമാടത്തെ പൊതിഞ്ഞു വന്ന കാറ്റിനു പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കാന്‍വന്നതായിരിക്കാം.

***********************

കരുവാളിച്ച കണ്‍തടവും വെള്ളി വീണു തുടങ്ങിയ തലമുടിയും, പ്രവാസിയുടെ ദുരിത പര്‍വ്വങ്ങളിലൂടെനാളുകള്‍ കടന്നു പോയി. സ്നേഹിക്കാനും കഥ പറയാനും കരയാനും സ്വപ്നം കാണാനും മണ്ണപ്പം ചുട്ടും കണ്ണുപൊത്തി കളിച്ചും നെല്ലോലകള്‍ താരാട്ട് പാടി ഉറക്കിയിരുന്ന ബാല്യത്തിന്റെ മാധുര്യം. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ അടുക്കി വച്ച ഓരോ ദിനരാത്രങ്ങളിലും നിറം മങ്ങിയതും നിറമുള്ളതുമായ ഒരുപാടു ഓര്‍മ്മകള്‍. മുത്തശ്ശിമരം സ്നേഹപൂര്‍വ്വം പൊഴിച്ച് തന്ന കുഞ്ഞു മഞ്ചാടി മണികള്‍. അതേ മുത്തശ്ശിമരം അതിന്റെ ഏതെങ്കിലും ഒരു കൊമ്പ് എനിക്കായി മാറ്റി വച്ചു കാത്തിരിക്കുന്നുണ്ടാകും, ഒടുവില്‍ ഞാന്‍ഉറങ്ങുമ്പോള്‍ എനിക്ക് തണലേകാന്‍, മഴ പെയ്യുമ്പോള്‍ എനിക്ക് കുട ചൂടാന്‍, എന്നെ ആശ്വസിപ്പിക്കാന്‍എന്നുമീ മുത്തശ്ശിമരം.