Tuesday, September 28, 2010

കന്‍ഹാറിന്റെ തീരം...


ആവൊ ആസ്മാന്‍ മാത്ര സുന്ദയന്തു
ക്രിതെനാനോ കൃതഖ്ക്വ കുനാന്‍തു...
പിണ്ഡം സമര്‍പ്പയാമീ..

ഒരു നിമഷം നിറുത്തി അയാള്‍ ചോദിച്ചു..

"പേര്?"


"ആര്‍ക്കാണ് പിണ്ഡം വയ്ക്കേണ്ടത്? എന്താണ് കര്‍മ്മം ചെയ്യേണ്ടുന്ന ആളിന്റെ പേര്?

"പേര്...പേര്...അറിയില്ല" ഞാന്‍ പറഞ്ഞു.

"ആരെന്നു ചോദിച്ചാല്‍.. അതും അറിയില്ല..." ഞാന്‍ മുഴുമിപിച്ചു.


ഒരു നിമിഷം ആ ശുദ്ധ ബ്രാഹ്മണന്‍ എന്റെ മുഖത്തേക്ക് ശങ്കിച്ചു നോക്കി.

"അതായിരുന്നു സത്യം - ആ കുട്ടിയുടെ പേരെന്തായിരുന്നുവെന്നു എനിക്കറിയില്ലായിരുന്നു , ഞാന്‍ ചോദിച്ചപ്പോഴോക്കെയും അവള്‍ ഈ നദിയിലേക്ക് നോക്കി ചിരിച്ചു നിന്നതേയുള്ളൂ ." ഞാന്‍
ഓര്‍ത്തു.

പേരറിയാതെ ആര്‍ക്കാണ് ബലിയിടുന്നത്... അയാല്‍ കുപിഷ്ടനായി.

"അറിയാം പേരറിയാം... പേര്.. പേര് - കന്‍ഹാര്‍..." ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.


അയാള്‍ എന്റെ മുഖത്തേക്ക് നോക്കി, പിന്നീട് എന്തോ മനസ്സിലാക്കിയ പോലെ കര്‍മ്മങ്ങളില്‍ മുഴുകി.

" അതേ കന്‍ഹാര്‍", ഈ നദിയുടെ പേരുതന്നെ ആയിരുന്നിരിക്കാം അവള്‍ക്കും...

"പക്ഷെ അത് എന്റെ വെറും ഊഹം മാത്രമല്ലെ?" ഞാന്‍ സ്വയം ചോദിച്ചു.

"ഞാന്‍ അവള്‍ക്കു ആരെന്നു ചോദിച്ചാല്‍...
എന്താ പറയുക... ഓരോ മനസ്സിന്റെ ഉള്ളിലും മൌനമായ ഒരു ഭാഷയുണ്ട്. അതില്‍ കൂടി അന്യോന്യം സംവദിക്കാന്‍ കഴിയുന്നു. അവിടെ ഒരു വാചിക ഭാഷയുടെ ആവശ്യമില്ലാതെ തന്നെ എല്ലാം മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യാം. അതില്‍ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.... അങ്ങനെ ഒരു ബന്ധമാണോ നമ്മളെ തമ്മില്‍...? അറിയില്ല... പക്ഷെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ മാത്രം അവള്‍ എനിക്ക് .‍.."

ചിന്തകള്‍ കാടു കയറുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍... അവള്‍ക്കായ് ചെയ്യുന്ന കര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്തു.

ആ ബ്രാഹ്മണന്‍ കര്‍മ്മങ്ങള്‍ ഒക്കെയും തീര്‍ത്ത് പോകുന്നത് വരെ ഞാന്‍ അയാളെ തന്നെ നോക്കി നിന്നു.

എല്ലാം കഴിഞ്ഞതിനു ശേഷവും ഞാന്‍ കുറെ നേരം അവിടെ, ആ നദിയുടെ തീരത്ത്‌ തന്നെയിരുന്നു. എന്റെ മനസ്സ് വല്ലാതെ ആഗ്രഹിചിട്ടുണ്ടായിരുന്നു - ഇവിടെ ഈ തീരത്ത് ഇന്ന് ഒരുപാടു നേരം
ഇരിക്കാനായി‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ തീരത്ത്‌ വച്ചായിരുന്നു ഞാന്‍ അവളെ ആദ്യം കാണുന്നത്. ഇപ്പോഴും എത്രയോ വ്യക്തമാണ്, എന്റെ മനസ്സില്‍ ഇന്നും - എന്നും തെളിയുന്ന അവളുടെ മുഖം. ഓര്‍മ്മകള്‍ അഞ്ചാറു വര്‍ഷം പിറകോട്ടു സഞ്ചരിച്ചു.


ജീവിതം യൌവനാരംഭഘട്ടത്തിലായിരുന്നു. ലക്ഷ്യമോ മാര്‍ഗാമോ ഇല്ലാതെ മനസ്സ് മുന്‍പേ നടന്ന കാലം, കടന്നു പോയ വഴികളില്‍ ഹൃദയത്തെ സ്പര്‍ശിച്ച കാഴ്ചകളും ആളുകളും അനേകം എന്ന് എടുത്തു പറയാം. ഓരോ യാത്രയ്ക്കിടയിലും ഓരോ മുഖങ്ങളെ നാം കണ്ടു മുട്ടുന്നു.  ഒരു മിന്നായം പോലെ മാഞ്ഞു പോകുന്ന കുറെ മുഖങ്ങള്‍, അതില്‍ മനസ്സില്‍ പതിയുന്നവ ചിലതും. അങ്ങനെ ഒരുനാള്‍ എവിടെക്കെന്നില്ലാത്ത യാത്രയില്‍ ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ മിര്‍സപൂര്‍ എന്ന ഗ്രാമത്തില്‍. തികച്ചും അപരിചിതമായ ഗ്രാമം, വഴിയോരങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ഖവാലിയുടെ താളം മാത്രമായിരുന്നു എനിക്ക് പരിചിതമായിരുന്നത്. വഴിനീളെ വഴിവാണിഭക്കാര്‍ മഞ്ഞില്‍ നിന്നും രക്ഷനേടാന്‍ വലിയ കുടകള്‍ നിവര്‍ത്തി കച്ചവടം ചെയ്യുന്ന കാഴ്ചകളായിരുന്നു എവിടെയും. എന്റെ മുഖം അപരിചിതമായത് കൊണ്ടാകാം, അതോ എനിക്ക് തോന്നിയതോ എന്നറിയില്ല, എല്ലാം ഒരു സംശയ ദൃഷ്ടിയോടെ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ജനങ്ങളായിരുന്നു അവിടുത്തേത്. ബസ്സില്‍ നിന്നുമിറങ്ങി അടുത്തു കണ്ട ഒരു ലോഡ്ജില്‍ തന്നെ മുറിയെടുത്തു. അതിനെ ലോഡ്ജെന്നു പറയാന്‍ പറ്റില്ല, ഒരു പീടികയുടെ മുകളിലെ മുറി. കയ്യില്‍ ഒരു ബാഗുമായി നടക്കുന്ന തനിക്ക് അത് തന്നെ അതികമായിരുന്നു.

മുറിയിലിരുന്നു മടുക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ പതിവായി അവിടുത്തെ വിജനമായ തെരുവിലൂടെ നടക്കുക പതിവാക്കി ഞാന്‍.
അറ്റം നോക്കാതെയുള്ള നടത്തം, ഒടുവില്‍ എന്നും എത്തിച്ചേരുന്നത് ഈ കാന്‍ഹാറിന്റെ തീരത്ത് മാത്രം. വാസ്തവം എന്തെന്നാല്‍ അവിടം വരെ നടക്കുമ്പോള്‍ എനിക്ക് കിതച്ചു തുടങ്ങുമായിരുന്നു. എന്തോ ഈ നദിയുമായി എനിക്കെന്തോ ആത്മബന്ധം ഉള്ളതുപോലെ ഒരു അനുഭൂതി അവിടെ എത്തുമ്പോള്‍ എന്നും എന്ന്നിലുണര്‍ന്നു എന്നും പറഞ്ഞു ഞാന്‍ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തും. ‌പിന്നീടോര്‍ക്കുമ്പോള്‍ അത് ശരിയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. അതുകൊണ്ടാവാം അകലെ ചെങ്കുത്തായ മലനിരകള്‍ക്ക്‌ മുകളില്‍ തെളിഞ്ഞ്‌ ചിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കാണുന്നതു വരെ ഞാന്‍ അവിടെ ഇരുന്നിരുന്നത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അവിടെയും അവിടുത്തെ ചുറ്റുപാടുകളും ശ്രദ്ധിച്ചു തുടങ്ങി, ഒപ്പം അവളെയും - എന്നെപോലെ വൈകുന്നേരങ്ങളില്‍ ഈ തീരത്ത്‌ വന്ന്, ശാന്തമായി ഒഴുകുന്ന ഈ നദിയിലേക്ക് നോക്കിയിരിക്കുന്ന സുന്ദരിയായ പതിനെട്ടുകാരിയെ. അവളുടെ വശ്യമായ കണ്ണുകളും പ്രസരിപ്പുമുള്ള മുഖഭാവത്തോട് കൂടിയ വെളുത്തു നീണ്ട ശരീരവും എന്റെ മനസ്സ് അവളിലേക്ക്‌ അടുപ്പിക്കാന്‍ ധൃതി കൂട്ടി. എന്നും അവളുടെ കണ്ണിലെ നക്ഷത്രതിളക്കം എന്നിലേക്കെത്താന്‍ ഞാന്‍ ആകാംഷയോടെ കാത്തിരുന്നു. പിന്നീട് എന്നും ആ നദിയുടെ ഏതെങ്കിലും ഒരു ഓരത്ത്‌ അവള്‍ ഇരിപ്പുണ്ടാകും എന്ന പ്രതീക്ഷ എന്നെ സായാഹ്നയാത്രകളിലേക്ക്‌ നയിക്കുമായിരുന്നു. കുറച്ചേറെ ദിവസം ആ ഗ്രാമത്തില്‍ തങ്ങുവാനും അവള്‍ ഒരു കാരണമായി. ആ മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന് തന്നെ വേണം പറയാന്‍, അല്ലായിരുന്നെങ്കില്‍ ഒരു പരിചയവുമില്ലാതെ അവളോട് സംസാരിക്കുവാനുള്ള ധൈര്യം കാണിക്കില്ലായിരുന്നു  ഞാന്‍.

അങ്ങനെ ഒരുദിവസം സധൈര്യം ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു,

"എത്ര മനോഹരമാണ് ഈ നദി അല്ലെ... നിങ്ങളെ പോലെ ഞാനും എന്നും ഈ നദിയുടെ തീരത്ത്‌ വന്നിരിക്കാറുണ്ട്.. എത്ര ദിവസം എന്നറിയില്ല, എങ്കിലും ഇവിടെ ഉള്ളപ്പോഴൊക്കെ എന്നും വന്നിരിക്കാന്‍ തോന്നും... നിങ്ങള്‍...? "

വിളിക്കാതെ വന്ന വിരുന്നുകാരനെ പോലെ അവള്‍ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
"ഞാന്‍... ഞാന്‍..." അപരിചിതത്ത്വം പാടെ വിഴുങ്ങി, അവള്‍ ആ നദിയിലേക്ക് നോക്കി തുടര്‍ന്നു.

"അതേ, മനോഹരം... കാണുന്നവര്‍ക്ക് എത്രയോ മനോഹരം.. പക്ഷെ ഈ നദിക്കുമുണ്ടാകില്ലേ അവളുടെ ദുഃഖങ്ങള്‍ പറയാന്‍... ആ ദുഖങ്ങളൊന്നും കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല..." അവള്‍ എന്നെ നോക്കി കണ്ണുകള്‍ തുടച്ചു.
പിന്നീട് തിരിഞ്ഞു നോക്കാതെ എവിടേക്കോ ഓടി മറഞ്ഞു.

ഞാന്‍ ഒന്നും മനസ്സിലാകാതെ അവിടെ തരിച്ചു നിന്നു... എന്നില്‍ നിന്നും യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ ആ കുട്ടി ഇങ്ങനെ പ്രതികരിച്ചത്, എന്നില്‍ അത്ഭുത
വും പേടിയും ഉളവാക്കി. ഞാന്‍ ചുറ്റുംനോക്കി, ആരും തന്നെ ശ്രെദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവിടെ നിന്നും മുറിയിലേക്ക് മടങ്ങി. അന്ന് കിടന്നിട്ടു ഉറക്കം വന്നതേയില്ല. ആ കുട്ടിയുടെ നിറകണ്ണുകള്‍ എന്റെ മുന്നില്‍ മിന്നി മറഞ്ഞു.

പിറ്റേ ദിവസം ഒരു ഭയത്തോടെ ആണെങ്കിലും ഞാന്‍ അവിടേക്ക് പോയി.. എന്നത്തെയും പോലെ ഇന്നും അവള്‍ അവിടെയുണ്ടാകും എന്ന പൂര്‍ണ്ണ ബോദ്യമുണ്ടായിരുന്നു എനിക്ക്. ഇന്നും അവള്‍ അവിടെ ഉണ്ടായാല്‍, എങ്ങനെ എന്നോടു പെരുമാറും എന്ന് ഞാന്‍ ഭയന്നു. പക്ഷെ ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ, പിന്നെ ഞാന്‍ എന്തിനു ഭയക്കണം..? മനസ്സ് പ്രതികരിച്ചു.

എന്തിനായിരുന്നു ആ കുട്ടി എന്നോട് അങ്ങനെ...? മനസ്സില്‍ ഈ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ പോകുമ്പോഴേക്കും ആ നിളയുടെ തീരത്ത്‌ അവള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.
എന്നെ കണ്ടയുടനെ അവള്‍ എന്റെ അരികിലേക്ക് ഓടി വന്നു.
ഞാന്‍ ആദ്യമൊന്നു പതറി. അവള്‍ കിതച്ചുകൊണ്ട് നിന്നു.

"ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു..." അവള്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

"ഇന്നലെ ഞാന്‍ അങ്ങേയോടു എന്തൊക്കെയോ പറഞ്ഞു. ഒന്നും വേണമെന്ന് കരുതിയല്ല... മനസ്സില്‍ എന്തോ ഓര്‍ത്തു,
മൊഴിയില്‍ മറ്റെന്തോ വന്നു.." അവള്‍ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

വിഷാദത്തിന്റെ സ്ഥായിയായ ഒരേയൊരു ഭാവം മാത്രമായിരുന്നു ആ മുഖത്തപ്പോള്‍ തെളിഞ്ഞു വന്നത്.. ആ മുഖത്തെ ഓരോ ഭാവങ്ങളും വെവ്വേറെ വായിച്ചെടുക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. ദിവസവുമുള്ള ഞങ്ങളുടെ കണ്ടു മുട്ടലുകളുടെ ഇടയിലുണ്ടാകുന്ന ഏതോ ഒരു വികാരം കൊണ്ടാകാം ചിലപ്പോള്‍ അവളെ കുറിച്ചറിയാനും കൂടുതല്‍ അടുക്കുവാനും എന്റെ മനസ്സ് മോഹിച്ചത്. അതുകൊണ്ട് തന്നെയാകാം ഓരോ ദിവസവും അവളെ കാണുവാനുള്ള ആകാംഷയുടെ തീവ്രത വര്‍ദ്ധിച്ചു വന്നതും.
 

ദിവസങ്ങള്‍ കഴിഞ്ഞു, നമ്മുടെ സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി . പക്ഷെ എന്നും അവളെ കുറിച്ച് ഒര്കുംപോഴൊക്കെയും മനസ്സില്‍ ശൂന്യത മാത്രമായിരുന്നു. കാരണം അവള്‍ എന്നും സംസാരത്തില്‍ അവളെ കുറിച്ച് മാത്രം പറഞ്ഞില്ല. എന്നും അവള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ ചിന്തിച്ചത് ഇനി വീണ്ടും തമ്മില്‍ കാണാന്‍ നാളെയെന്ന ആ നീണ്ട സമയത്തെ വരവേല്‍ക്കെണമെന്ന സത്യം മാത്രമായിരുന്നു. അത്രയതികം അവള്‍ എന്നില്‍ ആഴ്ന്നു കഴിഞ്ഞിരുന്നു. ഒരു വാക്കുകൊണ്ട് പോലും ഏതെങ്കിലും ഒരു ബന്ധത്തിന്റെതായ ഇഴകള്‍ പാകിയിട്ടില്ലാത്ത അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഒരു ദിവസം വളരെ വൈകിയാണ് അവള്‍ വന്നത്, ചോദിച്ചപ്പോള്‍ മൌനം മാത്രമായിരുന്നു അവളുടെ മറുപടി, കുറെനേരം അവള്‍ മൌനമായി ആ നിളയെ നോക്കിയിരുന്നു, ഒടുവില്‍ ഒരു ദീര്‍ഖ നിശ്വാസത്തിനു ശേഷം എന്നെ നോക്കി പറഞ്ഞു.

"നിലവിളക്കില്‍ മരണം കാത്ത് സ്വയം എരിയുന്ന അഗ്നിയെപ്പോലെയാണ് ഇന്ന് ഞാന്‍. നാളെയോ മറ്റന്നാളോ അത് സംഭവിച്ചേക്കാം - എന്റെ മരണം " ഒരു വിങ്ങലോടെ അവള്‍ പറഞ്ഞു.

ഞാന്‍ ഭയത്തോടെ അവളെ നോക്കി... ആ കുട്ടിയുടെ മിഴികളില്‍ ഭീതിയുടെ നിഴല്‍ തെളിഞ്ഞു കാണാം.

"അതേ സാര്‍, ഒരു പെണ്ണിനെ സംബന്ധിച്ച് അവള്‍ക്ക് മരണം രണ്ടാണ്. ഒന്ന് ആത്മാവ് ശരീരം വിട്ടു പോകുമ്പോള്‍, രണ്ടാമത്തേത് ശരീരം ആത്മാവിനെ വിട്ടു പോകുമ്പോള്‍." അവള്‍ തുടര്‍ന്നു.

"മനസ്സിലായില്ല..." ഞാന്‍ പറഞ്ഞു. സ്ത്രീ ഒരു നിഗ്ഗൂഡതയാണെന്നും, അവളെ അളക്കുവാനുള്ള നമ്മുടെ ശ്രമം വിഫലമാകുമെന്നും പറഞ്ഞ ഓഷോയുടെ വാക്കുകള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ അവളെ നോക്കി നിന്നു.

" അതേ സാര്‍ അവള്‍ തുടര്‍ന്നു, ആദ്യം പറഞ്ഞത്, ആര്‍ക്കും മാറ്റി എഴുതാന്‍ കഴിയാത്ത സത്യം. ഏതു സമയവും ആരുടെ ജീവിതത്തിലും കടന്നുവരാവുന്നതും ആര്‍ക്കും തടുക്കാന്‍ കഴിയാത്തതുമായ സത്യം."

"മരണത്തിനു ഒരു മുഹൂർത്തം ഞാന്‍ കുറിച്ചിരിക്കുന്നു. അല്ലെങ്കിൽ നല്ല മുഹൂർത്തത്തിൽ മരിയ്ക്കാനായി ആത്മഹത്യയുടെ വഴി! " കുറച്ച് എന്തോ ആലോചിച്ചതിനു ശേഷം അവള്‍ തുടര്‍ന്നു.

"ഇല്ല ഒരിക്കലുമില്ല ആത്മഹത്യ ഇല്ല, എനിക്കറിയില്ല സാര്‍ ഇതില്‍ ഏതാണു ശരിയെന്ന്..? ഏതു വഴിയായാലും എന്റെ മരണം ഞാന്‍ വിധിച്ചു കഴിഞ്ഞു."

"ദേ നോക്കു സാര്‍ എല്ലാവരും ദൃതിയില്‍ എവിടെക്കോ പോകുന്നു.. " അവള്‍ നടന്നു പോകുന്ന യാത്രക്കാരെ ചൂണ്ടി കാണിച്ചു.

"ഈ ധൃതിയേറിയ യാത്ര മരണത്തിലേക്കെന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ? " അവള്‍ എന്നെ നോക്കി ചോദിച്ചു.

എനിക്ക് ഉത്തരമുണ്ടായില്ല. ആ പതിനെട്ടുകാരിയുടെ മുന്നില്‍ ഞാന്‍ തീരെ ചെറുതായ പോലെ തോന്നി...

"ഇന്ന് നമ്മുടെ കണ്ടുമുട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. നാളെ ഒരുപക്ഷെ താങ്കള്‍ ഇവിടെ തനിച്ചായിരിക്കും. ഇല്ല എനിക്ക് പകരം ഇവള്‍
ഈ നദി എന്നും കൂട്ടിനുണ്ടാകും.." അവള്‍ ആ നദിയെ ചൂണ്ടി പറഞ്ഞു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു.

"എനിക്ക് മനസ്സിലായില്ല.. " ഞാന്‍ വിറച്ചു കൊണ്ട് പറഞ്ഞു.

"മരണം അതാണോ ഉദേശിച്ചത്..? എന്തിന്നാണ് ഇങ്ങനെയൊക്കെ... " ഞാന്‍ മുഴുമിപിച്ചു.

"അതേ മരണം തന്നെ..." അവള്‍ തുടര്‍ന്നു.

"ഒരു തരത്തില്‍ അത് എന്റെ മരണം തന്നെയല്ലേ... അല്ലെങ്കില്‍ മരണത്തിനു തുല്യം... ഞാന്‍ പറഞ്ഞത് തന്നെ... ശരീരം ആത്മാവിനെ വിട്ടു പോകുന്നു..."
ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി....

"മനസ്സും ശരീരവും ഒന്നാകാതെ വന്നാല്‍... അതും മരണം തന്നെയല്ലേ... നാളെ എനിക്ക് പതിനെട്ടു തികയുന്നു. ഒരുപാടു നാളായി വിലപറഞ്ഞു ഉറപ്പിച്ച മാംസ കച്ചവടത്തിന് നാളെയന്ത്യം. എനിക്ക് മുമ്പേ പോയ നാല് ചേച്ചിമാരുടെ വഴിയെ ഞാനും. ഇതുവരെ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ കൂടെ എവിടെക്കെന്നറിയാതെ... എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് കാശ് കിട്ടും, കൊല്ലാനായാലും തിന്നാനായാലും അവര്‍ക്ക് തുല്യം. നാളെ ഞാന്‍ ഈ നിളയോടു വിടപറയും... ഒപ്പം എന്റെ മനസ്സിനോടും ശരീരത്തിനോടും..."
അവള്‍ പറഞ്ഞു...

"ജീവിതം ഒരു മഴ പോലെയാണ്. മഴ പെയ്യുന്നത് വരെ മേഘത്തിനു സ്വന്തം, മേഘം മുതല്‍ ഭൂമിവരെ വായുവിനു സ്വന്തം, മഴയായ് പെയ്തു കഴിഞ്ഞാല്‍ ഭൂമിക്കു സ്വന്തം... അതുപോലെയാണ് ജീവിതവും. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങള്‍. ബാല്യവും, കൌമാരവും, വാര്‍ദധഖ്യവും. നമ്മള്‍ ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്നു.. ഒടുവില്‍ ഭൂമിക്കു മാത്രം സ്വന്തം..."

"നിങ്ങള്‍ ഒരു എഴുത്തുകാരന്‍ എന്നല്ലേ പറഞ്ഞത്, എന്നെങ്ങിലും നിങ്ങള്‍ എന്നെകുറിച്ച് എഴുതുമോ സര്‍..?" അവള്‍ ആകാംഷയോടെ ചോദിച്ചു.

"എഴുതാം.." ഞാന്‍ പറഞ്ഞു...

"ഇല്ല സാര്‍, നിങ്ങള്‍ക്ക് അതിന് കഴിയില്ല, കാരണം തന്‍റെ ജീവിതത്തെ കുറിച്ച് എഴുതാനുള്ള അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍ അങ്ങയുടെ ഭാഷയ്ക്ക് നിറമില്ല" അവള്‍ നദിയിലേക്ക് നോക്കി പറഞ്ഞു.

"നമ്മുടെ ഭാഷ രണ്ടും രണ്ടാണ്..., നിങ്ങള്‍ എന്നെ കുറിച്ച് എന്തെഴുതാന്‍..."

"എന്നെ പൂര്‍ണമായും മനസ്സിലാക്കിയത് ഈ ഓളങ്ങള്‍ മാത്രമാണ്... മറ്റാരെക്കാളും ഇവയ്ക്കു എന്നെ അറിയാം... ഒരുപക്ഷെ അവയ്ക്ക് എന്നെകുറിച്ച് ഒരുപാട് എഴുതാനുണ്ടാകും." അന്ന് അവള്‍ കുറെ നേരം സംസാരിച്ചു,

ഞാന്‍ ഒരുപാട് തടയാന്‍ നോക്കിയെങ്ങിലും അവള്‍ എന്നെ പറഞ്ഞു സമാധാനിപിച്ചു...

"മനസ്സ് കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുട്ടിയാണ് സാര്‍, അത് കരയും, കരഞ്ഞുകൊണ്ടെയിരിക്കും അടുത്ത കളിപ്പാട്ടം തേടിയെത്തും വരെ..." അത്രയും പറഞ്ഞു അവള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.

ഞാന്‍ ചിന്തിച്ചു ഇത്രയും ചെറുപ്രായത്തില്‍ ഇത്രയധികം ജ്ഞാനം, അവള്‍ക്കു വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം.

പിന്നീട് ദിവസങ്ങളും ആഴ്ചകളും
തീരത്തു ഞാന്‍ അവളെ കാത്തിരുന്നു. കാത്തിരിപ്പിന്റെ വേദനയ്ക്ക് ആക്കം കൂടിയതല്ലാതെ അവളുടെ കാലൊച്ചകള്‍ എനിക്ക് അന്യമായിരുന്നു.. ഒരുപക്ഷെ ഇത് വിധിയായിരിക്കാം, ഇവിടെ ഈ കന്‍ഹാറിന്റെ തീരത്ത്‌ വരാനും, അവളെ കാണുവാനും, സംസാരിക്കുവാനും കഴിഞ്ഞത്. വിധിയുടെ ക്രൂരമായ ഒരു അദ്ധ്യായം. പക്ഷെ ഇന്ന് അവള്‍ക്കു വേണ്ടി ചെയ്ത ഈ കര്‍മ്മം കൊണ്ട് മനസ്സിന് ശരീരത്തില്‍ നിന്നും, ഓര്‍മകള്‍ക്ക് മറവിയില്‍ നിന്നും മോക്ഷം ലഭിക്കുമെങ്കില്‍ ‍, അത് ആരോ ചെയ്ത പുണ്യം, ഞാന്‍ അവള്‍ക്കായി ചെയ്യുന്നുവെന്നു മാത്രം. ആ കുട്ടിയുടെ ആത്മാവിനു മോക്ഷം ലഭിക്കട്ടെ, അവള്‍ തിരഞ്ഞെടുത്ത മരണം - അത് ഏതായാലും അതിന് വിധിയെ പഴിചാരാം. ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല, വര്‍ഷങ്ങള്‍ പഴക്കമുള്ള എന്റെ ഓര്‍മ്മകള്‍ ഒരുപിടി ചാരമായി ഈ തീരത്ത്‌ ഞാന്‍ ഒഴുക്കുന്നു. കാലം എന്റെ മനസ്സിന്റെ മുറിവുകളെ ഉണക്കുമായിരിക്കും...

ഇത് വേര്‍പാടിന്റെ വിജനതീരം, അകലെ നദീ തീരത്തെങ്ങോ ആഘോരികളുടെ ആവതാളത്തിന്റെ ഈണം കാതില്‍ മുഴങ്ങി കേള്‍ക്കാം... ഇനി ഒരു തിരിച്ച് വരവില്ല. ഞാന്‍ ഈ കന്‍ഹാറിനോട് വിടപറയുന്നു. ഒപ്പം അവളുടെ ഓര്‍മകളോടും...

Thursday, July 1, 2010

മുരുഗന്റെ മാന്ദ്യം

സെക്രട്ടറിയേറ്റിന് മുന്നില്‍ പതിവ് കാഴ്ചകള്‍ ഒന്നും തന്നെയില്ല. സമരപന്തലുകളോക്കെയും ഒഴിഞ്ഞു കിടക്കുന്നു. അവിടവിടായി പണിമുടക്കിന്റേയും സംസ്ഥാന-ദേശിയ സമ്മേളനങ്ങളുടെയും അനാഥമായി കിടക്കുന്ന പോസ്ടറുകള്‍ കാണാം. പൊതുവേ സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രം കണ്ടുവരാറുള്ള അവജ്ഞയും താല്പര്യമില്ലായ്മയും സര്‍വത്ര ജനങ്ങളേയും ബാധിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ നാട്ടിലും നാട്ടുകാരിലും ബാധിച്ചില്ല എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് മണിക്കൂറായി ഞാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അതിനെ കുറിച്ച് നിരീക്ഷിച്ചു വരികയാണ്. ഇതിലൂടെ പോകുന്ന ഓരോരുത്തരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാന്ദ്യം നല്ലവണ്ണം ബാധിച്ചിട്ടുണ്ടെന്ന് കണ്ടറിഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാരി രാധാമണി ചേച്ചിയേയും ബാധിച്ചിരിക്കുന്നു മാന്ദ്യം. എന്നുമെന്നും പുത്തന്‍ സാരി ഉടുത്തു വന്നിരുന്ന അവരുടെ സാരിയുടെ നിറം മങ്ങിയതായി കാണാം, ഒപ്പം അവരുടെ മുഖവും. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഇടയില്‍ ആകെയുള്ള ഒരു ഗള്‍ഫുകാരന്റെ ഭാര്യയാണ് രാധാമണി ചേച്ചി. ഇപ്പോള്‍ ഭര്‍ത്താവ് മാന്ദ്യം കാരണം ജോലി നഷ്ട്ടപെട്ട് നാട്ടില്‍ എത്തിയിരിക്കുകയാണ് കേട്ട്‌ കേള്‍വി. അതുകൊണ്ട് തന്നെ രാധാമണി ചേച്ചിയുടെ മുഖത്ത് പതിവ് പ്രസന്നതയില്ല. എന്തിനേറെ തൊട്ടപ്പുറത്തെ മുറുക്കാന്‍ കടക്കാരന്‍ രാഘവന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയതിനു രാഘവന്‍ പറഞ്ഞ കാരണവും മാന്ദ്യം തന്നെ. അത് സാമ്പത്തിക മാന്ദ്യമാണോ അതോ രാഘവനിലുള്ള മാന്ദ്യമാണോ എന്നത് ഇന്നും ഇവിടം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

എല്ലാം ഒരു സ്വപ്നം പോലെ കാണുവാന്‍ മാത്രം ആഗ്രഹിക്കുന്നു. കഴിഞ്ഞയാഴ്ച വരെ റോഡിന്‍റെ മറുവശം തൊട്ടപ്പുറത്തായി സര്‍വ്വപ്രൌടിയോടും കൂടെ തുറന്നു കിടന്നിരുന്ന തുണിപീടിക ഇന്ന് അടഞ്ഞു കിടക്കുന്നു. ജീവിതത്തെ സുന്ദരമായ ഒരു കാവ്യം പോലെ കണ്ട ഒരു മനുഷ്യന്‍, ഏവരും ആരാധനയോടെ നോക്കി കണ്ടിരുന്നയാള്‍ ഒരു ദിവസം രാത്രി വിളമ്പിവച്ച ചോറില്‍ ഒരുപിടി വിഷം ചേര്‍ത്ത് ഭാര്യക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും കരഞ്ഞുകൊണ്ട് ഉരുളവച്ചു. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് കാരണം എന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. ഒന്നുമറിയാതെ ചിരിച്ച് കളിച്ചു നടന്നിരുന്ന കുട്ടികള്‍ വിഷം ചേര്‍ത്ത ചോറ് രുചിയോടെ കഴിച്ചു കിടക്കയില്‍ മൃത്യുകെട്ടിപുണരുമ്പോള്‍ അറിഞ്ഞു കാണില്ല സ്വന്തം അച്ഛനെ ബാധിച്ച മാന്ദ്യത്തെകുറിച്ച്.

മുരുഗന്‍ പറഞ്ഞത് 2008ല്‍ വന്ന സുനാമിയായിരുന്നു ആഗോളസാമ്പത്തിക മാന്ദ്യം എന്നാണ്. പക്ഷെ അങ്ങനെ നോക്കുമ്പോള്‍ 2005ലെ സുനാമി എന്നെപോലുള്ളവര്‍ക്ക് വെറും ലാഭം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇതിപ്പോ ഓരോ വ്യക്തിയും ബാധിക്കുന്ന പ്രശ്നം ആയതു കൊണ്ട് ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ ആകുന്നു. പ്രതിസന്ധി രാജ്യത്തെ തൊഴില്‍ മേഖലയെയും ബാധിച്ചിരിക്കുന്നുവത്രേ. ഇരുപത്തി അഞ്ച് മുതല്‍ മുപ്പത് ശതമാനം ജോലിക്കാരെ വരെ പിരിച്ചു വിടുമെന്നാണ് മുരുഗന്‍ പറഞ്ഞറിഞ്ഞത്. വായ്പ്പ ലഭ്യതയില്‍ വന്ന കുറവ്, ഉപഭോഗത്തിലെ ഇടിവ് സാമ്പത്തിക മാന്ദ്യവും വിനിമയമൂല്യത്തിന്റെ ഇടിവും കാരണം കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയുമാണ് തൊഴില്‍ മേഖലയെ ഭീഷണിയുടെ കരിനിഴലിലാക്കിയത്. മുംബൈയിലെ കയറ്റുമതി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ആള്‍ക്കാരെ പിരിച്ചു വിടുകയും ചെയ്തുവത്രേ. ഇങ്ങനെ പറഞ്ഞു വിടുന്നതിനു മുരുഗന്‍ ഒരു പേരും പറഞ്ഞിരുന്നു. റിസപ്ഷന്‍ എന്നോ റിസിഷന്‍ എന്നോ മറ്റോ ആയിരുന്നു. എന്തോ അതിനെ കുറിച്ചൊന്നും ഞാന്‍ തല പുകഞ്ഞു ചിന്തിക്കാന്‍ പോയില്ലേ.. അത് മാത്രമോ ഇനിയുമുണ്ട് മുരുഗന്റെ വാദങ്ങള്‍.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ തിരഞ്ഞെടുപ്പ് വരെ മാറ്റിവച്ചുവെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ വേണ്ടിയാണിതെന്നും മുരുഗന്‍ പറഞ്ഞിരുന്നു. നമ്മുടെ പ്രധാനമന്ത്രി തൊഴിലാളികളെ പിരിച്ചു വിടരുതെന്നും പുതിയ തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ പാടില്ലെന്നും ഒക്കെ പറഞ്ഞു പോലും. എന്തായാലും മുരുഗന്റെ ലോക വിവരം സമ്മതിച്ചേ പറ്റു. ഈയൊരു കാരണം കൊണ്ട് തന്നെയാണ് മുരുഗനെ നമ്മുടെ ഇടയിലെ ബുദ്ധിജീവി ആക്കുന്നത്. മുരുഗന്റെ നിഗമന പ്രകാരം ഇനി ഇത് കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് നമ്മളെ ഒക്കെ ആണത്രേ. മാന്ദ്യം ഇനിയും കൂടുതല്‍ കഠിനമാകുമെന്നും നീണ്ടുനില്‍ക്കാനുമാണ് സാദ്യതയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയൊക്കെ അറിയാനും ഇതേ കുറിച്ച് പറയാനും മുരുഗന്‍ ആരെന്നായിരിക്കും നിങ്ങളുടെ ചിന്ത. ഇദ്ദേഹം തമിഴ്നാട്ടുകാരന്‍ ആണെങ്കിലും വളര്‍ന്നതും ജോലി ചെയ്യുന്നതുമൊക്കെ കേരളത്തിലാണ്. കൂട്ടത്തില്‍ വിവരമുള്ളവനും നമ്മളെക്കാള്‍ ലോകം കണ്ടിട്ടുള്ളവനുമാണ് മുരുഗന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും മുരുഗന്‍ സഞ്ചരിച്ചിട്ടുണ്ട്. ഒട്ടുമിക്ക ബസ് സ്റ്റാന്‍ടിലും മുരുഗന് സ്വന്തം പേരില്‍ സ്ഥലങ്ങളുണ്ട്.

ഓരോ കാര്യം ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. തലയുയാര്‍ത്തി മുകളിലേക്ക് നോക്കി. വെയിലിനു കാഠിന്യം കൂടി വരുന്നതല്ലാതെ വിരിച്ചിട്ട തുണിയില്‍ നയാ പൈസ വന്ന് വീഴുന്നില്ല. ഇനിയിപ്പോ ഇവിടെയിരുന്നു സമയം കളഞ്ഞു കാര്യമില്ല, മനസ്സില്‍ ഇങ്ങനെ ഒരു വിളിപ്പാടുണ്ടായി. ഇന്നത്തെ കളക്ഷന്‍ വളരെ കുറവാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും..? മാന്ദ്യം ഞങ്ങളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവോ...? മനസ്സിലെവിടെയോ ഇങ്ങനെയൊരു ചിന്തയുടെ മുള പൊട്ടിയോ.. ? ഉടനെ മുന്നില്‍ വിരിച്ചിരുന്ന തുണി വരിഞ്ഞു കെട്ടി. ഇനി മ്യൂസിയത്തിന് മുന്നില്‍ ചെന്നിരിക്കാം. അവിടെയാകുമ്പോള്‍ കാമുകീ കാമുകന്മാരായ കോളേജു കുട്ടികള്‍ കാണും. ഒരുകാലത്തും ഒരു മാന്ദ്യവും ബാധിക്കാത്തവര്‍. ഏന്തി വലിഞ്ഞു മതിലില്‍ ചാരി വച്ച ശീമകൊന്ന വടിയെടുത്ത് കുത്തിപിടിച്ച്‌ നടന്നു. ആദ്യം എതിരെ വന്ന ഓട്ടോ റിക്ഷയ്ക്കു കൈ നീട്ടി. ഒരു സംശയത്തോടെ നിറുത്തിയ ഓട്ടോ ഡ്രൈവറോടായ് പറഞ്ഞു.
"
മ്യൂസിയം റോഡ്‌.."
തിരിച്ചൊരു ചോദ്യത്തിന് അവസരം കൊടുക്കാതെ ഓട്ടോയില്‍ വലിഞ്ഞു കയറിയിരുന്നു പറഞ്ഞു.
"
സംശയിക്കേണ്ട മീറ്റര്‍ കാശ് തരം.."
ഡ്രൈവര്‍ ഒരു ചെറു പുഞ്ചിരിയോടെ മീറ്റര്‍ കറക്കിയിട്ടു.
ഓട്ടോയിലിരുന്നു മുരുഗന്‍ പറഞ്ഞ മാന്ദ്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. തെരുവ് പട്ടികളോട് പൊരുതി നേടിയ എച്ചില്‍ ചോറിലൂടെ ഇവിടം വരെയെത്തി. തെരുവിലെ ചവറ്റു കൂനയുടെ മറവില്‍ പിറന്നു വീണ ജന്മങ്ങള്‍ക്ക് എന്ത് മാന്ദ്യമെന്നു ആലോചിച്ചു സ്വയം ആശ്വസിച്ചു....



Wednesday, May 19, 2010

മുത്തശ്ശിമരം

വീടിന്റെ തെക്ക് ഭാഗത്താണ് എന്റെ മുത്തശ്ശിമരം. ഭൂമി ദേവിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളും വാനം നോക്കി നിലവിളിക്കുന്ന ശിഖരങ്ങളും മുത്തശ്ശി മരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. അനാഥമായി ഊരും പേരുമറിയാതെ പാറി വരുന്ന ദേശാടന പക്ഷികളെ തന്റെ ചില്ലകള്‍ക്കിടയില്‍ അമ്മകോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ആര്‍ക്കും കൊടുക്കാതെ കാത്തു വച്ചും, ഊഞ്ഞാല് കെട്ടിയാടുന്ന വവ്വാലുകളെ നേര്‍ത്ത തലോടലായി ആട്ടിയുറക്കിയും പ്രകൃതിയോടു തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. തെക്ക് ഭാഗത്ത് നിന്നും വരുന്ന കാറിനെയും കോളിനെയും തടുത്തു നിറുത്തി വീടിനെ കാക്കുന്ന ഒരു ചെങ്കോട്ടയുടെ പ്രൌഡിയായിരുന്നു എന്റെ മുത്തശ്ശിമരത്തിന്.

ചെറുപ്പം തൊട്ടേ മരത്തിന് മനസ്സിലൊരു ദിവ്യപരിവേഷമായിരുന്നു. മുത്തശ്ശി പറഞ്ഞു തന്നിരുന്ന രാജകുമാരന്റെ കഥയില്‍, കാലം തുറങ്കല്ലില്‍ അടച്ചിരുന്ന ജീവന് തുല്യം സ്നേഹിച്ച രാജകുമാരിക്ക് വേണ്ടി മഞ്ചാടിമണി കൊണ്ട് കൊട്ടാരം തീര്‍ത്ത രാജകുമാരന്റെ കഥ. കാക്കതൊള്ളായിരം മഞ്ചാടിമണി കൂട്ടിവച്ച് രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു എന്ത് പ്രാര്‍ഥിച്ചാലും അത് സാധിക്കുമെന്ന് മുത്തശ്ശിപറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. രാജകുമാരനോടുള്ള ആരാധനയോ കുഞ്ഞു മനസ്സിന്റെചാപല്യമോ - അന്നുമുതല്‍ എന്നും ഞാന്‍ അവിടെ വന്നു അതിന്റെ ചുവട്ടില്‍ കുത്തിയിരുന്നു വീണുകിടന്നിരുന്ന കരിയിലക്കിടയില്‍ നിന്നും മഞ്ചാടിമണി പെറുക്കിയെടുത്ത് അത് ചെപ്പില്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ രാത്രിയില്‍ എനിക്ക് മുത്തശ്ശിമരത്തെ നോക്കാന്‍ പേടിയായിരുന്നു. കാരണം, നീട്ടി വച്ച കാലില്‍ കുഴംബിട്ട് തിരുമ്മി കൊണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥയില്‍ യക്ഷികളുംപ്രേതങ്ങളും ഉണ്ടായിരുന്നു.
പലപ്പോഴും അവര് വരുന്നതായി മുത്തശ്ശി ചൂണ്ടി കാണിച്ചിരുന്നത് എന്റെ മുത്തശ്ശിമരത്തിന്റെ ഇടയിലൂടെയായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുത്തശ്ശിമരം എനിക്കൊരു ഭയമായിരുന്നു. മുത്തശ്ശിമരത്തിനു താഴെ യക്ഷികള്‍ പതുങ്ങി നിക്കറുണ്ടത്രെ, അപ്പോള്‍ പാലപ്പൂവിന്റെമണവും ഉണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ വാദം. ഇത്തരം കഥകള്‍ പറയുമ്പോള്‍ കോലായിലിരുന്നു അച്ഛന്‍ വിളിച്ചു പറയുമായിരുന്നു, എന്തിനാ അമ്മേ അവനെ പറഞ്ഞു പേടിപ്പിക്കുന്നത് എന്നും പറഞ്ഞു അച്ഛന്‍ ധൈര്യം തരുമായിരുന്നെങ്കിലും സന്ധ്യകഴിഞ്ഞാല്‍ മുത്തശ്ശിമരത്തെ നോക്കുന്ന പതിവേ എനിക്കില്ലായിരുന്നു.

അച്ഛന്‍ എനിക്കെന്നുമൊരു ധൈര്യമായിരുന്നു. എന്തിനും ഏതിനും എനിക്ക് അച്ഛന്‍ വേണമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സില്‍ അച്ഛന്റെ സ്ഥാനം ദൈവങ്ങള്‍ക്കും മുകളിലായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ആദ്യം സ്കൂളില്‍ പോയ ദിവസം. അന്നൊരു മഴക്കാലമായിരുന്നു. പുത്തനുടുപ്പിട്ട് പുതിയ കുടയുമെടുത്ത് അച്ഛന്റെ വിരലില്‍ തൂങ്ങി മഴയോട് കിന്നാരം പറഞ്ഞു പോയത്. മഴയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാകില്ല. ആകാശമാകെ കരുത്തിരണ്ട് വെളിച്ചം മങ്ങി ആര്‍ത്തിരമ്പി പെയ്യുന്ന മഴ. സൂര്യഭഗവാന്‍ ഭൂമി ദേവിയെ കാണാന്‍ കഴിയാതെ നിരാശനായി നില്‍ക്കുന്ന സമയം. കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മും നേരം കൊണ്ട് ദേഹത്ത് തളര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍. അവയെ ഞാന്‍ അഗാധമായി പ്രണയിച്ചിരുന്നു. വീട്ടിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ സിമാന്റിടാത്ത മുറ്റത്ത് പതിക്കുമ്പോള്‍ അവിടം കുഴിയുന്നതും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. ആദ്യത്തെ മഴ കൊള്ളുമ്പോഴുള്ള അനുഭൂതി അതിന്റെ കൂടെ അമ്മയുടെ ശകാരവും. വീടിനു മുറ്റത്തെ ഇടവഴിയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കി വിടുമ്പോള്‍ അമ്മ വിളിച്ചു
പറയും " പനി വരുത്തേണ്ട കുട്ടാ എന്ന്." അത് കേള്‍ക്കാത്തപാതി പ്രകൃതിയുടെ കൂടെ മഴ നനഞ്ഞുനിന്നു ഒടുവില്‍ അമ്മ വടി എടുക്കുന്നത് വരെ മഴ കൊള്ളും.

അന്ന് സ്കൂള്‍ കഴിയുന്നത്‌ വരെ അച്ഛന്‍ അവിടെ തന്നെ നിന്നു. ഒരു പക്ഷെ അച്ഛന് അത്രപെട്ടെന്ന് എന്നെ തനിച്ചാക്കി പോരാന്‍ തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ കരയുന്നത്
അച്ഛന് സഹിക്കില്ലായിരിക്കും. അല്ലെങ്കിലും അച്ഛന് ഞാന്‍ കരയുന്നത് സഹിക്കില്ലയിരുന്നു, ധനുമാസത്തിലെ തിരുവാതിരയില്‍ മുക്കുത്തിക്കാവിലെ ഉത്സവത്തിന്റെ മൂന്നാം നാള്‍ കോഴിയെ അറുത്ത് ദേവിക്ക് നേദിക്കുന്ന ഒരു പ്രത്യേക പൂജയുണ്ട്. അന്ന് നല്ല തിരക്ക്‌ കാണും, കിഴക്കേ നടയില്‍ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വാളെടുത്ത് തലയില്‍ ആഞ്ഞാഞ്ഞു വെട്ടുമ്പോള്‍ തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകുന്നത് കാണുമ്പോള്‍ അച്ഛന്റെ മുണ്ടില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ട്‌ നിക്കുമായിരുന്നു ഞാന്‍. അച്ഛന്‍ അപ്പോള്‍ പറഞ്ഞു തരും വെളിച്ചപ്പാട് നമ്മുടെ സങ്കടങ്ങള്‍ ദേവിയോട് പറയുന്നതാണെന്ന്.

ഒരു ദിവസം ഓഫീസില്‍ പോയ അച്ഛനെ അന്ന് വൈകീട്ട് കാണുന്നത് വെള്ളയില്‍ പൊതിഞ്ഞ മൃതദേഹമായി വീട്ടിന്നു മുന്നില്‍ വന്നു നിന്ന ആംബുലന്സിലായിരുന്നു. അന്നൊന്നും ഹാര്‍ട്ട് അറ്റാക്കിനെകുറിച്ച് അറിയുവാനുള്ള പ്രായമായിരുന്നില്ല. മരണം എന്നാല്‍ ദൈവങ്ങളുടെ അടുത്തു പോകല്‍ എന്നതായിരുന്നു കുഞ്ഞു മനസ്സില്‍ മുത്തശ്ശി പതിപ്പിച്ച ചിത്രം. ദൈവങ്ങളുടെ അടുത്തു പോയ അച്ഛനെ തിരിച്ചു കൊണ്ട് വരാന്‍ രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു മഞ്ചാടി മണി കൂട്ടി വച്ചു ഞാനും പ്രാര്‍ഥിച്ചിരുന്നു. ആരും കേള്‍ക്കാത്ത ഒരു പ്രാര്‍ത്ഥന. എന്തോ എനിക്കേറ്റവും പ്രിയപെട്ടതുകൊണ്ടാകം, അച്ഛന്റെ അസ്ഥിതറയ്ക്ക് തണലേകാന്‍ എന്റെ മുത്തശ്ശിമരം തന്നെ നിമിത്തമായത്.

കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു അത് പ്രപഞ്ച സത്യം. ജീവിതവും കാലത്തോടൊപ്പം സഞ്ചരിക്കുക എന്നത് എവിടെയോ എഴുതിവച്ച മായാത്ത ലിപികള്‍. വിദ്യാഭ്യാസത്തിന്നു ശേഷം ഒരുജോലിക്കായി
അലഞ്ഞപ്പോഴൊക്കെയും ഭാഗ്യം ഒരു വഴിമുടക്കിയായി മുന്നില്‍ വന്നു നിന്നു. അച്ഛന്റെ മരണവും അനുജന്റെ പഠിപ്പും വരുത്തിവച്ച കടബാധ്യതകള്‍ എന്നും എനിക്ക് മുന്നിലൊരു ചോദ്യച്ചിഹ്നമായിരുന്നു. വായനശാലയിലെ വാരികകളും പീടിക തിണ്ണയിലെ നാട്ടുവര്‍ത്തമാനങ്ങളുംഎല്ലാം ചെവിയില്‍ മൂളിപ്പറക്കുന്ന കടന്നലുകള്‍ പോലെ തോന്നി തുടങ്ങി. ഒരു ദിവസം കോലായിലെ അരഭിത്തിയില്‍ പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍, മുരടനക്കി പടിക്കെട്ടുകള്‍ കയറിവന്ന ശങ്കരന്‍മാമയുടെ കയ്യില്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഉണ്ടായിരുന്നു. ജാതക ദോഷംകാരണം വിവാഹം മുടങ്ങി നിന്ന വല്യേടത്തെ രാമനാഥന്റെ മകള്‍ അമ്മു, ആയിരവില്ലന്‍ക്ഷേത്രത്തിലെ കത്തുന്ന കല്‍വിളക്കിന്നു മുന്നില്‍ കൈ പിടിച്ചു ജീവിത സഖിയായി. യാഥാര്ത്യങ്ങള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സാദ നാട്ടിന്‍പുറത്തുകാരിയുടെ മനസ്സായിരുന്നുവെങ്കിലും, ഇടവഴിയിലും വാകച്ചുവട്ടിലും പൂത്തുലഞ്ഞ പ്രണയത്തിലെ നായിക നാണത്താല്‍ ചുവക്കുന്ന കവിളിണകളും പരല്‍ മീന്‍ പോലെ പിടയുന്ന മിഴികളും കാട്ടി മനസ്സില്‍ എന്നുമവള്‍ വസന്തംനിറച്ചിരുന്നു.

യാന്ത്രികമായി വികാരങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും നടത്തിയ വിവാഹ ജീവിതത്തിനു തടയിട്ടുഒരു ട്രാവല്‍ ഏജന്‍സി മുഖേന ഗള്‍ഫിലൊരു ജോലി. വിട പറയലിന്റെ വേളയില്‍ മിഴികള്‍തുളുംബിയില്ല. പറയാന്‍ ഉള്ളതൊക്കെയും വാക്കുകള്‍ ആയി പുറത്തു വരാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.

" കുട്ടാ, എന്നും എണ്ണ തേച്ചു കുളിക്കണം, രാസ്നാദി നെറുകില്‍ തിരുമ്മണം ", യാത്രയയക്കുന്ന വേളയില്‍അമ്മയുടെ ഉപദേശം. ഈറനണിഞ്ഞ അമ്മയുടെയും അനുജത്തിയുടെയും കണ്ണുകള്‍ കണ്ടില്ലെന്നുനടിച്ചു. വിരഹ താപം ഗ്രഹിച്ച അമ്മുവിന്‍റെ വേര്‍പാട് പൂണ്ട ചുണ്ടുകളുടെ വിതുമ്പല്‍ അവഗണിച്ചു യാത്രപുറപ്പെടുമ്പോള്‍ മുത്തശ്ശിമരത്തിന് താഴെ അച്ഛന്റെ കുഴിമാടത്തെ പൊതിഞ്ഞു വന്ന കാറ്റിനു പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കാന്‍വന്നതായിരിക്കാം.

***********************

കരുവാളിച്ച കണ്‍തടവും വെള്ളി വീണു തുടങ്ങിയ തലമുടിയും, പ്രവാസിയുടെ ദുരിത പര്‍വ്വങ്ങളിലൂടെനാളുകള്‍ കടന്നു പോയി. സ്നേഹിക്കാനും കഥ പറയാനും കരയാനും സ്വപ്നം കാണാനും മണ്ണപ്പം ചുട്ടും കണ്ണുപൊത്തി കളിച്ചും നെല്ലോലകള്‍ താരാട്ട് പാടി ഉറക്കിയിരുന്ന ബാല്യത്തിന്റെ മാധുര്യം. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ അടുക്കി വച്ച ഓരോ ദിനരാത്രങ്ങളിലും നിറം മങ്ങിയതും നിറമുള്ളതുമായ ഒരുപാടു ഓര്‍മ്മകള്‍. മുത്തശ്ശിമരം സ്നേഹപൂര്‍വ്വം പൊഴിച്ച് തന്ന കുഞ്ഞു മഞ്ചാടി മണികള്‍. അതേ മുത്തശ്ശിമരം അതിന്റെ ഏതെങ്കിലും ഒരു കൊമ്പ് എനിക്കായി മാറ്റി വച്ചു കാത്തിരിക്കുന്നുണ്ടാകും, ഒടുവില്‍ ഞാന്‍ഉറങ്ങുമ്പോള്‍ എനിക്ക് തണലേകാന്‍, മഴ പെയ്യുമ്പോള്‍ എനിക്ക് കുട ചൂടാന്‍, എന്നെ ആശ്വസിപ്പിക്കാന്‍എന്നുമീ മുത്തശ്ശിമരം.

Saturday, May 8, 2010

കൊലപാതകം

(2010 ജൂലൈ 12നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ആത്മാഭിമാനമുള്ള ഏതൊരു ചെറുപ്പക്കാരനും സഹിക്കാന്‍ പറ്റുന്നതല്ല ഇതൊന്നും. എത്രകാലം ഇങ്ങനെപ്രതികരിക്കാതിരിക്കും. ഇവിടെ എന്നെ തേടി എത്തില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു ഇന്നലെ രാത്രിവരെ. പക്ഷെ ഇന്നലെ രാത്രിയിലെ സംഭവം. കുഞ്ഞമ്മയുടെ മകള്‍ ചിന്നുവിന്റെ തേങ്ങിയുള്ളകരച്ചില്‍ കാതില്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കാം. ഇനി ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല, ഇതിനൊരുപരിഹാരം കണ്ടെത്തിയേ തീരു. മനസ്സില്‍ അങ്ങനെ ഒരു ഉറച്ച തീരുമാനം എടുത്തു. പക്ഷെ എങ്ങനെ തീര്‍ക്കണം എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കൊച്ചിയിലോ മട്ടാഞ്ചേരിയിലോ പോയി കൊട്ടേഷന്‍ കൊടുക്കാം എന്ന് വച്ചാല്‍, ഇവിടെ നിന്നും അവിടെ വരെ പോകേണ്ടുന്ന ചെലവ്, പിന്നെ അവരുടെ ചെലവ് ഇതിനൊക്കെയുള്ള സാമ്പത്തികം എവിടെ നിന്ന് വരും എന്ന് ആലോചിച്ചപ്പോള്‍ കൂടുതല്‍ തല പുകയ്ക്കേണ്ടി വന്നില്ല. ഒരു പദ്ധതി ഒഴിവാക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെയിരിക്കെ നാട്ടിലെ ചട്ടമ്പി കീറി വാസുവിനെ ഏല്‍പ്പിച്ചാലോ എന്ന ചിന്തയായി അടുത്തത്. പക്ഷെ കീരിയെ ഏല്‍പ്പിച്ചാല്‍ നാട്ടിലാകെ അയാള്‍ പാടി നടന്നാല്‍ മാനക്കേടാകും. നമ്മുടെ നാട്ടുകാരുടെ കാര്യമല്ലേ, കാര്യ ഗൌരവം അറിയാതെ അവര്‍ പലതും പറഞ്ഞുണ്ടാക്കുകയും ചെയ്യും. പിന്നെ അവരെ തിരുത്താന്‍ നടക്കണം. അതുകൊണ്ട് അതും വേണ്ട എന്ന് തീരുമാനിച്ചു. പിന്നെയോര്‍ത്തു ഞാന്‍ എന്തിനു മറ്റൊരാളുടെ സഹായം തേടണം? ഒരുകാലത്ത് കൊല്ലും കൊലയും കച്ചവടമാക്കിയിരുന്ന തറവാടല്ലേ എന്റേത്. അങ്ങനെ ഒരു കഥ പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള തറവാട്ടില്‍ പിറന്ന ആണ്‍തരിക്ക് പുറത്തു നിന്നും ഒരാളെ കൊണ്ട് വരേണ്ട കാര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ ഉദിച്ചു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി, ഇതിനു ഞാന്‍ തന്നെ മതി.

കൊല്ലാന്‍ സ്വയം തീരുമാനിച്ച സ്ഥിതിക്ക്, അത് എങ്ങനെ എന്നതായിരുന്നു അടുത്ത ചിന്ത. കൃത്യം നടത്തുന്നത് സ്വന്തം കൈകൊണ്ട് ആയതുകൊണ്ട് അത് മാന്യമായ രീതിയില്‍ തന്നെ ആകണം എന്ന ഒരു നിര്‍ബന്ധം എന്നിലുണര്‍ന്നു. ഇതിനെ ഒരുപക്ഷെ വേണമെങ്കില്‍ ഒരു കൊലപാതകിയുടെ ആഗ്രഹാമെന്നോ അത്യാഗ്രഹമെന്നോ പറയാം. നാടന്‍ തോക്ക് മുതല്‍ എക്കെ 47 വരെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കാലമാനിന്നു. ഒരു കൊലപാതകമാകുമ്പോള്‍ ഒരു ത്രില്ലൊക്കെ വേണ്ടേ എന്ന് തോന്നി. അതുകൊണ്ട് എകെ 47 തന്നെ മതി എന്ന് തീരുമാനിച്ചു. പക്ഷെ ഇവിടെയും സാമ്പത്തികം ഒരു വലിയ പ്രശ്നം തന്നെയാണ്. സാമ്പത്തികം ഒരു വലിയ തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ മറിച്ചൊന്നു ചിന്തിക്കാന്‍ അധികം സമയമെടുത്തില്ല.

നാടന്‍ തോക്കാകുമ്പോള്‍, അതിനൊരു ഗമയില്ല. അതിനു റിസ്ക്കും കൂടുതലാണ്. ചിലപ്പോള്‍ അത് പോട്ടിയില്ലേല്‍ തന്ത്രങ്ങള്‍ ആകെ പാളിപ്പോകും. ഇന്ന് രാത്രി തീര്‍ത്തിലെങ്കില്‍ നാളെ അവര്‍ കൂട്ടുകാരെയും കൂട്ടി വരും. അതിനു അവസരം കൊടുത്തു കൂടാ. പിന്നീട് കത്തിയും കൊടുവാളിനെയും കുറിച്ചായിരുന്നു ചിന്ത. മലപ്പുറം കത്തി മുതല്‍ കണ്ണൂരിലെ രാഷ്ട്രീയകാരുടെ വടിവാള്‍ വരെ നാട്ടിലിന്നു സുലഭം. പക്ഷെ ലോഹങ്ങള്‍ക്കൊന്നും പഴയതു പോലെ ഉറപ്പില്ല ചിലപ്പോള്‍ അത് ഒടിഞ്ഞു പോയേക്കാം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം ചൈനയുടെ സാധനങ്ങള്‍ അല്ലെ നാട്ടില്‍. ഒന്നിനും ഒരു ഗ്യാരണ്ടിയും ഇല്ല. അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ അതില്‍ നിന്നും പിന്തിരിഞ്ഞു. ഒടുവില്‍ മാറ്റ് എന്തിനേക്കാളും വിശ്വസിക്കാവുന്നത് സ്വന്തം കൈകളെ മാത്രമാണെന്ന തീരുമാനത്തിലെത്തി.

ഏതൊരു കാര്യവും ജീവിതത്തില്‍ അനുഭവിച്ചറിയാനുള്ള കൌമാരത്തിന്റെ അല്ലെങ്കില്‍ ഒരു കൌമാരക്കാരന്റെ ആഗ്രഹാമെന്നോ, ആവേശമെന്നോ പറയാം. കോളേജിലെ ഒഴിവു സമയങ്ങളില്‍ കൂടുകാരുമൊത്ത് വെറും ഒരു തമാശയ്ക്കായിരുന്നു തുടക്കം. സിഗരറ്റും കള്ളും രുചിച്ചു നോക്കാന്‍ തുടങ്ങിയ നാളുകള്‍. ആദ്യമാദ്യം വെറുമൊരു രസത്തിന് പിന്നീടത് ലഹരി കിട്ടാനായി. അതിനായി കൂടുതല്‍ കൂടുതല്‍ വഴികള്‍ തേടി പോകാന്‍ തുടങ്ങി. സിഗരറ്റില്‍ നിന്നും കഞ്ചാവിലേക്കുള്ള ദൂരം ഒട്ടും അധികമായിരുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ ലഹരി അതിലേക്കു വല്ലാതെ അടുപ്പിച്ചു. ശരിയേയും തെറ്റിനേയുംകുറിച്ചുള്ള തിരിച്ചറിവ് എന്നോ ഒരിക്കല്‍ എന്നില്‍ നിന്നും അകന്നു പോയിരുന്നു. അതുകൊണ്ടായിരിക്കാം തെറ്റില്‍ നിന്നും തെറ്റിലേക്ക് വളരെ എളുപ്പം ഓടി അടുത്തത്‌. പിന്നീട് ചിരിക്കുവാനും ചിന്തിക്കുവാനും എന്തിനും ഏതിനും ഒരു ധൂമ പടലം ആവശ്യമായി വന്നത്. ഓരോ ദിവസവും കൂടുതല്‍ വശ്യമായി ലഹരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങുകയായിരുന്നു. ശരീരമാകെ ഒരു തരം ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, എന്തിനെയും ഏതിനെയും എതിര്‍ത്തു തോല്‍പ്പിക്കുവാനുള്ള ഒരു തരം അസാമാന്യ ശക്തിയും. ആരും കാണാത്ത കാഴ്ചകളും ആരും കേള്‍ക്കാത്ത രോദനങ്ങളും കേള്‍ക്കാന്‍ തുടങ്ങി.
ഒടുവില്‍ ലഹരി കിട്ടാതാകുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയും അസ്ഥികള്‍ പൊടിഞ്ഞു പോകുന്നത് പോലെയും ഉള്ള ഒരു തരം ഭ്രാന്തമായ അവസ്ഥ ഒരുവില്‍ ഈ ഇരുട്ട് മുറിയുടെ ജനാലയുമായി ബന്ധിച്ച ചങ്ങലയുടെ ഒരറ്റത്ത് കൊണ്ടെത്തിച്ചു.

പതിവിലും നേരത്തെ ഭക്ഷണമൊക്കെ കഴിച്ച് ഒരുങ്ങിയിരുന്നു. പുറത്ത് നല്ല മഴയുണ്ട് . ഇടവപ്പാതി അതിന്റെ സംഹാര ശക്തി എടുത്തു കഴിഞ്ഞു. ഇന്ന് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവര്‍. മനസ്സില്‍ എന്തൊക്കെയോ കണക്കു കൂട്ടി തീരുമാനം എടുത്തു. ഒരുതരി വെളിച്ചം പോലും കടക്കാത്ത ഈ ഇരുട്ട് മുറിയിലേക്ക് കടന്നു വരിക എന്നത് അസാദ്യമെങ്കിലും ഇന്നലെ രാത്രി അവര്‍ ഇവിടെ വരെ എത്തിയത് ശത്രുക്കള്‍ എത്രമാത്രം ശക്തരാണെന്ന് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. മഴയുള്ളത്‌ ഒരു കണക്കിന് നന്നായി, കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കില്ല. പുറത്തെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാമെങ്കിലും മറ്റെന്തിനെയോ കാതോര്‍ത്തിരുന്നു. ഒരു കൊലയാളിയുടെ കാത്തിരിപ്പ്‌.

എവിടെയോ ഒരു മൂളല്‍ കേള്‍ക്കാം. ഒന്ന് കൂടെ ശ്വാസം അടക്കി പിടിച്ചു. അതെ അത് അവര്‍ തന്നെ. പിന്നീട് ഒട്ടും താമസിച്ചില്ല. ശബ്ദം കേട്ട ദിശയിലേക്കു ആഞ്ഞൊന്നു കൈ വീശി. ഇരു കൈകള്‍ കൊണ്ടും ആഞ്ഞടിച്ചു. കാലില്‍ കെട്ടിയ ചങ്ങലകള്‍ തനിക്കൊരു തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ അത് പിടിച്ചു വലിച്ചു പൊട്ടിക്കാന്‍ നോക്കി. കഴിയാതെ വന്നപ്പോള്‍ ആരോടെന്നില്ലാതെ ആര്‍ത്തു. വീണ്ടും അതെ മൂളല്‍... ശബ്ദം കേട്ട മാത്രയില്‍ അവിടേക്ക് കൈകള്‍ വീശി... വീണ്ടും വീണ്ടും...

മാസാ മാസം കോര്‍പ്പറേഷന്‍കാര്‍ കൊതുകിനു മരുന്നടിക്കാന്‍ എന്ന് പറഞ്ഞു കാശും വാങ്ങി പോകുന്നതല്ലാതെ കൊതുകിനോന്നും ഒരു കുറവുമില്ല. ഇനിയിപ്പോ അതിനകത്തെ കൊതുകിനെ കൊല്ലാതെ അവന്റെ ഭ്രാന്തു അടങ്ങില്ലല്ലോ ഈശ്വര. ഇവിടെ ആര്‍ക്കും ഇന്ന് ഉറക്കവും ഇല്ല. മുറിയുടെ പുറത്തു നിന്നും ആരോ പിറുപിറുത്തു.

പുറത്തെ മഴയുടെ ശക്തി കൂടി വന്നു. ഇടിയും മിന്നലും ഇടതടവില്ലാതെ രുദ്രതാണ്ടവം നടത്തി പൊട്ടി ചിരിക്കാന്‍ തുടങ്ങി.

Friday, May 7, 2010

സുരയുടെ യാത്ര


കരുവറ്റ ഗ്രാമം. ലോകം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ഇവിടെയുള്ള ആള്‍ക്കാരും അവരുടെ മനസ്സുകളും ഇന്നും എണ്‍പതുകളില്‍ എത്തി നിക്കുന്നെയുള്ളൂ. എന്തിനേറെ, മൊബൈല്‍ ഫോണ്‍ എടുത്തു നടക്കുന്നവര്‍ ഇന്നും ഇവര്‍ക്ക് അന്യഗ്രാഹത്തിലെ ജീവികളെ പോലെ. ഇവിടെ നടക്കുന്ന ഏതു ചെറിയ കാര്യം പോലും ഇവരെ സംബന്ധിച്ച് മലമറിക്കുന്നതിന് തുല്യം. എന്തിനും ഏതിനും ഇവര്‍ക്ക് ഇവരുടേതായ കാഴ്ചപാടുകളും ന്യായീകരണങ്ങളും ഉണ്ട്.

എന്നത്തേയും പോലെ
കരുവറ്റയിലെ ഒരു ദിവസം...

മുണ്ട് മടക്കികുത്തി പഞ്ചായത്ത് പ്രസിഡണ്ട് നമ്പൂരിശനും ദേവിയെ നീട്ടി വിളിച്ചുകൊണ്ട് വെളിച്ചപ്പാടും വളരെ തിടുക്കത്തില്‍ നടന്നു വരുന്നത് കണ്ട് കാദറിക്ക കടയില്‍ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു,

"
എവിടേക്കാ നമ്പൂരിശാ, വല്ല കുഴപ്പവും ഉണ്ടോ? "

"
നീ അറിഞ്ഞില്ലേ കാദറെ, നമ്മുടെ സുര എവിടെക്കോ യാത്ര പോകുന്നുവെന്ന്..." നമ്പൂരിശന്‍ കിതച്ചു കൊണ്ട് പറഞ്ഞു.

"
ങേ...? യാത്ര പോവുകയോ? അതെവിടെക്ക്...?" കാദറിക്കയുടെ മുഖത്ത് ആശ്ചര്യത്തിന്റെ തിരയിളക്കം.

"
ദേവീ.... പരീക്ഷിക്കുകയാണോ....?" വെളിച്ചപ്പാട് നീട്ടി വിളിച്ച് ഒന്നൂടെ കാര്യ ഗൌരവം കൂട്ടി....

"
ആയിഷാ, ഇജ്ജ് പീടിയ നോക്കണേ, ഞാന്‍ ഇപ്പൊ ബരാം..." കാദറിക്ക അകത്തേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു. എന്നിട്ട് ഒരു തോര്‍ത്ത് മുണ്ടെടുത് ദേഹത്തിട്ട് അവര്‍കൊപ്പം കൂടി.

"
അല്ല പ്രസിഡണ്ടെ , എവിടെക്കാണെന്ന് വല്ലതും അറിഞ്ഞോ?" കാദറിക്ക ചോദിച്ചു.

"
ഒരു നിശ്ചയവും ഇല്ല കാദറെ, ബാര്‍ബര്‍ രായപ്പന്‍ ആണ് എന്നോട് ഇന്ന് കാര്യം പറഞ്ഞത്, ഇന്നലെ സുര അവിടെ മുടി വെട്ടാന്‍ പോയിരുന്നുവത്രേ. ആപ്പോ പറഞ്ഞതാ യാത്രയുടെ കാര്യം. എവിടേക്ക് ആണെന്ന് മാത്രം പറഞ്ഞില്ല " നമ്പൂരിശന്‍ ശ്വാസം വിടാതെ മുഴുമിപ്പിച്ചു.

"
ഒക്കെയും ദേവിയുടെ ഓരോ കളികളെ ..." വെളിച്ചപ്പാട് തുള്ളി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും കവലയില്‍ നില്‍കുന്ന ആള്‍ക്കാര്‍ ഒക്കെയും അറിഞ്ഞിരിക്കുന്നു സുരയുടെ യാത്രയെ കുറിച്ച്.

ആ നാട്ടിലെ ഒരേഒരു വനിതാ മെമ്പര്‍ താമരാക്ഷിയും മെമ്പര്‍ സുഗുണനും കൂടെ രണ്ട് പേരും ഓടി അടുത്തേക്ക് വന്നു.

"അല്ല പ്രസിഡന്റെ, കേട്ടതൊക്കെ നേരാണോ? ചോദ്യം താമരാക്ഷിയില്‍ നിന്നായിരുന്നു.

" അതേ താമരാക്ഷി, കേട്ടതത്രയും സത്ര്യം" നമ്പൂരിശന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

"എന്നാല്‍ നമുക്കൊരു മീറ്റിങ്ങ് വിളിച്ചാലോ പ്രസിഡണ്ടെ?" താമരാക്ഷി ഇടയ്ക്ക് കയറി പറഞ്ഞു.

"ദേവി... ഇനിയും പരീക്ഷണമോ...?" ഇത് കേട്ടതം വെളിച്ചപ്പാട് നീട്ടി വിളിച്ചു....

"എന്നാ..വേണ്ട വേണ്ട ഒന്നും വേണ്ട..." താമരാക്ഷി സ്വയം സമ്മതിച്ചു..

"എന്റെ താമരാക്ഷി, ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം?" ചോദ്യം കാദറിക്കയില്‍ നിന്നുമായിരുന്നു.

" തന്റെ താമരാക്ഷിയോ?" സുഗുണന്റെ മുഖം ചുളിഞ്ഞു.

"പടച്ചോനേ കെണിഞാ.. , ഞാന്‍ ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണേ..." അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയ കാദറിക്ക മെല്ലെ വലിഞ്ഞു.

"അങ്ങനെ താനിപ്പോ പ്രാസം ഒപ്പിക്കേണ്ട, അതിന് ഞങ്ങള് ചെറുപ്പക്കാര് ഇവിടെ ഉണ്ട്" സുഗുണന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ താമരക്ഷിയുടെ മുഖത്തൊരു തിളക്കം...

"ഒന്ന് വിട് സുഗുണാ..." താമരക്ഷി കാലുകൊണ്ട് കളം വരച്ചു ചെറു നാണത്തോടെ പറഞ്ഞു.

"നമ്മളിങ്ങനെ ഇവിടെ ഒന്നും രണ്ടും പറഞ്ഞു നിന്നിട്ട് കാര്യം ഇല്ല, എത്രയും പെട്ടെന്ന് സുരയുടെ വീട്ടിലേക്ക് ചെല്ലുക തന്നെ." പറഞ്ഞത് പ്രസിഡണ്ട് നമ്പൂരിശന്‍ ആയിരുന്നു. അയാള്‍ മുന്നോട്ടു നീങ്ങി... എല്ലാവരും നമ്പൂരിശന്റെ പിറകെ നടന്നു.

"അല്ല പ്രസിഡണ്ടെ, സുര പോയാല്‍ പിന്നെ ഇവിടെ എങ്ങനാ കാര്യങ്ങള്‍ ഒക്കെ നടക്കുന്നെ...? അടുത്ത മാസം കാവില്‍ ഉത്സവമല്ലെ, അപ്പോള്‍ സുര ഇല്ലാതെ. പെട്ടെന്നൊരു പകരക്കാരന്‍...?" സുഗുണന്‍ ചോദ്യമിട്ടു...

"നമ്മുടെ നാട്ടില്‍ അങ്ങനെ സുരയ്ക്ക് ഒരു പകരക്കാരന്‍ ഉണ്ടോ?" സംശയം കാദറിക്കയില്‍ നിന്നായിരുന്നു.

"സംശയം വേണ്ട കാദറിക്ക , സുരയ്ക്ക് പകരക്കാരനില്ല." പറഞ്ഞത് താമരാക്ഷി ആയിരുന്നു...

താമരക്ഷിയുടെ ഈയൊരു ഇടപെടല്‍ എല്ലാവരുടെ മുഖത്തും സംശയത്തിന്റെ കരിനിഴല്‍ തെളിയിച്ചു.

"ഏയ് സുര അത്തരക്കാരനല്ല... " എല്ലാവരും ഒരേ സമയം മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു .

ഒരു താഴ്ന്ന ജാതിക്കാരന്‍ ആയിട്ടും നാട്ടുകാര്‍ എല്ലാവരും സുരയെ ഇഷ്ടപെടുന്നതും അതുകൊണ്ടൊക്കെ തന്നെയാണ് , യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ സദാസമയം വ്രതവും നോയമ്പും ഭക്തിയും ആയി നടക്കുന്ന സുര മറ്റുള്ള ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്തനായിരുന്നു.

"ഇനിയിപ്പോ ഗള്‍ഫിലോ മറ്റോ ആയിരിക്കുമോ പ്രസിഡണ്ടേ...?" സുഗുണന്‍ സംശയം പ്രകടിപ്പിച്ചു.

"അന്റെ കരിനാക്ക് വളചോന്നും പറയല്ലേ സുഗുണാ.." കാദറിക്ക പുലമ്പി.

"അല്ല സംശയിക്കാന്‍ കാരണം ഉണ്ട് കാദറിക്ക.. കഴിഞ്ഞ തവണ നമ്മുടെ സുലൈമാനിക്കായുടെ മോന്‍ അബ്ദുള്ള ഗള്‍ഫില്‍ നിന്നും വന്നപ്പോ, അയാളുടെ വീട് പണിക്ക് മുന്നില്‍ നിന്നത് നമ്മുടെ സുരയായിരുന്നു... " സുഗുണന്‍ വ്യക്തമാക്കി.

"അള്ളാ..., ശെരിയാണല്ലോ എന്റെ പടച്ചോനേ...ഞാന്‍ അത് ആലോചിച്ചില്ല, ആ ഹിമാറ് നമ്മളോട് ഈ കടുംകൈ ചെയ്യുമോ?" കാദറിക്ക നിലവിളിച്ചു.

" ഹാ, നിങ്ങളൊന്നു അടങ്ങ്‌ കാദറെ, നമ്മള്‍ എന്തായാലും സുരയുടെ വീട്ടിലേക്കല്ലേ പോകുന്നത്... സത്യാവസ്ഥ അവിടെ ചെന്നാല്‍ അറിയാല്ലോ..." വെളിച്ചപ്പാട് കദറിക്കയെ ശാന്തനാക്കി.

"നമ്മളവിടെ ചെല്ലുമ്പോഴേക്കും സുര പോയിട്ടുണ്ടാകുമോ മെമ്പറെ?" കൂട്ടത്തില്‍ ആരോ ഒരാള്‍ ചോദിച്ചു.

"ഇല്ല പ്രന്ത്രണ്ട്മണി വരെയുള്ള ബസ്സിന് സുര അങ്ങാടി വിട്ടു പോയിട്ടില്ല..." കൂടെ വന്ന കച്ചവടക്കാരന്‍ കരുണന്‍ ഉറപ്പിച്ചു പറഞ്ഞു.

"അപ്പോള്‍ വീട്ടില്‍ തന്നെ കാണും..." എല്ലാവരും ഉറപ്പിച്ചു.

"അടുത്തമാസം എന്റെ മകളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ് , ഇപ്പൊ സുര എവിടേലും പോയാല്‍... എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..." കച്ചവടക്കാരന്‍ കരുണന്‍ പറഞ്ഞു...

" അതിന് ഇയാടെ മോളെ സുര ആണോ കെട്ടുന്നേ?..." സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞു...
(ഒരു കൂട്ടചിരി. )

"ദേ സുഗുണാ വെറുതെ ചൊറിയാന്‍ നിക്കല്ലേ..." കരുണന്‍ ചൂടായി

"ദേവീ....സുര ഇവിടം വിട്ടൂ പോയാല്‍ നമുക്കെല്ലാവര്‍ക്കും തന്നെയാ നഷ്ടം..സുഗുണാ നീ ഒന്ന് അടങ്ങിയെ..." വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പറഞ്ഞു.

ഇതു കേട്ടതും സുഗുണന്‍ അടങ്ങി...

"മറ്റു ചെറുപ്പക്കാര്‍ ഇസ്തിരിയിട്ട കുപ്പായവും അണിഞ്ഞു പട്ടണങ്ങളില്‍ ജോലിക്ക് പോയപ്പോള്‍ നമുക്ക് സുര മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍... രാവും പകലുമെന്നില്ലാതെ, ആകാശത്തിനു താഴെ ഏതു ജോലിയും ചെയ്യാന്‍ തയ്യാറായി ഒരു ചെറുപ്പക്കാരന്‍ ഉണ്ടാകുക എന്ന് വച്ചാല്‍... കല്യാണം വന്നാലും ചാവ് വന്നാലും സുരയില്ലാത്ത കുടിലുകള്‍ അപൂര്‍വ്വം എന്ന് മാത്രമല്ല, ഇല്ല എന്നുതന്നെ പറയാം ഈ പഞ്ചായത്തില്‍. സുരയ്ക്കാകുമ്പോ എന്തെങ്കിലും ഒക്കെ കൊടുത്താല്‍ മതിയായിരുന്നു. " പ്രസിഡണ്ട് പറഞ്ഞു.

"അത് ശരിയാ, സുരയ്ക്ക് ഒന്നിനും ഒരു പിടിവാശി ഇല്ലാത്തതുകൊണ്ട് എന്തുകൊടുത്താലും അവന് സന്തോഷമായിരുന്നു." ആരോ ഒരാള്‍ പറഞ്ഞു.

ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് എല്ലാവരും സുരയുടെ വീടിനു മുന്നില്‍ എത്തി. ഒരു സമ്മേളനത്തിനുള്ള ജനങ്ങള്‍ ഉണ്ടായിരുന്നു കൂടെ. അതുകണ്ട് കാദറിക്ക പറഞ്ഞു,

"ഇങ്ങള് ഇത് കണ്ടോ പ്രസിഡന്റെ, സുരയെ ഇലക്ഷന് നിര്‍ത്തിയിരുന്നെങ്കില്‍ പുശ്പം പോലെ ജയിച്ചു ബന്നേനെ ..."

"അതിപ്പോ ഞാന്‍ പോയാലും ജയിച്ചു വരും" സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞ്.

"ഉം.. അതിമ്മിണി പുളിക്കും..." കാദറിക്ക കളിയാക്കി.

"എന്തേ?" സുഗുണന്‍ കയര്‍ത്തു.

"മതി മതി നിറുത്ത്... " പ്രസിഡണ്ട് ഇടപെട്ടു.

എല്ലാവരും നോക്കി നില്‍ക്കെ അകത്തു നിന്നും സുര ഇറങ്ങി വന്നു. സുരയെ കണ്ട എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു.

എന്നും ഒരു കഷ്ണം ലുങ്കി മാത്രം ഉടുത്തു നടക്കാറുള്ള സുര പാന്റും ഷര്‍ട്ടും അണിഞ്ഞു മുന്നില്‍ നില്‍ക്കുന്നു. എല്ലാവരും ഇത് കണ്ട് വായി പുളച്ചു നിന്നു.

"ഈശ്വരാ, ഇതെന്തു കോലം..." സുഗുണന്‍ അറിയാതെ ചോദിച്ചു പോയി.

"നീ എവിടെ പോകുന്നു സുരേ..." പ്രസിഡണ്ട് ചോദിച്ചു.

സുര കൈയ്യിലുള്ള ഒരു തുണ്ട് പേപ്പര്‍ പ്രസിഡണ്ടിനു നേരെ നീട്ടി.

പ്രസിഡണ്ട് ഉറക്കെ വായിച്ചു.
"നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം - നിങ്ങള്‍ക്ക് ഒരു മാസം 7500 രൂപയും അതില്‍ കൂടുതലും ഉണ്ടാക്കാം. നിങ്ങള്‍ക്ക് തെങ്ങില്‍ കയറാന്‍ അറിയുമോ? ഒരു ദിവസം എത്ര തെങ്ങുകളില്‍ നിങ്ങള്‍ക്ക് കയറാം. 7500 രൂപ മാസ വരുംമാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ കഠിനാദ്വാനി ആണെങ്കില്‍ അതില്‍ കൂടുതലും."
വായിച്ചു കഴിഞ്ഞതും പ്രസിഡണ്ട് സുരയുടെ മുഖത്തേക്ക് നോക്കി.

"ദേവി.. കലികാലം. അല്ലാതെ എന്ത് പറയാന്‍..." വെളിച്ചപാട് ഉറഞ്ഞു തുള്ളി നീട്ടി വിളിച്ചു.

"നിങ്ങളുടെ വീടുകളില്‍ വന്നു വിലപേശുന്നതിലും എത്രയോ നല്ലതല്ലേ പ്രസിഡന്റെ ഇങ്ങനെ ഒരു അവരസം പാഴാക്കാതെ നോക്കുന്നത് ." സുര പറഞ്ഞു.

"ഇതാകുമ്പോ ആരുടെയും മുഖവും കാണേണ്ട, മാസാവസാനം ഒരു തുക കയ്യില്‍ വന്നു ചേരുകയും ചെയ്യും." സുര മുഴുമിപിച്ചു.

"എന്നാലും സുരേ..." സുരയ്ക്ക് പെട്ടെന്ന് വന്ന വെളിപാട് ഓര്‍ത്ത്‌ സുഗുണന്‍ നെടുവീര്‍പ്പിട്ടു.

"ഒന്നുമില്ല മെമ്പറെ ഞാന്‍ തീരുമാനിച്ചു, എനിക്കും ജീവിക്കണം.. പലപ്പോഴും ഞാന്‍ ചോദിക്കുന്ന പൈസകൊക്കെയും നിങ്ങള്‍ക്ക് അതിന്റേതായ കണക്കുകളും ന്യായീകരണങ്ങളും ഉണ്ടായിരുന്നു. എനിക്കും ജീവിക്കണ്ടെ , അതിന് ഞാന്‍ കണ്ട മാര്‍ഗമാണിത്. ചിലപ്പോ ദൈവം കാണിച്ചു തന്നതായിരിക്കും. അല്ലെങ്കില്‍ ടൌണില്‍ നിന്നും സാധനം കെട്ടി കൊണ്ട് വന്ന ഈ പേപ്പര്‍ എന്റെ കണ്ണില്‍ പെടാനും എനിക്ക് അവിടെ ചെല്ലാനും അവര്‍ എന്നെ തിരഞ്ഞെടുക്കാനും കാരണം വേറെ എന്തുണ്ടാകാനാ?" സുരയുടെ വാക്കുകള്‍ കേട്ട്‌ എല്ലാവരും തരിച്ചിരുന്നു.

"എനിക്ക് വിവരവും വിദ്യാഭ്യാസവും കുറവാണ്. എനിക്ക് ഇതിലും നല്ല ഒരു തൊഴില്‍ ഇനി കിട്ടില്ല, ഈ തൊഴില്‍ അല്ലാതെ എനിക്ക് മറ്റൊന്നും അറിയുകയും ഇല്ല . ഇതാണ് എന്റെ തൊഴില്‍, ഇതാണ് എന്റെ ജീവിതം..... മറ്റുള്ളവരെ പോലെ ഞാനും പോകുന്നു, എന്റെ വഴിയെ..."

സുര കൂടുതല്‍ ഒന്നും പറയാന്‍ നിക്കാതെ അമ്മയുടെ കാലുകള്‍ തൊട്ട് വണങ്ങി യാത്ര പുറപ്പെട്ടു.

എല്ലാവരും സുരയ്ക്ക് അകമ്പടിയേകി... അതിനിടെ ആരോ പിറുപിറുത്തു
'സുരയ്ക്ക് പകരക്കാരനില്ല...."