Friday, May 7, 2010

സുരയുടെ യാത്ര


കരുവറ്റ ഗ്രാമം. ലോകം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ഇവിടെയുള്ള ആള്‍ക്കാരും അവരുടെ മനസ്സുകളും ഇന്നും എണ്‍പതുകളില്‍ എത്തി നിക്കുന്നെയുള്ളൂ. എന്തിനേറെ, മൊബൈല്‍ ഫോണ്‍ എടുത്തു നടക്കുന്നവര്‍ ഇന്നും ഇവര്‍ക്ക് അന്യഗ്രാഹത്തിലെ ജീവികളെ പോലെ. ഇവിടെ നടക്കുന്ന ഏതു ചെറിയ കാര്യം പോലും ഇവരെ സംബന്ധിച്ച് മലമറിക്കുന്നതിന് തുല്യം. എന്തിനും ഏതിനും ഇവര്‍ക്ക് ഇവരുടേതായ കാഴ്ചപാടുകളും ന്യായീകരണങ്ങളും ഉണ്ട്.

എന്നത്തേയും പോലെ
കരുവറ്റയിലെ ഒരു ദിവസം...

മുണ്ട് മടക്കികുത്തി പഞ്ചായത്ത് പ്രസിഡണ്ട് നമ്പൂരിശനും ദേവിയെ നീട്ടി വിളിച്ചുകൊണ്ട് വെളിച്ചപ്പാടും വളരെ തിടുക്കത്തില്‍ നടന്നു വരുന്നത് കണ്ട് കാദറിക്ക കടയില്‍ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു,

"
എവിടേക്കാ നമ്പൂരിശാ, വല്ല കുഴപ്പവും ഉണ്ടോ? "

"
നീ അറിഞ്ഞില്ലേ കാദറെ, നമ്മുടെ സുര എവിടെക്കോ യാത്ര പോകുന്നുവെന്ന്..." നമ്പൂരിശന്‍ കിതച്ചു കൊണ്ട് പറഞ്ഞു.

"
ങേ...? യാത്ര പോവുകയോ? അതെവിടെക്ക്...?" കാദറിക്കയുടെ മുഖത്ത് ആശ്ചര്യത്തിന്റെ തിരയിളക്കം.

"
ദേവീ.... പരീക്ഷിക്കുകയാണോ....?" വെളിച്ചപ്പാട് നീട്ടി വിളിച്ച് ഒന്നൂടെ കാര്യ ഗൌരവം കൂട്ടി....

"
ആയിഷാ, ഇജ്ജ് പീടിയ നോക്കണേ, ഞാന്‍ ഇപ്പൊ ബരാം..." കാദറിക്ക അകത്തേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു. എന്നിട്ട് ഒരു തോര്‍ത്ത് മുണ്ടെടുത് ദേഹത്തിട്ട് അവര്‍കൊപ്പം കൂടി.

"
അല്ല പ്രസിഡണ്ടെ , എവിടെക്കാണെന്ന് വല്ലതും അറിഞ്ഞോ?" കാദറിക്ക ചോദിച്ചു.

"
ഒരു നിശ്ചയവും ഇല്ല കാദറെ, ബാര്‍ബര്‍ രായപ്പന്‍ ആണ് എന്നോട് ഇന്ന് കാര്യം പറഞ്ഞത്, ഇന്നലെ സുര അവിടെ മുടി വെട്ടാന്‍ പോയിരുന്നുവത്രേ. ആപ്പോ പറഞ്ഞതാ യാത്രയുടെ കാര്യം. എവിടേക്ക് ആണെന്ന് മാത്രം പറഞ്ഞില്ല " നമ്പൂരിശന്‍ ശ്വാസം വിടാതെ മുഴുമിപ്പിച്ചു.

"
ഒക്കെയും ദേവിയുടെ ഓരോ കളികളെ ..." വെളിച്ചപ്പാട് തുള്ളി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും കവലയില്‍ നില്‍കുന്ന ആള്‍ക്കാര്‍ ഒക്കെയും അറിഞ്ഞിരിക്കുന്നു സുരയുടെ യാത്രയെ കുറിച്ച്.

ആ നാട്ടിലെ ഒരേഒരു വനിതാ മെമ്പര്‍ താമരാക്ഷിയും മെമ്പര്‍ സുഗുണനും കൂടെ രണ്ട് പേരും ഓടി അടുത്തേക്ക് വന്നു.

"അല്ല പ്രസിഡന്റെ, കേട്ടതൊക്കെ നേരാണോ? ചോദ്യം താമരാക്ഷിയില്‍ നിന്നായിരുന്നു.

" അതേ താമരാക്ഷി, കേട്ടതത്രയും സത്ര്യം" നമ്പൂരിശന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

"എന്നാല്‍ നമുക്കൊരു മീറ്റിങ്ങ് വിളിച്ചാലോ പ്രസിഡണ്ടെ?" താമരാക്ഷി ഇടയ്ക്ക് കയറി പറഞ്ഞു.

"ദേവി... ഇനിയും പരീക്ഷണമോ...?" ഇത് കേട്ടതം വെളിച്ചപ്പാട് നീട്ടി വിളിച്ചു....

"എന്നാ..വേണ്ട വേണ്ട ഒന്നും വേണ്ട..." താമരാക്ഷി സ്വയം സമ്മതിച്ചു..

"എന്റെ താമരാക്ഷി, ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം?" ചോദ്യം കാദറിക്കയില്‍ നിന്നുമായിരുന്നു.

" തന്റെ താമരാക്ഷിയോ?" സുഗുണന്റെ മുഖം ചുളിഞ്ഞു.

"പടച്ചോനേ കെണിഞാ.. , ഞാന്‍ ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണേ..." അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയ കാദറിക്ക മെല്ലെ വലിഞ്ഞു.

"അങ്ങനെ താനിപ്പോ പ്രാസം ഒപ്പിക്കേണ്ട, അതിന് ഞങ്ങള് ചെറുപ്പക്കാര് ഇവിടെ ഉണ്ട്" സുഗുണന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ താമരക്ഷിയുടെ മുഖത്തൊരു തിളക്കം...

"ഒന്ന് വിട് സുഗുണാ..." താമരക്ഷി കാലുകൊണ്ട് കളം വരച്ചു ചെറു നാണത്തോടെ പറഞ്ഞു.

"നമ്മളിങ്ങനെ ഇവിടെ ഒന്നും രണ്ടും പറഞ്ഞു നിന്നിട്ട് കാര്യം ഇല്ല, എത്രയും പെട്ടെന്ന് സുരയുടെ വീട്ടിലേക്ക് ചെല്ലുക തന്നെ." പറഞ്ഞത് പ്രസിഡണ്ട് നമ്പൂരിശന്‍ ആയിരുന്നു. അയാള്‍ മുന്നോട്ടു നീങ്ങി... എല്ലാവരും നമ്പൂരിശന്റെ പിറകെ നടന്നു.

"അല്ല പ്രസിഡണ്ടെ, സുര പോയാല്‍ പിന്നെ ഇവിടെ എങ്ങനാ കാര്യങ്ങള്‍ ഒക്കെ നടക്കുന്നെ...? അടുത്ത മാസം കാവില്‍ ഉത്സവമല്ലെ, അപ്പോള്‍ സുര ഇല്ലാതെ. പെട്ടെന്നൊരു പകരക്കാരന്‍...?" സുഗുണന്‍ ചോദ്യമിട്ടു...

"നമ്മുടെ നാട്ടില്‍ അങ്ങനെ സുരയ്ക്ക് ഒരു പകരക്കാരന്‍ ഉണ്ടോ?" സംശയം കാദറിക്കയില്‍ നിന്നായിരുന്നു.

"സംശയം വേണ്ട കാദറിക്ക , സുരയ്ക്ക് പകരക്കാരനില്ല." പറഞ്ഞത് താമരാക്ഷി ആയിരുന്നു...

താമരക്ഷിയുടെ ഈയൊരു ഇടപെടല്‍ എല്ലാവരുടെ മുഖത്തും സംശയത്തിന്റെ കരിനിഴല്‍ തെളിയിച്ചു.

"ഏയ് സുര അത്തരക്കാരനല്ല... " എല്ലാവരും ഒരേ സമയം മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു .

ഒരു താഴ്ന്ന ജാതിക്കാരന്‍ ആയിട്ടും നാട്ടുകാര്‍ എല്ലാവരും സുരയെ ഇഷ്ടപെടുന്നതും അതുകൊണ്ടൊക്കെ തന്നെയാണ് , യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ സദാസമയം വ്രതവും നോയമ്പും ഭക്തിയും ആയി നടക്കുന്ന സുര മറ്റുള്ള ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്തനായിരുന്നു.

"ഇനിയിപ്പോ ഗള്‍ഫിലോ മറ്റോ ആയിരിക്കുമോ പ്രസിഡണ്ടേ...?" സുഗുണന്‍ സംശയം പ്രകടിപ്പിച്ചു.

"അന്റെ കരിനാക്ക് വളചോന്നും പറയല്ലേ സുഗുണാ.." കാദറിക്ക പുലമ്പി.

"അല്ല സംശയിക്കാന്‍ കാരണം ഉണ്ട് കാദറിക്ക.. കഴിഞ്ഞ തവണ നമ്മുടെ സുലൈമാനിക്കായുടെ മോന്‍ അബ്ദുള്ള ഗള്‍ഫില്‍ നിന്നും വന്നപ്പോ, അയാളുടെ വീട് പണിക്ക് മുന്നില്‍ നിന്നത് നമ്മുടെ സുരയായിരുന്നു... " സുഗുണന്‍ വ്യക്തമാക്കി.

"അള്ളാ..., ശെരിയാണല്ലോ എന്റെ പടച്ചോനേ...ഞാന്‍ അത് ആലോചിച്ചില്ല, ആ ഹിമാറ് നമ്മളോട് ഈ കടുംകൈ ചെയ്യുമോ?" കാദറിക്ക നിലവിളിച്ചു.

" ഹാ, നിങ്ങളൊന്നു അടങ്ങ്‌ കാദറെ, നമ്മള്‍ എന്തായാലും സുരയുടെ വീട്ടിലേക്കല്ലേ പോകുന്നത്... സത്യാവസ്ഥ അവിടെ ചെന്നാല്‍ അറിയാല്ലോ..." വെളിച്ചപ്പാട് കദറിക്കയെ ശാന്തനാക്കി.

"നമ്മളവിടെ ചെല്ലുമ്പോഴേക്കും സുര പോയിട്ടുണ്ടാകുമോ മെമ്പറെ?" കൂട്ടത്തില്‍ ആരോ ഒരാള്‍ ചോദിച്ചു.

"ഇല്ല പ്രന്ത്രണ്ട്മണി വരെയുള്ള ബസ്സിന് സുര അങ്ങാടി വിട്ടു പോയിട്ടില്ല..." കൂടെ വന്ന കച്ചവടക്കാരന്‍ കരുണന്‍ ഉറപ്പിച്ചു പറഞ്ഞു.

"അപ്പോള്‍ വീട്ടില്‍ തന്നെ കാണും..." എല്ലാവരും ഉറപ്പിച്ചു.

"അടുത്തമാസം എന്റെ മകളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ് , ഇപ്പൊ സുര എവിടേലും പോയാല്‍... എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..." കച്ചവടക്കാരന്‍ കരുണന്‍ പറഞ്ഞു...

" അതിന് ഇയാടെ മോളെ സുര ആണോ കെട്ടുന്നേ?..." സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞു...
(ഒരു കൂട്ടചിരി. )

"ദേ സുഗുണാ വെറുതെ ചൊറിയാന്‍ നിക്കല്ലേ..." കരുണന്‍ ചൂടായി

"ദേവീ....സുര ഇവിടം വിട്ടൂ പോയാല്‍ നമുക്കെല്ലാവര്‍ക്കും തന്നെയാ നഷ്ടം..സുഗുണാ നീ ഒന്ന് അടങ്ങിയെ..." വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പറഞ്ഞു.

ഇതു കേട്ടതും സുഗുണന്‍ അടങ്ങി...

"മറ്റു ചെറുപ്പക്കാര്‍ ഇസ്തിരിയിട്ട കുപ്പായവും അണിഞ്ഞു പട്ടണങ്ങളില്‍ ജോലിക്ക് പോയപ്പോള്‍ നമുക്ക് സുര മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍... രാവും പകലുമെന്നില്ലാതെ, ആകാശത്തിനു താഴെ ഏതു ജോലിയും ചെയ്യാന്‍ തയ്യാറായി ഒരു ചെറുപ്പക്കാരന്‍ ഉണ്ടാകുക എന്ന് വച്ചാല്‍... കല്യാണം വന്നാലും ചാവ് വന്നാലും സുരയില്ലാത്ത കുടിലുകള്‍ അപൂര്‍വ്വം എന്ന് മാത്രമല്ല, ഇല്ല എന്നുതന്നെ പറയാം ഈ പഞ്ചായത്തില്‍. സുരയ്ക്കാകുമ്പോ എന്തെങ്കിലും ഒക്കെ കൊടുത്താല്‍ മതിയായിരുന്നു. " പ്രസിഡണ്ട് പറഞ്ഞു.

"അത് ശരിയാ, സുരയ്ക്ക് ഒന്നിനും ഒരു പിടിവാശി ഇല്ലാത്തതുകൊണ്ട് എന്തുകൊടുത്താലും അവന് സന്തോഷമായിരുന്നു." ആരോ ഒരാള്‍ പറഞ്ഞു.

ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് എല്ലാവരും സുരയുടെ വീടിനു മുന്നില്‍ എത്തി. ഒരു സമ്മേളനത്തിനുള്ള ജനങ്ങള്‍ ഉണ്ടായിരുന്നു കൂടെ. അതുകണ്ട് കാദറിക്ക പറഞ്ഞു,

"ഇങ്ങള് ഇത് കണ്ടോ പ്രസിഡന്റെ, സുരയെ ഇലക്ഷന് നിര്‍ത്തിയിരുന്നെങ്കില്‍ പുശ്പം പോലെ ജയിച്ചു ബന്നേനെ ..."

"അതിപ്പോ ഞാന്‍ പോയാലും ജയിച്ചു വരും" സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞ്.

"ഉം.. അതിമ്മിണി പുളിക്കും..." കാദറിക്ക കളിയാക്കി.

"എന്തേ?" സുഗുണന്‍ കയര്‍ത്തു.

"മതി മതി നിറുത്ത്... " പ്രസിഡണ്ട് ഇടപെട്ടു.

എല്ലാവരും നോക്കി നില്‍ക്കെ അകത്തു നിന്നും സുര ഇറങ്ങി വന്നു. സുരയെ കണ്ട എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു.

എന്നും ഒരു കഷ്ണം ലുങ്കി മാത്രം ഉടുത്തു നടക്കാറുള്ള സുര പാന്റും ഷര്‍ട്ടും അണിഞ്ഞു മുന്നില്‍ നില്‍ക്കുന്നു. എല്ലാവരും ഇത് കണ്ട് വായി പുളച്ചു നിന്നു.

"ഈശ്വരാ, ഇതെന്തു കോലം..." സുഗുണന്‍ അറിയാതെ ചോദിച്ചു പോയി.

"നീ എവിടെ പോകുന്നു സുരേ..." പ്രസിഡണ്ട് ചോദിച്ചു.

സുര കൈയ്യിലുള്ള ഒരു തുണ്ട് പേപ്പര്‍ പ്രസിഡണ്ടിനു നേരെ നീട്ടി.

പ്രസിഡണ്ട് ഉറക്കെ വായിച്ചു.
"നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം - നിങ്ങള്‍ക്ക് ഒരു മാസം 7500 രൂപയും അതില്‍ കൂടുതലും ഉണ്ടാക്കാം. നിങ്ങള്‍ക്ക് തെങ്ങില്‍ കയറാന്‍ അറിയുമോ? ഒരു ദിവസം എത്ര തെങ്ങുകളില്‍ നിങ്ങള്‍ക്ക് കയറാം. 7500 രൂപ മാസ വരുംമാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ കഠിനാദ്വാനി ആണെങ്കില്‍ അതില്‍ കൂടുതലും."
വായിച്ചു കഴിഞ്ഞതും പ്രസിഡണ്ട് സുരയുടെ മുഖത്തേക്ക് നോക്കി.

"ദേവി.. കലികാലം. അല്ലാതെ എന്ത് പറയാന്‍..." വെളിച്ചപാട് ഉറഞ്ഞു തുള്ളി നീട്ടി വിളിച്ചു.

"നിങ്ങളുടെ വീടുകളില്‍ വന്നു വിലപേശുന്നതിലും എത്രയോ നല്ലതല്ലേ പ്രസിഡന്റെ ഇങ്ങനെ ഒരു അവരസം പാഴാക്കാതെ നോക്കുന്നത് ." സുര പറഞ്ഞു.

"ഇതാകുമ്പോ ആരുടെയും മുഖവും കാണേണ്ട, മാസാവസാനം ഒരു തുക കയ്യില്‍ വന്നു ചേരുകയും ചെയ്യും." സുര മുഴുമിപിച്ചു.

"എന്നാലും സുരേ..." സുരയ്ക്ക് പെട്ടെന്ന് വന്ന വെളിപാട് ഓര്‍ത്ത്‌ സുഗുണന്‍ നെടുവീര്‍പ്പിട്ടു.

"ഒന്നുമില്ല മെമ്പറെ ഞാന്‍ തീരുമാനിച്ചു, എനിക്കും ജീവിക്കണം.. പലപ്പോഴും ഞാന്‍ ചോദിക്കുന്ന പൈസകൊക്കെയും നിങ്ങള്‍ക്ക് അതിന്റേതായ കണക്കുകളും ന്യായീകരണങ്ങളും ഉണ്ടായിരുന്നു. എനിക്കും ജീവിക്കണ്ടെ , അതിന് ഞാന്‍ കണ്ട മാര്‍ഗമാണിത്. ചിലപ്പോ ദൈവം കാണിച്ചു തന്നതായിരിക്കും. അല്ലെങ്കില്‍ ടൌണില്‍ നിന്നും സാധനം കെട്ടി കൊണ്ട് വന്ന ഈ പേപ്പര്‍ എന്റെ കണ്ണില്‍ പെടാനും എനിക്ക് അവിടെ ചെല്ലാനും അവര്‍ എന്നെ തിരഞ്ഞെടുക്കാനും കാരണം വേറെ എന്തുണ്ടാകാനാ?" സുരയുടെ വാക്കുകള്‍ കേട്ട്‌ എല്ലാവരും തരിച്ചിരുന്നു.

"എനിക്ക് വിവരവും വിദ്യാഭ്യാസവും കുറവാണ്. എനിക്ക് ഇതിലും നല്ല ഒരു തൊഴില്‍ ഇനി കിട്ടില്ല, ഈ തൊഴില്‍ അല്ലാതെ എനിക്ക് മറ്റൊന്നും അറിയുകയും ഇല്ല . ഇതാണ് എന്റെ തൊഴില്‍, ഇതാണ് എന്റെ ജീവിതം..... മറ്റുള്ളവരെ പോലെ ഞാനും പോകുന്നു, എന്റെ വഴിയെ..."

സുര കൂടുതല്‍ ഒന്നും പറയാന്‍ നിക്കാതെ അമ്മയുടെ കാലുകള്‍ തൊട്ട് വണങ്ങി യാത്ര പുറപ്പെട്ടു.

എല്ലാവരും സുരയ്ക്ക് അകമ്പടിയേകി... അതിനിടെ ആരോ പിറുപിറുത്തു
'സുരയ്ക്ക് പകരക്കാരനില്ല...."

2 comments:

  1. നല്ല രസം എല്ലാ കഥയിലും ഇങ്ങനെ സസ്പെന്‍സ് വച്ച് കൊല്ലല്ലേ...
    സുര രക്ഷപ്പെട്ടല്ലോ അത് മതി.......

    ReplyDelete
  2. Saijush, ezhuthu bangi ayitunde, pakshe.. katha..ellavareyum pole tanne alle surayum, eniku surayilo kadayilo vyatyastamayitu onum toniyilla..turanu abhiprayam paranjadu edenkilum tarathil vedanipichitundenkil shema chodikunu.. iniyum ezhutanam, iniyum njan vayikum :)

    ReplyDelete